തിയേറ്ററുകളിൽ വമ്പൻ വിജയമായി മുന്നേറുകയാണ് അരുൺ അനിരുദ്ധന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അതിരടി. ടോവിനോ തോമസ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, റിയ ഷിബു എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്.
റിലീസ് ചെയ്തതിന് പിന്നാലെ തന്നെ കുടുംബ പ്രേക്ഷകരുടേയും യുവാക്കളുടേയും ഭാഗത്ത് നിന്ന് മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. കോമഡിയും ആക്ഷനും ഇമോഷണൽ മുഹൂർത്തങ്ങളും ഒരുമിച്ചെത്തിച്ച ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
ബേസിൽ ജോസഫ്, Photo: IMDb
ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് നിർമാതാവും നടനുമായ ബേസിൽ ജോസഫ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
സിനിമയുടെ തുടക്കകാലത്തെ അനുഭവങ്ങളും അന്നത്തെ മാനസികാവസ്ഥയും തുറന്നു പറയുകയായിരുന്നു താരം. ജിഞ്ചർ മീഡിയ എന്റർടൈൻമെന്റ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു ബേസിലിന്റെ പ്രതികരണം.
‘നടക്കാത്ത പടങ്ങളെ കുറിച്ച് പറയുന്നതിലും നല്ലത് നടക്കുന്ന ഒരു പടം ചെയ്യുന്നതല്ല എന്ന് കരുതിയാണ് നമുക്ക് ഒരു പടം ചെയ്യാം എന്ന രീതിയിൽ എത്തുന്നത്.
എന്നിട്ട് ഞാൻ തന്നെ അഭിനയിക്കാം, ഞാൻ തന്നെ പ്രൊഡ്യൂസ് ചെയ്യാം, എന്നിട്ട് നമുക്ക് എങ്ങനെയാണെന്ന് വെച്ചാൽ ബാക്കി പിന്നീട് അങ്ങോട്ട് തീരുമാനിക്കാം എന്ന ആ ഒരു പോയിന്റിലാണ് ആ സിനിമ തുടങ്ങുന്നത്.
അതിരടി, YouTube/ Screengrab
ഞാൻ ഒരു പ്രൊഡക്ഷൻ കമ്പനി തുടങ്ങുന്നു. അങ്ങനെ എനിക്ക് കഥകൾ വേണം. അതിനായി ഞാൻ അന്വേഷിക്കുന്നു. അങ്ങനെ അരുൺ ഒരു ദിവസം വന്ന് ഒരു സിനിമയുണ്ട് എന്ന് പറയുന്നു, അങ്ങനെയൊന്നുമല്ല സംഭവിച്ചത്.
വളരെ നിരാശനായി നിൽക്കുന്ന സമയത്താണ് ഈ സിനിമയുടെ തുടക്കം. അങ്ങനെ അരുണും പോൾസണും എഴുതി തുടങ്ങി. പോൾസൺ അന്ന് ഞങ്ങളുടെ കൂടെ എഴുതി കൊണ്ടിരിക്കുന്ന ആളാണ്. ഇതുപോലെ തൊഴിൽ പോയ ഒരാളാണ്,’ ബേസിൽ പറഞ്ഞു.
സിനിമയുടെ ആരംഭം വളരെ തമാശ കലർത്തിയാണ് ബേസിൽ പിന്നീട് വിശദീകരിച്ചത്. ‘അങ്ങനെ ഇതൊരു തൊഴിലുറപ്പ് പദ്ധതി ആയിട്ടാണ് തുടങ്ങിയത്. പിന്നെ തൊഴിലില്ലാത്ത ടോവിനോയെ വിളിച്ചു. എങ്ങനെ തൊഴിലില്ലാത്ത എല്ലാവരെയും വിളിച്ചു,’ എന്നാണ് ബേസിൽ പറഞ്ഞത്.
Content Highlight: Basil joseph talk about the movie Athiradi