| Thursday, 18th April 2019, 11:50 am

അന്ന് ഇന്ദിരയും സഞ്ജയും തോറ്റത് കൊണ്ടാണ് ഞാനിന്ന് ജീവിച്ചിരിക്കുന്നത്; നാല്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തെരുവുകളില്‍ പ്രസംഗിക്കുകയാണെന്ന് ചുള്ളിക്കാട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: അടിയന്തിരാവസ്ഥയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധിയും സഞ്ജയ് ഗാന്ധിയും തോറ്റതുകൊണ്ടാണ് താനിന്ന് ജീവിച്ചിരിക്കുന്നതെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. 40 വര്‍ഷം മുമ്പുള്ള തെരഞ്ഞെടുപ്പ് ഞങ്ങള്‍ക്ക് ജീവന്‍ മരണ പോരാട്ടമായിരുന്നെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു.

എറണാകുളം രാജേന്ദ്ര മൈതാനത്ത് പി രാജീവിന്റെ വിജയത്തിനായി സംഘടിപ്പിച്ച സാംസ്‌കാരിക കൂട്ടായ്മയില്‍ ആശംസാ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസുകാര്‍ കൊന്നുകളയുമെന്ന് നേരിട്ട് ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നെന്നും ഞങ്ങള്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് റേഡിയോയുടെ മുന്നില്‍ മരണം കാത്തിരുന്നെന്നും ചുള്ളിക്കാട് പറഞ്ഞു.

കോണ്‍ഗ്രസ്സിന്റെ സ്ഥാനത്ത് ഇന്ന് ബി.ജെ.പിയായിരിക്കുന്നു. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും ലക്ഷ്യം നമ്മുടെ ഭരണ ഘടന തകര്‍ക്കുകയും ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്നിവ എന്നെന്നേയ്ക്കുമായി തുടച്ച് നീക്കുകയും ചെയ്യുക എന്നതാണ്. അത് അനുവദിച്ചുകൂട. അതുപോലെ രണ്ടാം യു.പി.എ സര്‍ക്കാരിന്റെ അസഹനീയമായ അഴിമതിയാണ് ഇന്നത്തെ ബി.ജെ.പി ഭരണം സാധ്യമാക്കിയത്. നരസിംഹ റാവുവിന്റെ ഉദാസീനതയാണ് ബാബറി മസ്ജിദിന്റെ തകര്‍ച്ച സാധ്യമാക്കിയത്. അതുകൊണ്ട് ഇടതുപക്ഷം വിജയിക്കേണ്ടതുണ്ട്. അതിന് വേണ്ടിയാണ് ഞാന്‍ വീണ്ടും ഈ തെരുവുകളില്‍ പ്രസംഗിക്കുന്നതെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു.

പ്രസംഗത്തിന്റെ പ്രസക്തഭാഗം

”നാല്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ വീണ്ടും എറണാകുളത്തെ തെരുവുകളില്‍ പ്രസംഗിക്കുകയാണ്. ഈ തെരഞ്ഞെടുപ്പില്‍ ബി ജെ പി ജയിച്ചാല്‍ ഇനി രാജ്യത്ത് ഒരു തെരഞ്ഞെടുപ്പ് ഉണ്ടാകില്ല എന്നാണ് അവരുടെ നേതാവ് സാക്ഷി മഹാരാജ് പറയുന്നത്. അത് ഏതാണ്ട് സത്യമാകുമോ എന്ന ഭയം എനിക്കുണ്ട്. 40 വര്‍ഷം മുമ്പുള്ള തെരഞ്ഞെടുപ്പ് ഞങ്ങള്‍ക്ക് ജീവന്‍ മരണ പോരാട്ടമായിരുന്നു.

കോണ്‍ഗ്രസുകാര്‍ കൊന്നുകളയുമെന്ന് നേരിട്ട് ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. ഞങ്ങള്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് റേഡിയോയുടെ മുന്നില്‍ മരണം കാത്തിരുന്നു. അന്ന് ഇന്ദിരയും സജ്ജയ് ഗാന്ധിയും തോറ്റതുകൊണ്ടാണ് ഞാന്‍ ഇന്ന് ജീവിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ്സിന്റെ സ്ഥാനത്ത് ഇന്ന് ബിജെപിയായിരിക്കുന്നു. ബിജെപിയുടെയും ആര്‍എസ്എസിന്റെയും ലക്ഷ്യം നമ്മുടെ ഭരണ ഘടന തകര്‍ക്കുകയും ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്നിവ എന്നെന്നേയ്ക്കുമായി തുടച്ച് നീക്കുകയും ചെയ്യുക എന്നതാണ്. അത് അനുവദിച്ചുകൂട.

അതുപോലെ രണ്ടാം യുപിഎ സര്‍ക്കാരിന്റെ അസഹനീയമായ അഴിമതിയാണ് ഇന്നത്തെ ബിജെപി ഭരണം സാധ്യമാക്കിയത്. നരസിംഹ റാവുവിന്റെ ഉദാസീനതയാണ് ബാബറി മസ്ജിദിന്റെ തകര്‍ച്ച സാധ്യമാക്കിയത്. അതുകൊണ്ട് ഇടതുപക്ഷം വിജയിക്കേണ്ടതുണ്ട്. അതിന് വേണ്ടിയാണ് ഞാന്‍ വീണ്ടും ഈ തെരുവുകളില്‍ പ്രസംഗിക്കുന്നത്.” ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more