| Friday, 19th June 2020, 11:45 am

ഓസ്‌ട്രേലിയക്ക് നേരെ വന്‍ ഹാക്കിംഗ്; സര്‍ക്കാരിന്റെ എല്ലാ മേഖലയെയും ബാധിച്ചു, പിന്നില്‍ റഷ്യയും ചൈനയും എന്ന് അഭ്യൂഹങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഓസ്‌ട്രേലിയക്കു നേരെ വമ്പന്‍ സൈബര്‍ ഹാക്കിംഗ് നടന്നതായി അറിയിച്ച് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. ഹാക്കിംഗ് പരക്കെ ബാധിച്ചിട്ടുണ്ടെന്നും സര്‍ക്കാരിന്റെ എല്ലാ തലത്തിലുമുള്ള  സേവനങ്ങളെയും ബിസിനസുകളെയും  ബാധിച്ചിട്ടുണ്ടെന്നുമാണ് വിവരം.
മറ്റൊരു രാജ്യത്തു നിന്നുള്ള സൈബര്‍ ഹാക്കിംഗ് ആണിതെന്നാണ് മോറിസണ്‍ വ്യക്തമാക്കിയത്. അതേസമയം ഒരു പ്രത്യേക രാജ്യത്തിന്റെ പേര് പരാമര്‍ശിച്ചിട്ടുമില്ല.
‘ടാര്‍ഗറ്റിന്റെ വ്യാപ്തിയും സ്വഭാവവും വെച്ച്  ഇതൊരു സ്റ്റേറ്റ് അധിഷ്ഠിത സൈബര്‍ പ്രവര്‍ത്തനമാണെന്ന് ഞങ്ങള്‍ക്കറിയാം,’വെള്ളിയാഴ്ച രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് മോറിസണ്‍ പറഞ്ഞു.

ഹാക്കിംഗിനിരയായ മേഖലകളെ പറ്റി കൃത്യമായി വിവരം നല്‍കുന്നില്ലെങ്കിലും രാജ്യത്തെ സര്‍ക്കാര്‍ മേഖല, രാഷ്ട്രീയ പാര്‍ട്ടികള്‍, വിദ്യാഭ്യാസം, ആരോഗ്യം, മറ്റ് അവശ്യ സേവനദാതാക്കളും ഹാക്കിംഗിനിരയായിട്ടുണ്ടെന്നാണ് മോറിസണ്‍ പറയുന്നത്.
അതേസമയം ഹാക്കിംഗിന് പിന്നില്‍ റഷ്യയോ ചൈനയോ ആയിരിക്കാമെന്ന് ഓസ്‌ട്രേലിയന്‍ സൈബര്‍ വിദഗ്ധരും മാധ്യമങ്ങളും പറയുന്നത്.
കൊവിഡ് മഹാമാരിയെ സംബന്ധിച്ച്  തെറ്റായ വിവരങ്ങള്‍ നല്‍കുന്നെന്ന് ഓസ്‌ട്രേലിയ നേരത്തെ ആരോപിച്ചിരുന്നു. ഇത് ഈയടുത്ത് വാഗ്വാദങ്ങള്‍ക്ക് ഇടയാക്കി.

കൊവിഡ് ഉറവിടത്തെ സംബന്ധിച്ച് അന്വേഷണം നടത്തണം എന്ന് ഓസ്‌ട്രേലിയ ആവശ്യപ്പെട്ടതിനു ശേഷമാണ് ചൈനയും ഓസ്‌ട്രേലിയയും തമ്മില്‍  തര്‍ക്കം ഉടലെടുത്തത്. ചൈനീസ് വിദ്യാര്‍ത്ഥികളെ ഓസ്‌ട്രേലിയയിലെ പഠനത്തിനയക്കുന്നത് പുനഃപരിശോധിക്കുമെന്നാണ് ചൈനീസ് വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രതികരിച്ചത്. നേരത്ത ചൈനയിലെ വിനോദ സഞ്ചാരികളോട് ഓസ്‌ട്രേലിയ ഒഴിവാക്കാന്‍ ചൈനീസ് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. അടുത്തിടെ ഓസ്‌ട്രേലിയയില്‍ നിന്നുമുള്ള ബീഫ് ഇറക്കുമതിയും ചൈന വിലക്കിയിരുന്നു.
ഓസ്‌ട്രേലിയയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളികളിലൊന്നാണ് ചൈന. ലോകാരോഗ്യ സംഘടനയുടെ 73-ാമത് വാര്‍ഷിക കൂടിക്കാഴ്ചയില്‍ കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച് അന്വേഷണം വേണമെന്ന ആവശ്യപ്പെട്ട രാജ്യങ്ങളില്‍ ഓസ്ട്രേലിയും ഉള്‍പ്പെട്ടിരുന്നു. ഇതാണ് ചൈനയെ ചൊടിപ്പിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more