| Wednesday, 11th February 2026, 7:10 pm

ബാക്കിയെല്ലാം അഭിനയം; ലോകകപ്പില്‍ അയര്‍ലാന്‍ഡിനെ തകര്‍ത്ത് കങ്കാരുപ്പട

ഫസീഹ പി.സി.

2026 ടി – 20 ലോകകപ്പില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഓസ്‌ട്രേലിയ. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അയര്‌ലാന്ഡിനെതിരെ 67 റണ്‍സിനാണ് ടീമിന്റെ വിജയം. അതോടെ വിജയത്തോടെ ടൂര്‍ണമെന്റ് തുടങ്ങാന്‍ ടീമിന് സാധിച്ചു.

ഓസ്‌ട്രേലിയ ഉയര്‍ത്തിയ 183 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന അയര്‍ലാന്‍ഡ് 115 റണ്‍സിന് പുറത്താവുകയായിരുന്നു. നഥാന്‍ എല്ലിസിന്റെ കരുത്തിലാണ് ഓസീസ് അയര്‍ലണ്ടിനെ എറിഞ്ഞൊതുക്കിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്ക് തുടക്കം തന്നെ ട്രാവിസ് ഹെഡിനെ നഷ്ടമായിരുന്നു. എന്നാല്‍ പിന്നാലെത്തിയ ജോഷ് ഇംഗ്ലിഷ് – കാമറൂണ്‍ ഗ്രീന്‍ സഖ്യം 49 റണ്‍സ് ചേര്‍ത്തു. എന്നാല്‍, രണ്ട് ഓവറുകളുടെ വ്യത്യാസത്തില്‍ ഇരുവരും തിരികെ നടന്നു. 17 പന്തില്‍ 37 റണ്‍സുമായി ഇംഗ്ലിഷും 11 പന്തില്‍ 21 റണ്‍സുമായി ഗ്രീനും മടങ്ങുകയായിരുന്നു.

മാര്‍ക്കസ് സ്റ്റോയ്നിസും ജോഷ്  ഇംഗ്ലിഷും. Photo: Crictracker/x.com

പിന്നാലെത്തിയവരില്‍ മാര്‍ക്കസ് സ്റ്റോയ്നിസും മാറ്റ് റെന്‍ഷൗയും തിളങ്ങി. സ്റ്റോയ്നിസ് 29 പന്തില്‍ 45 റണ്‍സെടുത്തപ്പോള്‍ റെന്‍ഷൗ 33 പന്തില്‍ 37 റണ്‍സും ചേര്‍ത്തു. ഇവരുടെ പ്രകടനത്തില്‍ ഓസീസിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് പടുത്തുയര്‍ത്താന്‍ സാധിച്ചു.

അയര്‍ലാന്‍ഡിനായി മാര്‍ക്ക് അഡെയ്ര്‍ രണ്ട് വിക്കറ്റ് നേടി. ജോര്‍ജ് ഡോക്രെല്‍, ഹാരി ടെക്ടര്‍, മാത്യു ഹംഫ്രീസ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ അയര്‍ലാന്‍ഡിന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടി നേരിട്ടു. ടീം ക്യാപ്റ്റന്‍ പോള്‍ സ്റ്റെര്‍ലിങ് റിട്ടയേര്‍ഡ് ഔട്ടായി മടങ്ങി. പിന്നീട് രണ്ടാം ഓവറിലും മൂന്നാം ഓവറിലും ടീമിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി.

അയര്‍ലാന്‍ഡിനായി ബാറ്റിങ്ങിന് എത്തിയവരെ ആരെയും നിലം തൊടാന്‍ അനുവദിക്കാതെ ഓസീസ് തങ്ങളുടെ ആക്രമണം ശക്തമാക്കി. അതോടെ ടീം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 43 എന്ന ഘട്ടത്തിലേക്ക് കൂപ്പുകുത്തി.

എന്നാല്‍, ആറാം വിക്കറ്റില്‍ ഒന്നിച്ച ലോര്‍ക്കന്‍ ടര്‍ക്കര്‍ – ജോര്‍ജ് ഡോക്രെല്‍ ജോഡി സ്‌കോര്‍ ബോര്‍ഡിലേക്ക് 46 റണ്‍സ് ചേര്‍ത്തു. പിന്നാലെ ടര്‍ക്കര്‍ 27 പന്തില്‍ 24 റണ്‍സ് ചേര്‍ത്ത് മടങ്ങി. ഏറെ വൈകാതെ ഡോക്രെല്‍ 29 പന്തില്‍ 41 റണ്‍സുമായി തിരികെ നടന്നു.

പിന്നീട് ബാറ്റിങ്ങിനെത്തിയ ആര്‍ക്കും കാര്യമായി സംഭാവന ചെയ്യാന്‍ സാധിച്ചില്ല. അതോടെ 19 പന്തുകള്‍ ബാക്കി നില്‍ക്കെ 115ല്‍ അയര്‍ലാന്‍ഡിന് ഓള്‍ ഔട്ടാക്കി വിജയം നേടിയെടുത്തു.

ഓസീസിനായി നഥാന്‍ എല്ലിസും ആദം സാംപയും നാല് വിക്കറ്റുകള്‍ വീതമെടുത്തു. ഒപ്പം മാത്യു കുന്‍മാന്‍ ഒരു വിക്കറ്റും വീഴ്ത്തി.

Content Highlight: Australia defeated Ireland in T20 World Cup 2026

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more