| Wednesday, 17th September 2025, 12:17 am

ഇതുവരെ തിരുത്താന്‍ സാധിക്കാത്ത നാണക്കേട്; അഫ്ഗാനിസ്ഥാനെ തകര്‍ത്ത് ബംഗ്ലാ കടുവകള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ബംഗ്ലാദേശ്. ഷെയ്ഖ് സയിദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് റണ്‍സിന്റെ വിജയമാണ് ബംഗ്ലാദേശ് നേടിയത്. ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് ബംഗ്ലാ കടുവകള്‍ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന് നിശ്ചിത ഓവറില്‍ 146 റണ്‍സിന് ഓള്‍ ഔട്ട് ഓവുകയായിരുന്നു.

ഇതോടെ ഒരു മോശം റെക്കോഡില്‍ തങ്ങളുടെ പേര് മായ്ക്കാന്‍ സാധിക്കാതെയാണ് അഫ്ഗാന്‍ കളം വിട്ടത്. ഏഷ്യയിലെ ഫുള്‍ മെമ്പര്‍ ടീമിനോട് ടി-20യില്‍ 150+ റണ്‍സ് ചെയ്‌സ് ചെയ്യാന്‍ ഇതുവരെ അഫ്ഗാനിസ്ഥാന് സാധിച്ചിട്ടില്ല.

ക്യാപ്റ്റന്‍ റാഷിദ് ഖാനും നൂര്‍ അഹമ്മദും അവസാന ഘട്ടത്തില്‍ പോരാടിയെങ്കിലും ബംഗ്ലാദേശിന്റെ ബൗളിങ് മികവില്‍ തകര്‍ന്നടിയുകയായിരുന്നു അഫ്ഗാന്‍.

ടീമിന് വേണ്ടി് 35 റണ്‍സ് നേടിയ റഹ്‌മാനുള്ള ഗുര്‍ബാസാണ് ടോപ് സ്‌കോറര്‍. അസ്മതുള്ള ഒമര്‍സായി 30 റണ്‍സ് നേടിയപ്പോള്‍ റാഷിദ് ഖാന്‍ 20 റണ്‍സും നേടി.

ബംഗ്ലാദേശിന് വേണ്ടി മിന്നും ബൗളിങ് പ്രകടനം കാഴ്ചവെച്ചത് മുസ്തഫിസൂര്‍ റഹ്‌മാനാണ്. മൂന്ന് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. മാത്രമല്ല അതില്‍ ക്യാപ്റ്റന്റേതടക്കം രണ്ട് വിക്കറ്റുകളും ഡെത്ത് ഓവറിലാണ് താരം നേടിയത്. താരത്തിന് പുറമെ നസും അഹമ്മദ്, തസ്‌കിന്‍ അഹമ്മദ്, റിഷാദ് ഹൊസൈന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടി.

അതേസമയം ബംഗ്ലാദേശിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ തന്‍സിദ് ഹസനാണ്. 31 പന്തില്‍ മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 52 റണ്‍സാണ് താരം നേടിയത്. 28 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 30 റണ്‍സ് നേടി സൈഫ് ഹസനും മികവ് പുലര്‍ത്തി. നാലാമനായി ഇറങ്ങിയ തൗഹിദ് ഹൃദോയ് 20 പന്തില്‍ 26 റണ്‍സും നേടിയിരുന്നു. മറ്റാര്‍ക്കും തന്നെ ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ മികവ് കാണിക്കാന്‍ സാധിച്ചില്ല.

അഫ്ഗാനിസ്ഥാന് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് നൂര്‍ അഹമ്മദും റാഷിദ് ഖാനുമാണ്. രണ്ട് വിക്കറ്റുകള്‍ വീതമാണ് ഇരുവരും നേടിയത്. അസ്മത്തുള്ള ഒമര്‍സായി ശേഷിച്ച വിക്കറ്റും നേടി.

അഫ്ഗാനിസ്ഥാന്‍ പ്ലെയിങ് ഇലവന്‍

സെദ്ദിഖുള്ള അടല്‍, റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍, മുഹമ്മദ് നബി, ഗുല്‍ബാദിന്‍ നായിബ്, അസ്മത്തുള്ള ഒമര്‍സായി, കരിം ജനത്, റാഷിദ് ഖാന്‍ (ക്യാപ്റ്റന്‍), നൂര്‍ അഹമ്മദ്, എ.എം. ഗസന്‍ഫര്‍, ഫസല്‍ഹഖ് ഫാറൂഖ്

ബംഗ്ലാദേശ് പ്ലെയിങ് ഇലവന്‍

തന്‍സീദ് ഹസന്‍ തമീം, സൈഫ് ഹസന്‍, ലിട്ടണ്‍ ദാസ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), തൗഹിദ് ഹൃദോയ്, മെഹ്ദി ഹസന്‍, നൂറുല്‍ ഹസന്‍, ജാക്കര്‍ അലി, ഷമീം ഹൊസൈന്‍, റിഷാദ് ഹൊസൈന്‍, മുസ്തഫിസുര്‍ റഹ്‌മാന്‍, തസ്‌കിന്‍ അഹമ്മദ്

Content Highlight: Bangladesh Won Against Afghanistan In Asia Cup

We use cookies to give you the best possible experience. Learn more