| Wednesday, 11th December 2024, 8:34 am

നാണക്കേടില്‍ ബാബറിനെ വിരാടിനൊപ്പമെത്തിച്ചത് സഞ്ജുവിന്റെ 18കാരന്‍; പാകിസ്ഥാന്‍ തോറ്റു

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്റെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടി-20യില്‍ സന്ദര്‍ശകര്‍ക്ക് പരാജയം. കിങ്‌സ്മീഡില്‍ നടന്ന മത്സരത്തില്‍ 11 റണ്‍സിന്റെ വിജയമാണ് സൗത്ത് ആഫ്രിക്ക സ്വന്തമാക്കിയത്.

പ്രോട്ടിയാസ് ഉയര്‍ത്തിയ 184 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.

ബാബര്‍ അസവും ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനും അടക്കമുള്ളവര്‍ പ്രതീക്ഷക്കൊത്ത് ഉയരാതെ പോയതാണ് പാകിസ്ഥാനെ പരാജയത്തിലേക്ക് തള്ളിയിട്ടത്. റിസ്വാന്‍ 62 പന്തില്‍ 74 റണ്‍സ് നേടിയപ്പോള്‍ പൂജ്യത്തിനാണ് ബാബര്‍ പുറത്തായത്.

മൂന്നാം ഓവറിലെ മൂന്നാം പന്തിലാണ് ബാബര്‍ അസം പുറത്താകുന്നത്. കൗമാര താരം ക്വേന മഫാക്കയാണ് ബാബറിനെ മടക്കിയത്. ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ മഫാക്കയുടെ പന്തില്‍ ബാറ്റ് വെച്ച ബാബറിന് പിഴച്ചു. ആന്‍ഡില്‍ സിമലാനെയുടെ തകര്‍പ്പന്‍ ക്യാച്ചില്‍ സൂപ്പര്‍ താരം പുറത്തായി.

പാകിസ്ഥാന്‍ ജേഴ്‌സിയില്‍ ബാബറിന്റെ ഏഴാം ഡക്കാണ് രാജസ്ഥാന്‍ റോയല്‍സിന്റെ സൂപ്പര്‍ പേസറുടെ പന്തില്‍ പിറവിയെടുത്തത്.

ഇതോടെ അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്താകുന്ന പാക് താരങ്ങളുടെ പട്ടികയില്‍ നിലവില്‍ മൂന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ബാബര്‍ അസം. പത്ത് ഡക്കുമായി ഉമര്‍ അക്മല്‍ ലീഡ് ചെയ്യുന്ന പട്ടികയില്‍ എട്ട് ഡക്കുമായി ഷാഹിദ് അഫ്രിദി രണ്ടാമതാണ്. കമ്രാന്‍ അക്മല്‍, മുഹമ്മദ് ഹഫീസ് എന്നിവര്‍ക്കൊപ്പം ബാബര്‍ മൂന്നാം സ്ഥാനം പങ്കിടുകയാണ്.

അന്താരാഷ്ട്ര ടി-20യില്‍ ഡക്കുകളുടെ എണ്ണത്തില്‍ വിരാടിനൊപ്പമെത്താനും ഇതോടെ ബാബറിനായി.

നേരത്തെ മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സൗത്ത് ആഫ്രിക്കക്ക് തുടക്കം പാളിയിരുന്നു. റാസി വാന്‍ ഡെര്‍ ഡസന്‍ ഗോള്‍ഡന്‍ ഡക്കായി പുറത്തായി. മാത്യൂ ബ്രീറ്റ്‌സ്‌കിയും റീസ ഹെന്‍ഡ്രിക്‌സും എട്ട് റണ്‍സ് വീതം നേടി മടങ്ങിയതോടെ ആതിഥേയര്‍ കൂടുതല്‍ സമ്മര്‍ദത്തിലായി.

എന്നാല്‍ ഡേവിഡ് മില്ലര്‍ ടീമിന്റെ രക്ഷകനായി. താരത്തിന്റെ വെടിക്കെട്ടിലാണ് പ്രോട്ടിയാസ് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. 40 പന്ത് നേരിട്ട താരം നാല് ഫോറിന്റെയും അതിന്റെ ഇരട്ടി സിക്‌സറിന്റെയും അകമ്പടിയോടെ 82 റണ്‍സാണ് നേടിയത്.

ജോര്‍ജ് ലിന്‍ഡെ 24 പന്തില്‍ 48 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ 11 പന്തില്‍ പുറത്താകാതെ 12 റണ്‍സ് നേടിയ ക്വേന മഫാക്കയുടെ പ്രകടനവും നിര്‍ണായകമായി.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ സൗത്ത് ആഫ്രിക്ക 183ലെത്തി.

ഷഹീന്‍ അഫ്രിദിയും അബ്രാര്‍ അഹമ്മദും മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ അബ്ബാസ് അഫ്രിദി രണ്ട് വിക്കറ്റും നേടി. മൂഫിയാന്‍ മുഖീമാണ് ശേഷിച്ച വിക്കറ്റ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് ബാബറിന്റെ പുറത്താകലും ക്യാപ്റ്റന്‍ റിസ്വാന്റെ മെല്ലെപ്പോക്കും തിരിച്ചടിയായി.

15 പന്തില്‍ 31 റണ്‍സുമായി സയീം അയ്യൂബ് ചെറുത്തുനിന്നെങ്കിലും മറ്റാരുടെയും പിന്തുണ ലഭിക്കാതെ വന്നതോടെ പാകിസ്ഥാന്‍ 11 റണ്‍സകലെ പോരാട്ടം അവസാനിപ്പിച്ചു.

പ്രോട്ടിയാസിനായി ജോര്‍ജ് ലിന്‍ഡെ നാല് വിക്കറ്റ് നേടിയപ്പോള്‍ ക്വേന മഫാക്ക രണ്ട് വിക്കറ്റും സ്വന്തമാക്കി. ഒട്‌നീല്‍ ബാര്‍ട്മാനും ആന്‍ഡില്‍ സിമലെനുമാണ് ശേഷിച്ച വിക്കറ്റുകള്‍ നേടിയത്.

ആദ്യ മത്സരം വിജയിച്ച പരമ്പരയില്‍ മുമ്പിലെത്തിയ ആതിഥേയര്‍ രണ്ടാം മത്സരവും വിജയിച്ച് പരമ്പര സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്. ഡിസംബര്‍ 13നാണ് പരമ്പരയിലെ അടുത്ത മത്സരം. സെഞ്ചൂറിയനാണ് വേദി.

Content Highlight: Babar Azam registers his 7th international ducks in T20Is

Latest Stories

We use cookies to give you the best possible experience. Learn more