| Tuesday, 24th March 2026, 3:47 pm

ഭ ഭ ബ എന്ന് ആട്ടിയാൽ പടം എങ്ങനെ ഓടും? സിനിമ പേരുകൾക്ക് വിമർശനവുമായി ബാലചന്ദ്ര മേനോൻ

നന്ദന എം.സി

നടൻ സംവിധാനം എഡിറ്റർ എന്നീ നിലകളിൽ തന്റെതായ സ്ഥാനം നേടിയെടുത്ത താരമാണ് ബാല ചന്ദ്ര മേനോൻ. അതിനാൽ തന്നെയാണ് മലയാള സിനിമയുടെ ഓൾ റൗണ്ടർ എന്ന വിശേഷണവും ബാല ചന്ദ്രനെ തേടിയെത്തിയത്.

ഇപ്പോഴിതാ പുതിയ കാല സിനിമകളുടെ ടൈറ്റിലുകളിൽ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ബാലചന്ദ്ര മേനോൻ. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്.

ബാലചന്ദ്ര മേനോൻ, Photo: YouTube/ Screengrab

പഴയ സിനിമകളുടെയും പുതിയ സിനിമകളുടെയും പേരുകൾ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് അഭിമുഖത്തിൽ ചോദിച്ച ചോദ്യത്തിനാണ് ബാലചന്ദ്ര മേനോൻറെ പ്രതികരണം.

ഇന്നത്തെ സിനിമകളുടെ പേരുകൾ കേൾക്കുമ്പോൾ തനിക്ക് ചിരിയാണ് വരാറുള്ളതെന്ന് അദ്ദേഹം പരിഹസിച്ചു.
‘ചിരി വരും. ആശാൻ, ശുക്രൻ, ഭഭബ എന്നൊക്കെയാണ് പേരുകൾ.

പടം കാണുന്നവനെ ഭ ഭ എന്ന് ആട്ടിയാൽ എങ്ങനെ പടം ഓടും? ഇതൊക്കെ എന്തോന്നാ? എനിക്കറിയാൻ വയ്യ എന്താണ് ഉദ്ദേശ്യം എന്ന്’ ബാലചന്ദ്ര മേനോൻ പറഞ്ഞു.

ഭഭബ , Photo: YouTube/ Screengrab

അർത്ഥശൂന്യമായ ഇത്തരം പേരുകൾ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ തന്റെ മാസ്റ്റർപീസ് എന്ന് വിശേഷിപ്പിക്കാവുന്ന ‘സമാന്തരങ്ങൾ’ എന്ന സിനിമയ്ക്ക് ലഭിക്കേണ്ടിയിരുന്ന പ്രധാന ദേശീയ പുരസ്കാരങ്ങൾ ഒരു മലയാളി ജൂറി അംഗം ഇടപെട്ട് അട്ടിമറിച്ചതായും ബാലചന്ദ്രമേനോൻ ആരോപിച്ചു.

ആ വർഷം മികച്ച ചിത്രം, മികച്ച നടൻ, മികച്ച സംവിധായകൻ എന്നീ മൂന്ന് വിഭാഗങ്ങളിലും തന്റെ പേരായിരുന്നു മുന്നിലുണ്ടായിരുന്നത്. എന്നാൽ കേരളത്തിൽ നിന്നുള്ള ജൂറി അംഗം ഇതിനെ എതിർക്കുകയും സിനിമയ്ക്ക് പോരായ്മകൾ ഉണ്ടെന്ന് വാദിക്കുകയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

ആ നീക്കം വിജയിച്ചിരുന്നെങ്കിൽ ഇന്ത്യൻ സിനിമയിലെ ഒരു ഇതിഹാസമായി താൻ മാറുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആ ജൂറി അംഗം ഇപ്പോൾ ജീവിച്ചിരിപ്പില്ലാത്തതിനാൽ പേര് വെളിപ്പെടുത്തുന്നില്ലെന്നും ബാല ചന്ദ്രമേനോൻ കൂട്ടിച്ചേർത്തു. 1997ലെ ദേശീയ പുരസ്കാരങ്ങളിൽ മികച്ച നടനുള്ള അവാർഡ് ബാലചന്ദ്രമേനോനും, മികച്ച കുടുംബക്ഷേമ ചിത്രത്തിനുള്ള അവാർഡ് ‘സമാന്തരങ്ങൾക്കും’ ലഭിച്ചിരുന്നു.

Content Highlight: Balachandra menon talk about the movie Bha Bha Ba

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more