| Saturday, 11th April 2026, 5:58 pm

ബി.ഡി.എസ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; ആരോപണവിധേയരായ അധ്യാപകര്‍ക്കെതിരെ നടപടി

ആദര്‍ശ് എം.കെ.

കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ ബി.ഡി.എസ് വിദ്യാര്‍ത്ഥി ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച സംഭവത്തില്‍ ആരോപണ വിധേയരായ അധ്യാപകര്‍ക്കെതിരെ നടപടി.

അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സംഗീത എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു.

തിരുവനന്തപുരം സ്വദേശി നിധിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തിലാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ഗുരുതര ആരോപണവുമായി മാതാപിതാക്കളും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. എച്ച്.ഒ.ഡിയായ എം.കെ റാമിന്റെ മാനസിക പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.

ജാതീയമായും സാമ്പത്തികമായും നിറത്തിന്റെ പേരിലും നിധിന്‍ രാജ് അധിക്ഷേപം നേരിട്ടതായും ബന്ധുക്കള്‍ പറഞ്ഞു.

കോളേജിലെ സീനിയേഴ്‌സിന്റെ ഭാഗത്തുനിന്നും ഗുരുതരമായ റാഗിങ് നേരിട്ടു. പുഴുത്ത പട്ടി എന്നാണ് വകുപ്പ് മേധാവി വിളിച്ചിരുന്നതെന്നും ഇതിന് മുമ്പും കോളേജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തിരുന്നതായും കുടുംബം പറഞ്ഞു.

വകുപ്പ് മേധാവിയും മറ്റ് രണ്ട് അധ്യാപകരും കുട്ടിയെ മാനസികമായി പീഡിപ്പിച്ചിരുന്നു എന്നും കുടുംബം ആരോപിക്കുന്നു.

ഒന്നാം വര്‍ഷ ബി.ഡി.എസ് വിദ്യാര്‍ത്ഥിയായ നിധിന്‍ രാജ് കഴിഞ്ഞ ദിവസമാണ് ആശുപത്രിയിലെ അഞ്ചാം നിലയില്‍ നിന്ന് ചാടി മരിച്ചത്. മരണത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.

Content Highlight: BDS student commits suicide; action taken against alleged teachers

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more