| Thursday, 28th May 2026, 8:01 pm

ബംഗ്ലാദേശിൽ ബലിയിൽ നിന്ന് രക്ഷപ്പെട്ട് 'ഡൊണാൾഡ് ട്രംപ്'; ഇനി വാസം മൃഗശാലയിൽ

ആദര്‍ശ് എം.കെ.

ധാക്ക: ബംഗ്ലാദേശിൽ ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി ബലി നൽകാൻ നിശ്ചയിച്ചിരുന്ന, ‘ഡൊണാൾഡ് ട്രംപ്’ എന്ന് പേരുള്ള അപൂർവ ആൽബിനോ എരുമയെ സർക്കാർ ഇടപെടലിലൂടെ രക്ഷിച്ചു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഹെയർസ്‌റ്റൈലിനോട് സാമ്യമുള്ള, സ്വർണനിറത്തിൽ തിളങ്ങുന്ന തലമുടിയുള്ളതിനാലാണ് ഈ 700 കിലോ തൂക്കമുള്ള എരുമയ്ക്ക് ആ പേര് ലഭിച്ചത്.

ബലി നൽകുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം പൊലീസ് എരുമയെ ഏറ്റെടുക്കുകയായിരുന്നു.

എരുമയെ കാണാൻ വൻ ജനക്കൂട്ടം തടിച്ചുകൂടുന്നത് സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നും പൊതുജനതാത്പര്യം കണക്കിലെടുക്കണമെന്നും കണ്ടാണ് ആഭ്യന്തര മന്ത്രി സലാഹുദ്ദീൻ അഹമ്മദ് ഈ തീരുമാനം എടുത്തത്.

കെരാണിഗഞ്ച് സ്വദേശിയായ മോണിറൂസ് സമാൻ എന്നയാളാണ് ബലിക്കായി ഈ എരുമയെ വാങ്ങിയത്.

സർക്കാരുമായി തർക്കത്തിനില്ലാത്തതിനാൽ അദ്ദേഹം എരുമയെ വിട്ടുനൽകുകയായിരുന്നു. പകരം സർക്കാർ നഷ്ടപരിഹാരമോ മറ്റൊരു മൃഗത്തെയോ നൽകുമെന്ന് അധികൃതർ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

സിയാ ഉദ്ദീൻ മൃദ എന്ന കർഷകന്റെ ഫാമിലാണ് ഈ എരുമ വളർന്നത്. അദ്ദേഹത്തിന്റെ സഹോദരനാണ് എരുമയുടെ മുടി കണ്ട് ട്രംപ് എന്ന പേരിട്ടത്.

ബംഗ്ലാദേശിൽ സാധാരണയായി കറുത്ത നിറത്തിലുള്ള എരുമകളാണ് കണ്ടുവരുന്നത് എന്നതിനാൽ, വെളുത്ത ശരീരവും പിങ്ക് നിറമുള്ള മൂക്കും സ്വർണ മുടിയുമുള്ള ഇത്തരം ആൽബിനോ എരുമകൾ വളരെ അപൂർവമാണ്.

ദിവസവും നാലുനേരം ഭക്ഷണവും നാലുതവണ കുളിയും ഉൾപ്പെടെയുള്ള പ്രത്യേക പരിചരണമാണ് ഇതിന് നൽകിയിരുന്നത്.

ധാക്കയിലെ ദേശീയ മൃഗശാലയിലേക്ക് ഡൊണാൾഡ് ട്രംപിനെ മാറ്റിയിരിക്കുകയാണ്. മൃഗശാലയിൽ ഇതിനായി പ്രത്യേക ഷെഡും പരിചരണത്തിനായി ഒരാളെയും നിയമിച്ചിട്ടുണ്ട്.

സന്ദർശകർക്ക് സുരക്ഷിതമായി എരുമയെ കാണാനുള്ള സൗകര്യം ഇവിടെ ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Content Highlight: Bangladesh government saves albino buffalo named Donald Trump from being sacrificed

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more