| Monday, 7th September 2026, 9:40 am

നാല് മത്സരം, 17 ഗോള്‍! പിടിച്ചുകെട്ടാന്‍ സാധിക്കാത്ത കുതിപ്പുമായി മുമ്പോട്ട്

ആദർശ് എം.കെ.

ലാ ലിഗയില്‍ ഡോമിനേഷന്‍ തുടര്‍ന്ന് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ എഫ്.സി ബാഴ്‌സലോണ. തുടര്‍ച്ചയായ മൂന്നാം കിരീടം ലക്ഷ്യമിടുന്ന കറ്റാലന്‍മാര്‍ പുതിയ സീസണില്‍ പരാജയമറിയാതെയാണ് കുതിക്കുന്നത്.

ഇതുവരെ കളിച്ച നാല് മത്സരത്തില്‍ നാലിലും ആധികാരിക വിജയം നേടിയാണ് ബ്ലൂഗ്രാനയുടെ കുതിപ്പ്. പുതിയ സീസണില്‍ ആദ്യ നാല് മത്സരത്തിലും വിജയം സ്വന്തമാക്കിയ ഏക ടീമും ബാഴ്‌സയാണ്.

എല്‍ചെയ്‌ക്കെതിരെയായിരുന്നു ബാഴ്‌സയുടെ ഓപ്പണിങ് മാച്ച്. എതിരാളികളുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ റഫീന്യയും ഫെര്‍മിന്‍ ലോപസും ഇരട്ട ഗോളുമായി തിളങ്ങിയപ്പോള്‍ എതിരില്ലാത്ത അഞ്ച് ഗോളിന് ബാഴ്‌സ ജയിച്ചുകയറി.

സീസണില്‍ സ്വന്തം തട്ടകത്തിലെ ആദ്യ മത്സരത്തില്‍ അത്‌ലറ്റിക്കോ ബില്‍ബാവോയായിരുന്നു എതിരാളികള്‍. റഫീന്യയും ഫെര്‍മിന്‍ ലോപസും വീണ്ടും കരുത്തുകാട്ടിയപ്പോള്‍ ഏകപക്ഷീയമായ രണ്ട് ഗോളിന് കറ്റാലന്‍മാര്‍ വിജയിച്ചു.

റയോ വല്ലെകാനോയ്‌ക്കെതിരായ മൂന്നാം മത്സരത്തിലാണ് ബാഴ്‌സ ആദ്യമായി ഗോള്‍ വഴങ്ങിയത്. 12ാം മിനിട്ടില്‍ സെര്‍ജിയോ കാമെല്ലോ മത്സരത്തിലെ ആദ്യ ഗോള്‍ നേടിയെങ്കിലും, ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 5-2ന് ബാഴ്‌സ മൂന്നാം വിജയവും സ്വന്തമാക്കി.

റഫീന്യയും യമാലും രണ്ട് ഗോള്‍ വീതം നേടിയപ്പോള്‍ ഫ്‌ളോറിയാന്‍ ലെജ്യൂണിന്റെ സെല്‍ഫ് ഗോളും ബാഴ്‌സയുടെ അക്കൗണ്ടിലെത്തി. കാമെലോ തന്നെയാണ് വല്ലെകാനോയുടെ രണ്ടാം ഗോളും സ്വന്തമാക്കിയത്.

കഴിഞ്ഞ ദിവസം വലന്‍സിയക്കെതിരെ അവരുടെ തട്ടകത്തിലും ബാഴ്‌സ ഏകപക്ഷീയമായ അഞ്ച് ഗോളിന്റെ വിജയമാഘോഷിച്ചു. ലാമിന്‍ യമാല്‍ ഇരട്ട ഗോളടിച്ചപ്പോള്‍ ഫെര്‍മിന്‍ ലോപസ്, റഫീന്യ, പെഡ്രി എന്നിവര്‍ ഓരോ ഗോള്‍ വീതവും വലയിലെത്തിച്ചു.

നാല് മത്സരത്തില്‍ നിന്നും 17 ഗോളും 15 ഗോളിന്റെ വ്യത്യാസവുമായി 12 പോയിന്റോടെ ബാഴ്‌സ ഒന്നാമത് തുടരുകയാണ്. നാല് മത്സരത്തില്‍ മൂന്ന് ജയവും ഒരു സമനിലയുമായി പത്ത് പോയിന്റോടെ അലാവസാണ് രണ്ടാമത്. റയല്‍ ബെറ്റിസിനെതിരായ പരാജയം റയല്‍ മാഡ്രിഡിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയിട്ടു.

ഗോള്‍വേട്ടക്കാരുടെ പട്ടികയിലും ഗോളടിപ്പിച്ചവരുടെ പട്ടികയിലും ബാഴ്‌സയുടെ ഡോമിനേഷന്‍ തന്നെയാണ് കാണാനാകുന്നത്.

നാല് മത്സരത്തില്‍ നിന്നും ആറ് ഗോളുമായി റഫീന്യയാണ് ഗോള്‍ വേട്ടക്കാരില്‍ ഒന്നമന്‍. റയോ വല്ലെകാനോ താരം സെര്‍ജിയോ കാമെലോ അഞ്ച് ഗോളുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ നാല് വീതം ഗോളുമായി ഫെര്‍മിന്‍ ലോപസും ലാമിന്‍ യമാലും കിലിയന്‍ എംബാപ്പെ (റയല്‍ മാഡ്രിഡ്), ആന്റെ ബ്യൂഡിമിര്‍ (ഒസാസുന), ലൂക്കാസ് ബോയെ (അലാവസ്), പിയറി എമെരിക് ഒബാമയാങ് (ഡിപ്പോര്‍ട്ടീവോ) എന്നിവര്‍ക്കൊപ്പം മൂന്നാം സ്ഥാനം പങ്കിടുകയാണ്.

റഫീന്യ. Photo: Barcelona

അസിസ്റ്റില്‍ ആന്തണി ഗോര്‍ഡനാണ് ഒന്നാമത്. നാല് തവണയാണ് ഗോര്‍ഡന്‍ സഹതാരങ്ങള്‍ക്ക് ഗോളിന് വഴിയൊരുക്കിയത്.

ആന്തണി ഗോര്‍ഡന്‍

മൂന്ന് അസിസ്റ്റുമായി ഏയ്ഞ്ചല്‍ പെരസ് (അലാവസ്), ഹാവി ഹെര്‍ണാണ്ടസ് (എസ്പാന്യോള്‍), മരിയാനോ ഡയസ് (അലാവസ്), ഉനായ് ലോപസ് (റയോ വല്ലെകാനോ) എന്നിവരാണ് രണ്ടാമത്.

അതേസമയം, യുവേഫ ചാമ്പ്യന്‍സ് ലീഗിലാണ് ബാഴ്‌സ അടുത്ത മത്സരം കളിക്കുക. സെപ്റ്റംബര്‍ ഒമ്പതിന് നടക്കുന്ന മത്സരത്തില്‍ ഫെയ്‌നൂര്‍ഡാണ് എതിരാളികള്‍. ആറാം യൂറോപ്യന്‍ കിരീടത്തിനായി സ്വന്തം തട്ടകത്തില്‍ നിന്നാണ് ബാഴ്‌സ ക്യാമ്പെയ്ന്‍ ആരംഭിക്കുന്നത്.

13ന് ലാ ലിഗയില്‍ ലെവന്റെയെയും ബാഴ്‌സ നേരിടും. ലെവന്റെയുടെ ഹോം ഗ്രൗണ്ടാണ് വേദി.

Content Highlight: Barcelona scored 17 goals in their first 4 La Liga matches

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more