| Wednesday, 25th June 2025, 8:52 pm

പരിപാടി റദ്ദാക്കിയതായി രജിസ്ട്രാര്‍ കത്ത് നല്‍കി; നിര്‍ദേശം വകവെക്കാതെ പരിപാടി തുടര്‍ന്ന് ഗവര്‍ണറും സംഘാടകരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത കേരള സര്‍വകലാശ സെനറ്റ് ഹാളിലെ പരിപാടി റദ്ദാക്കിയതായി രജിസ്ട്രാര്‍ കത്ത് നല്‍കിയിട്ടും സംഘാടകര്‍ അനുമതിയില്ലാതെ പരിപാടി തുടരുകയായിരുന്നെന്ന്‌ റിപ്പോര്‍ട്ട്.

സ്‌റ്റേജില്‍ സ്ഥാപിച്ച കാവിക്കൊടിയേന്തിയ സ്ത്രീയുടെ ചിത്രം ഒഴിവാക്കണമെന്നും അത് സര്‍വകലാശാലയുടെ നിബന്ധനകള്‍ക്ക് വിരുദ്ധമാണെന്നും രജിസ്ട്രാര്‍ രേഖാ മൂലം സംഘാടകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സംഘാടകരും ഗവര്‍ണറും ഇത് പാലിച്ചില്ല.

നിര്‍ദേശം സംഘാടകര്‍ പാലിക്കാത്തതിനാല്‍ പരിപാടി റദ്ദാക്കിയതായി രജിസ്ട്രാര്‍ അറിയിച്ചെങ്കിലും ഗവര്‍ണര്‍ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു. നിബന്ധനകള്‍ പാലിക്കാത്തതിനാല്‍ പരിപാടി റദ്ദാക്കിയെന്ന കാര്യം സംഘാടകരെ അറിയിച്ചതാണെന്ന കാര്യം രജിസ്ട്രാര്‍ തന്നെ ഗവര്‍ണറെ അറിയിച്ചെങ്കിലും ഗവര്‍ണര്‍ പിന്മാറാന്‍ തയ്യാറായില്ല എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പൊലീസും ക്രമസമാധാന പ്രശ്‌നമുണ്ടെന്ന് ഗവര്‍ണറെ അറിയിച്ചിരുന്നതാണ്.

കേരള സര്‍വകലാശാലയിലെ സെനറ്റ് ഹാളില്‍വെച്ച് നടന്ന ശ്രീ പദ്മനാഭ സേവ സമിതി സംഘടിപ്പിക്കുന്ന അടിയന്തരാവസ്ഥയുടെ അമ്പതാണ്ട് എന്ന പരിപാടിയില്‍ കാവിക്കൊടിയേന്തിയ സ്ത്രീയുടെ ചിത്രം സ്ഥാപിച്ചതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്.

ചിത്രം അവിടെ നിന്ന് നീക്കം ചെയ്യണമെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ ആവശ്യപ്പെട്ടിട്ടെങ്കിലും സംഘാടകര്‍ കൂട്ടാക്കിയില്ല. ചിത്രം സര്‍വകലാശാലയുടെ ചട്ടങ്ങള്‍ക്ക് എതിരാണെന്നും രജിസ്ട്രാര്‍ പറഞ്ഞിരുന്നു. പൊലീസും ഈ ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

പരിപാടി നടത്തണമെങ്കില്‍ ചിത്രം അവിടെ നിന്ന് ഒഴിവാക്കണമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ ചിത്രം ഒഴിവാക്കിയില്‍ പരിപാടി റദ്ദാക്കുമെന്ന് സംഘാടകരും പ്രതികരിച്ചു. ബലം പ്രയോഗിച്ച് തങ്ങളെ ഇവിടെ നിന്ന് മാറ്റാന്‍ സാധിക്കില്ലെന്നും അറസ്റ്റ് ചെയ്ത് നീക്കട്ടെയന്ന നിലപാടാണ് സംഘാടകര്‍ സ്വീകരിച്ചത്.

സെനറ്റ് ഹാളിന് പുറത്ത് എസ്.എഫ്.ഐ, കെ.എസ്.യു പ്രവര്‍ത്തകരും യുവമോര്‍ച്ച പ്രവര്‍ത്തകരും നിലയുറപ്പിച്ചിരുന്നു. എസ്.എഫ്.ഐ, കെ.എസ്.യു പ്രവര്‍ത്തകര്‍ ഗവര്‍ണറെ തടയാന്‍ ശ്രമിച്ചതോടെ പൊലീസ് പരിരക്ഷയില്‍ ഗവര്‍ണര്‍ പരിപാടി നടക്കുന്ന ഹാളിലേക്കെത്തി.   സംഘര്‍ഷത്തിനിടയില്‍ ബി.ജെ.പി നേതാക്കള്‍ കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതായും ആരോപണമുണ്ട്.

പ്രതിഷേധങ്ങള്‍ക്കിടയിലും പരിപാടിക്കെത്തിയ ഗവര്‍ണര്‍ ഇന്നത്തെ പ്രതിഷേധങ്ങള്‍ വെറുതെയാണെന്നും പ്രസംഗത്തിനിടെ പ്രതികരിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് മറ്റൊരു വഴിയില്‍ കൂടിയാണ് പൊലീസ് ഗവര്‍ണറെ പുറത്തെത്തിച്ചത്.

Content Highlight: Bharatamba photo at University senate hall; registrar issued a letter stating that the event was canceled but governor and organizers continued the event 

We use cookies to give you the best possible experience. Learn more