| Friday, 13th February 2026, 4:15 pm

പൂജ്യം ശതമാനം വിജയം! ഇതുവരെ സിംബാബ്‌വേയോട് ജയിക്കാത്ത കങ്കാരുവും രണ്ട് ടീമുകളോട് ജയിക്കാത്ത ഇന്ത്യയും

ആദര്‍ശ് എം.കെ.

2026 ടി-20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ മികച്ച വിജയം സ്വന്തമാക്കിയാണ് സിംബാബ്‌വേ ക്രിക്കറ്റ് ലോകത്തിന്റെയൊന്നാകെ കയ്യടികളേറ്റുവാങ്ങുന്നത്. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 23 റണ്‍സിനായിരുന്നു ഷെവ്‌റോണ്‍സിന്റെ വിജയം.

ബ്രയാന്‍ ബെന്നറ്റിന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ സിംബാബ്‌വേ ഉയര്‍ത്തിയ 170 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയ 19.3 ഓവറില്‍ 146ന് പുറത്തായി.

നാല് ഓവര്‍ പന്തെറിഞ്ഞ് വെറും 17 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ബ്ലെസിങ് മുസരബാനിയുടെ കരുത്തിലാണ് സിംബാബ്‌വേ വിജയം സ്വന്തമാക്കിയത്. വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസ് (നാല് പന്തില്‍ എട്ട്), ടിം ഡേവിഡ് (രണ്ട് പന്തില്‍ പൂജ്യം), മാറ്റ് റെന്‍ഷോ (44 പന്തില്‍ 65), ആദം സാംപ (രണ്ട് പന്തില്‍ രണ്ട്) എന്നിവരാണ് മുസരബാനിയുടെ പന്തില്‍ മടങ്ങിയത്.

കളിയിലെ താരവും മുസരബാനി തന്നെ.

ഈ വിജയത്തോടെ ടി-20 ലോകകപ്പില്‍ ഇതുവരെ ഓസ്‌ട്രേലിയയോട് തോറ്റിട്ടില്ല എന്ന നേട്ടം അടിവരയിട്ടുറപ്പിക്കാനും സിംബാബ് വേയ്ക്ക് സാധിച്ചു. ഇത് രണ്ടാം തവണയാണ് ടി-20 ലോകകപ്പില്‍ സിംബാബ്‌വേ ഓസീസിനെ തോല്‍പ്പിക്കുന്നത്.

2007ലായിരുന്നു ഓസ്‌ട്രേലിയയും സിംബാബ്‌വേയും ഇതിന് മുമ്പ് ടി-20 ലോകകപ്പ് വേദിയില്‍ നേര്‍ക്കുനേര്‍ വന്നത്. കേപ്പ് ടൗണില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ വിജയമാണ് അന്ന് ഷെവ്‌റോണ്‍സ് സ്വന്തമാക്കിയത്.

2007ല്‍ ഓസീസിനെ പരാജയപ്പെടുത്തിയ സിംബാബ്‌വേയുടെ ആഹ്ലാദം. Photo: ICC

ഓസ്‌ട്രേലിയ ഉയര്‍ത്തിയ 139 റണ്‍സിന്റെ വിജയലക്ഷ്യം ബ്രെന്‍ഡന്‍ ടെയ്‌ലറിന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ (45 പന്തില്‍ പുറത്താകാതെ 60) ഒറ്റ പന്ത് ശേഷിക്കെ മറികടക്കുകയായിരുന്നു.

ബ്രെന്‍ഡന്‍ ടെയ്‌ലർ. Photo: ICC

ഓസ്‌ട്രേലിയ മാത്രമല്ല, ടി-20 ലോകകപ്പില്‍ ഇന്ത്യയടക്കമുള്ളവര്‍ക്ക് ചില ടീമുകളോട് ഒറ്റ മത്സരം പോലും ഇനിയും വിജയിക്കാന്‍ സാധിച്ചിട്ടില്ല. ടി-20 ലോകകപ്പില്‍ ശ്രീലങ്കയോടും ന്യൂസിലാന്‍ഡിനോടുമാണ് ഇന്ത്യയ്ക്ക് പൂജ്യം വിജയശതമാനമുള്ളത്.

ടി-20 ലോകകപ്പിലെ പൂജ്യം ശതമാനം വിന്‍ റേറ്റ്

(ടീം – എത്ര ടീമുകളോട് വിജയിച്ചിട്ടില്ല – ടീമുകള്‍ എന്നീ ക്രമത്തില്‍)

ബംഗ്ലാദേശ് – 6 – ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, സൗത്ത് ആഫ്രിക്ക

അഫ്ഗാനിസ്ഥാന്‍ – ഇംഗ്ലണ്ട്, ഇന്ത്യ, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക

ഇന്ത്യ – 2 – ന്യൂസിലാന്‍ഡ്, സൗത്ത് ആഫ്രിക്ക

ന്യൂസിലാന്‍ഡ് – 2 – സൗത്ത് ആഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്

സൗത്ത് ആഫ്രിക്ക – 2 – ഓസ്‌ട്രേലിയ, പാകിസ്ഥാന്‍

ഓസ്‌ട്രേലിയ – 1 – സിംബാബ്‌വേ*

ഇംഗ്ലണ്ട് – 1 – നെതര്‍ലന്‍ഡ്‌സ്

അന്താരാഷ്ട്ര തലത്തില്‍ ഇത് അഞ്ചാം തവണയാണ് സിംബാബ്‌വേ ഓസ്‌ട്രേലിയക്കെതിരെ വിജയം സ്വന്തമാക്കുന്നത്. 2022ലെ ഏകദിന പരമ്പരയിലെ വിജയത്തിന് ശേഷം കങ്കാരുക്കള്‍ക്കെതിരായ ഷെവ്‌റോണ്‍സിന്റെ ആദ്യ ജയമാണിത്.

അതേസമയം, നിലവില്‍ ടൂര്‍ണമെന്റില്‍ കളിച്ച രണ്ട് മത്സരത്തില്‍ രണ്ടിലും വിജയിച്ച് നാല് പോയിന്റുമായി സിംബാബ്‌വേ ഗ്രൂപ്പ് ബി സ്റ്റാന്‍ഡിങ്‌സില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ്. നാല് പോയിന്റുള്ള ശ്രീലങ്കയാണ് ഒന്നാമത്.

ഫെബ്രുവരി 17നാണ് സിംബാബ്‌വേയുടെ അടുത്ത മത്സരം. പല്ലേക്കലെയില്‍ നടക്കുന്ന മത്സരത്തില്‍ അയര്‍ലന്‍ഡാണ് എതിരാളികള്‍.

Content Highlight: Australia never won a match against Zimbabwe in T20 World Cup

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more