സൂപ്പര്‍ കോപ്പ ഡി എസ്പാനിയ കിരീടം ചൂടി അതികായരായ ബാഴ്സലോണ. ഇന്ന് പുലര്‍ച്ചെ കലാശപ്പോരിലെ എല്‍ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനെ തകര്‍ത്തെറിഞ്ഞാണ് കറ്റാലന്‍ പടയുടെ കിരീടനേട്ടം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സയുടെ വിജയം.
ആവേശകരമായ മത്സരത്തില്‍ തങ്ങളുടെ ചിരവൈരികള്‍ക്ക് എതിരെ വീണ്ടും ആധിപത്യം സ്ഥാപിച്ചാണ് ബാഴ്സ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സ്‌പെയിനിന്റെ അമരത്തെത്തിയത്. അഞ്ച് ഗോളുകള്‍ പിറന്ന മത്സരത്തില്‍ റഫീന്യയുടെ ഇരട്ട ഗോളുകളുടെ കരുത്തിലാണ് ബാഴ്സ ഒരിക്കല്‍ കൂടി കിരീടത്തില്‍ മുത്തമിട്ടത്.
എല്‍ക്ലാസിക്കോയുടെ എല്ലാ വീറും വാശിയും നിറഞ്ഞ ഒരു പോരാട്ടത്തിനാണ് ജിദ്ദയിലെ കിങ് അബ്ദുല്ല സ്റ്റേഡിയത്തിലെ കാണികള്‍ സാക്ഷിയായത്. മത്സരത്തിന്റെ ആദ്യ വിസില്‍ മുഴങ്ങിയത് മുതല്‍ ഇരുടീമുകളും കുതിച്ച് പാഞ്ഞു. എന്നാല്‍ ഫസ്റ്റ് ഹാഫിന്റെ ഏറിയ പങ്കും ബാഴ്സയുടെ ആധിപത്യമായിരുന്നു.
അതിന് മാറ്റ് കൂട്ടി 36-ാം മിനിട്ടില്‍ കറ്റാലന്‍ പടയുടെ ആദ്യ ഗോളെത്തി. റഫീന്യയാണ് ടീമിനായി വലകുലുക്കിയത്. എന്നാല്‍, ഏറെ വൈകാതെ റയല്‍ ബാഴ്‌സയ്‌ക്കൊപ്പമെത്തി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിട്ടിലായിരുന്നു ലോസ് ബ്ലക്കോസിനെ ഒപ്പമെത്തിച്ച ഗോള്‍.
ഗോൾനേട്ടം ആഘോഷിക്കുന്ന റഫീന്യ. Photo: FC Barcelona/x.com
റയലിനായി ബാഴ്സയുടെ വല തുളച്ചത് വിനീഷ്യസ് ജൂനിയറാണ്. പക്ഷേ, ഈ ഗോളിന്റെ ആവേശം കെട്ടടങ്ങും മുമ്പ് തന്നെ ബ്ലൂഗ്രാന ലീഡ് വീണ്ടെടുത്തു. 45+ 4ാം മിനിട്ടില്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയാണ് ഈ ഗോള്‍ നേടിയത്.
ഒന്നാം പകുതി ഇങ്ങനെ അവസാനിക്കുമെന്ന് കരുതിയിരിക്കെ വീണ്ടും നാടകീയ രംഗങ്ങള്‍ അരങ്ങേറി. റയല്‍ വീണ്ടും ഗോളടിച്ച് സമനില പിടിച്ചു. ഇഞ്ചുറി ടൈമിന്റെ ഏഴാം മിനിട്ടിലെ ഗോള്‍ ഗോണ്‍സാലോ ഗാര്‍ഷ്യയുടെ വകയായിരുന്നു.
ഗോണ്‍സാലോ ഗാര്‍ഷ്യ. Photo: Real Madrid C.F./x.com
രണ്ടാം പകുതിയില്‍ കിരീടത്തിനായുള്ള ഇരു ടീമിലെയും താരങ്ങളുടെ വാശിയേറിയ പോരാട്ടമാണ് സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. ഏറെ വൈകാതെ ബാഴ്സ തങ്ങളുടെ വിജയഗോള്‍ കണ്ടെത്തി. റഫീന്യയാണ് ടീമിന്റെ മൂന്നാം ഗോള്‍ വലയിലെത്തിച്ചത്. 73ാം മിനിട്ടിലായിരുന്നു കറ്റാലന്‍ പടയ്ക്ക് ചാമ്പ്യന്‍ പട്ടം സമ്മാനിച്ച ഗോള്‍.
ശേഷിക്കുന്ന സമയങ്ങളില്‍ ബാഴ്‌സയും റയലും വീണ്ടും ഗോളടിക്കാന്‍ പരിശ്രമങ്ങള്‍ നടത്തി. അവയൊന്നും ഫലം കണ്ടില്ല. പക്ഷേ, മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ബാഴ്സക്ക് തിരിച്ചടി നേരിടേണ്ടി വന്നു. ഫ്രാങ്കി ഡി യോങ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.
ലാമിൻ യമാലും റഫീന്യയും. Photo: FC Barcelona/x.com
പക്ഷേ, പത്ത് പേരായി ചുരുങ്ങിയിട്ടും കുലുങ്ങാതെ ബാഴ്സ തങ്ങളുടെ വിജയം ഉറപ്പിച്ചു. അതോടെ മറ്റൊരു സൂപ്പര്‍ കോപ്പ ഫൈനലില്‍ കൂടി ഹാന്‍സി ഫ്‌ലിക്കും കുട്ടികളും തങ്ങളുടെ ബന്ധവൈരികളെ തോല്‍പ്പിച്ച് ജേതാക്കളായി.
Content Highlight: Barcelona became SuperCopa De Espania champions by defeating Real Madrid