| Saturday, 22nd August 2026, 1:25 pm

ഓസ്‌ട്രേലിയന്‍ ചരിത്രത്തിലെ നാലാമത്തെ ഏഷ്യന്‍ ടീം; ഇന്ത്യ വാഴുന്ന നാണക്കേടില്‍ കടുവകളും!

ശ്രീരാഗ് പാറക്കല്‍

ബംഗ്ലാദേശും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം ഗ്രേറ്റ് ബാരിയര്‍ റീഫ് അരേനയില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ ബംഗ്ലാദേശിന് വമ്പന്‍ തിരിച്ചടിയാണ് നല്‍കിയത്. 64 റണ്‍സിന് ബംഗ്ലാദേശിനെ ഓള്‍ഔട്ട് ചെയ്തിരിക്കുകയാണ് ഓസ്‌ട്രേലിയ. ബംഗ്ലാദേശിന്റെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നാലാമത്തെ ടോട്ടലാണിത്.

മാത്രമല്ല ഇതിന് പിന്നാലെ മറ്റൊരു നാണംകെട്ട റെക്കോഡും ബംഗ്ലാദേശിന്റെ തലയില്‍ വീണിരിക്കുകയാണ്. ഓസ്‌ട്രേലിയന്‍ ടെസ്റ്റില്‍ ഏറ്റവും കുറഞ്ഞ ടോട്ടറില്‍ ഓള്‍ ഔട്ട് ആകുന്ന നാലാമത്തെ ഏഷ്യന്‍ ടീമായി മാറിയിരിക്കുകയാണ് ബംഗ്ലാദേശ്. ഈ മോശം റെക്കോഡില്‍ ഒന്നാം സ്ഥാനത്തുള്ളത് ഇന്ത്യയാണ്. 2020ല്‍ ഓസ്‌ട്രേലിയയില്‍ ഇന്ത്യ 36 റണ്‍സിന് ഓള്‍ഔട്ട് ആയിരുന്നു

ഓസ്‌ട്രേലിയന്‍ ടെസ്റ്റില്‍ ഏറ്റവും കുറഞ്ഞ ടോട്ടല്‍ നേടുന്ന ഏഷ്യന്‍ ടീം, ടോട്ടല്‍, വേദി, വര്‍ഷം

ഇന്ത്യ – 36 – അഡ്‌ലെയ്ഡ് – 2020

ഇന്ത്യ – 58 – ബ്രിസ്‌ബെയ്ന്‍ – 1947

പാകിസ്ഥാന്‍ – 62 – പെര്‍ത്ത് – 1981

ബംഗ്ലാദേശ് – 64 – മക്കെയ് – 2026

സൂപ്പര്‍ ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ കരുത്തിലാണ് ബംഗ്ലാ കടുവകളെ കങ്കാരുപ്പട തകര്‍ത്തത്. ഓസ്ട്രേലിയയ്ക്ക് വേണ്ടി ആറ് വിക്കറ്റുകള്‍ നേടിയാണ് സ്റ്റാര്‍ക്ക് തിളങ്ങിയത്. ഇന്നിങ്സിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ശദ്മന്‍ ഇസ്‌ലാമിനെ പൂജ്യത്തിന് പറഞ്ഞയച്ചാണ് സ്റ്റാര്‍ക്ക് വേട്ട തുടങ്ങിയത്. ഓപ്പണര്‍ തന്‍സിദ് ഹസനെയും സ്റ്റാര്‍ക്ക് പൂജ്യത്തിനാണ് പുറത്താക്കിയത്. മൊനീമുള്‍ ഹഖിനെ ഒമ്പത് റണ്‍സിനും പിന്നീട് ക്യാപ്റ്റന്‍ നജ്മുള്‍ ഹുസൈന്‍ ഷാന്റോയെ പൂജ്യത്തിനും സ്റ്റാര്‍ക്ക് കൂടാരം കയറ്റി.

വിക്കറ്റ് കീപ്പര്‍ ലിട്ടണ്‍ ദാസിനെയും സ്റ്റാര്‍ക്ക് പൂജ്യത്തിനാണ് പുറത്താക്കിയത്. ബംഗ്ലാദേശിന്റെ ടോപ് സ്‌കോററും ടെയ്ല്‍ എന്‍ഡ് ബാറ്ററുമായ ഷൊരീഫുള്‍ ഇസ്‌ലാമിനെ (14) പുറത്താക്കിയാണ് സ്റ്റാര്‍ക്ക് ആറാം വിക്കറ്റ് പൂര്‍ത്തിയാക്കിയത്.

നിലവില്‍ രണ്ടാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സ് അവസാനിച്ചപ്പോള്‍ ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് നേടിയത്. 101 റണ്‍സിന്റെ ലീഡാണ് ഓസീസ് നേടിയത്. നിലവില്‍ ക്രീസിലുള്ളത് കാമറൂണ്‍ ഗ്രീനും (51) നഥാന്‍ ലിയോണുമാണ് (10).

ഓസീസിനെതിര മികച്ച ബൗളിങ് പ്രകടനമാണ് ബംഗ്ലാദേശും കാഴ്ചവെച്ചത്. ആറ് വിക്കറ്റ് വീഴ്ത്തി ഷൊരീഫുള്‍ ഇസ്‌ലാം മികച്ച പ്രകടനമാണ് നടത്തിയത്. താരത്തിന് പുറമെ തസ്‌കിന്‍ അഹമ്മദ്, മെഹ്ദി ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: Bangladesh In Unwanted Record List In Australian Test

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more