മലയാള സിനിമയിലെ ബഹുമുഖ പ്രതിഭകളിൽ ഒരാളാണ് ബാലചന്ദ്ര മേനോൻ. നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എഡിറ്റർ തുടങ്ങി നിരവധി മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച അദ്ദേഹം മലയാള സിനിമയുടെ ‘ഓൾറൗണ്ടർ’ എന്ന വിശേഷണത്തിനും അർഹനായ വ്യക്തിയാണ്.
കുടുംബപ്രേക്ഷകരെ ഏറെ സ്വാധീനിച്ച സിനിമകളിലൂടെ ശ്രദ്ധ നേടിയ ബാലചന്ദ്ര മേനോൻ, ഒരുകാലത്ത് കുടുംബചിത്രങ്ങളുടെ സംവിധായകൻ എന്ന ഇമേജിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടിരുന്നത്.
ബാലചന്ദ്ര മേനോൻ, Photo: Balachandra menon/ Facebook
ഇപ്പോഴിതാ തന്റെ ആരോഗ്യപ്രശ്നങ്ങളെയും അതുമായി ബന്ധപ്പെട്ട് പ്രചരിച്ച വ്യാജവാർത്തകളെയും കുറിച്ച് തുറന്നു സംസാരിക്കുകയാണ് അദ്ദേഹം.
‘ശയ്യാവലംബിയായി കിടക്കേണ്ട രോഗമോ വേദനയോ ദൈവം എനിക്ക് തന്നില്ല. ഒരു ബ്രേക്ക് എടുക്കാൻ ദൈവം പറഞ്ഞു, ഞാൻ അനുസരിച്ചു.
ഞാൻ ആഘോഷമാക്കിയ, എന്റെ ജോലികളിൽ മുഴുകിയ കാലമായിരുന്നു അത്. ഞാൻ തിരിച്ചു വന്നത് തന്നെ ‘അറിയാത്തത് അറിയേണ്ടത്’ എന്ന പുസ്തകവുമായാണ്.
അതുകഴിഞ്ഞാണ് എൽ.എൽ.ബി. എടുത്തത്. അതിനുശേഷം ‘ഇത്തിരി നേരം ഒത്തിരിക്കാര്യം’ എന്ന പുസ്തകമെഴുതി,’ ബാലചന്ദ്ര മേനോൻ പറഞ്ഞു.
തന്റെ ആരോഗ്യനില ഗുരുതരമാണെന്ന തരത്തിൽ പല വാർത്തകളും പ്രചരിച്ചിരുന്നുവെന്നും അതിനെക്കുറിച്ചും ബാലചന്ദ്ര മേനോൻ പ്രതികരിച്ചു.
ബാലചന്ദ്ര മേനോൻ, Photo: Balachandra menon/ Facebook
‘വാർത്തകളുണ്ടായിരുന്നു. ഞാൻ മരിച്ചുപോകും എന്ന് പറഞ്ഞവരുണ്ട്. ഞാനറിയാതെ പലരും എന്റെ ശവദാഹം നടത്തി വാർത്തകൾ പ്രചരിപ്പിച്ചു. അന്നത് നടത്തിയ പലരും ഇന്ന് ജീവിച്ചിരിപ്പില്ല എന്നതാണ് സത്യം,’ എന്നാണ് അദ്ദേഹം പറഞ്ഞത്.
തനിക്ക് ഉണ്ടായത് ഇന്റേണൽ ബ്ലീഡിങ്ങാണെന്നും എന്നാൽ അതിന്റെ വിവരങ്ങൾ തൻ ആരോടും പങ്കുവെച്ചിരുന്നില്ലെന്നും ബാലചന്ദ്ര മേനോൻ വ്യക്തമാക്കി. ‘രോഗം ജീവിതത്തിലെ ഒരു പരീക്ഷണമായിരുന്നു. അത്രേയുള്ളൂ,’ എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സമയത്ത് ആരെയും കാണാൻ തയ്യാറായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ആളുകളുടെ പ്രതികരണം കാര്യങ്ങൾ വഷളാക്കും.
ബാലചന്ദ്ര മേനോൻ, Photo: X.com
സ്കാനിങ്ങിനൊക്കെ കൊണ്ടുപോകുമ്പോൾ മൊബൈൽ ക്യാമറകളിങ്ങനെ മിന്നുകയാണ്. ഏറ്റവും വേദന തോന്നിയ കാര്യമാണിത്,’ അദ്ദേഹം പറഞ്ഞു.
അതേസമയം രോഗാവസ്ഥയിലുണ്ടായിരുന്ന തന്റെ ചിത്രങ്ങൾ ആരുടെയും കൈവശമില്ലെന്നും, ഓരോ ഘട്ടവും താൻ തന്നെ ഫോട്ടോയെടുത്ത് സൂക്ഷിച്ചിട്ടുണ്ടെന്നും ബാലചന്ദ്ര മേനോൻ പറഞ്ഞു.
‘ആർക്കും നല്ലതൊന്നും ചെയ്യേണ്ട, പക്ഷേ ഉപദ്രവമാകരുത്. അതാണ് എന്റെ ജീവിതപ്രമാണം,’ എന്നാണ് അദ്ദേഹം കൂട്ടിച്ചേർത്തത്.
Content Highlight: Balachandra Menon says that many people who cremated me without my knowledge and spread the news are no longer alive today.