| Monday, 24th November 2025, 2:07 pm

ഗര്‍ഭം ധരിക്കാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചത് രാഹുല്‍ മാങ്കൂട്ടത്തില്‍; ഞെട്ടിക്കുന്ന ശബ്ദരേഖ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്‌ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി പെണ്‍കുട്ടി രംഗത്ത്.

രാഹുല്‍ വാഗ്ദാനങ്ങള്‍ നല്‍കി ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തിലാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.

രാഹുല്‍ ഗര്‍ഭം ധരിക്കാനായി തന്നെ നിര്‍ബന്ധിച്ചെന്നും ഗര്‍ഭിണിയായപ്പോള്‍ ആശുപത്രിയിലെത്തിക്കാന്‍ പോലും തയ്യാറായില്ലെന്നും പെണ്‍കുട്ടി പുറത്തുവിട്ട ചാറ്റും കോള്‍ റെക്കോര്‍ഡിങ്ങും തെളിയിക്കുന്നു.

ന്യൂസ് മലയാളം 24/7 ചാനലാണ് ചാറ്റും ഓഡിയോ റെക്കോഡിങ്ങും പുറത്തുവിട്ടിരിക്കുന്നത്.

പുറത്തെത്തിയ ചാറ്റുകളില്‍ പെണ്‍കുട്ടിയെ ഗര്‍ഭിണിയാകാന്‍ നിര്‍ബന്ധിക്കുന്നതായി കാണാം. പിന്നീട് ഗര്‍ഭിണിയാണെന്ന് പെണ്‍കുട്ടി രാഹുലിനെ അറിയിക്കുമ്പോള്‍ ദേഷ്യപ്പെടുന്നതും തെറി വിളിക്കുന്നതുമാണ് കോള്‍ റെക്കോഡിങ്ങിലുള്ളത്.

ഗര്‍ഭിണിയാകാന്‍ തയ്യാറാകണമെന്നും നമ്മുടെ കുഞ്ഞുവേണമെന്നും രാഹുല്‍ പെണ്‍കുട്ടിയോട് വാട്‌സ്ആപ്പ് ചാറ്റില്‍ പറയുന്നുണ്ട്.

പിന്നീട് ഗര്‍ഭിണിയാണെന്നും തനിക്ക് നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും രാഹുലിനെ പെണ്‍കുട്ടി ഫോണ്‍ കോളിലൂടെ അറിയിക്കുമ്പോള്‍ പരിഹസിക്കുന്നതും മാനസികമായി തളര്‍ത്തുന്നതുമാണ് അദ്ദേഹത്തിന്റെ മറുപടികളെല്ലാം.

ഇത് തന്റെ പ്ലാന്‍ ആയിരുന്നോ? ഇപ്പോഴെന്തിനാണ് ഇങ്ങനെ പെരുമാറുന്നത്. നിങ്ങള്‍ ഒരുപാട് മാറിപോയെന്നും പെണ്‍കുട്ടി പറയുമ്പോള്‍ തനിക്ക് ഈ നാടകം കാണാന്‍ താത്പര്യമില്ലെന്നും എന്തിനാണ് നാടകം കളിക്കുന്നതെന്നുമാണ് രാഹുല്‍ തിരികെ ചോദിക്കുന്നത്.

കുഞ്ഞിനെ വേണമെന്ന് നിങ്ങളല്ലേ പറഞ്ഞിരുന്നതെന്നും എന്തിനാണ് ഇപ്പോള്‍ കൊല്ലുന്ന കാര്യം പറയുന്നതെന്നും എനിക്ക് പറ്റില്ലെന്നും പറയുമ്പോള്‍, നിനക്കില്ലാത്ത പ്രശ്‌നം എനിക്ക് എന്തിനാണ് എന്നാണ് രാഹുല്‍ തിരികെ ചോദിക്കുന്നു.

രാഹുല്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതായും ഒടുവില്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ തനിക്ക് നേരിടേണ്ടി വന്നിരുന്നെന്നും പെണ്‍കുട്ടി മുമ്പ് വെളിപ്പെടുത്തിയിരുന്നു. രാഹുലിനെതിരായ ഗുരുതരമായ ആരോപണങ്ങള്‍ക്ക് പിന്നാലെ അദ്ദേഹത്തെ കോണ്‍ഗ്രസ് സസ്‌പെന്‍ഡും ചെയ്തു.

എന്നാല്‍, എം.എല്‍.എ സ്ഥാനത്ത് തന്നെ തുടര്‍ന്ന രാഹുല്‍ അല്‍പകാലം പൊതുമധ്യത്തില്‍ നിന്നും മാറി നിന്നെങ്കിലും ഇപ്പോള്‍ എം.എല്‍.എ എന്ന നിലയില്‍ പാലക്കാട് മണ്ഡലത്തില്‍ സജീവമാണ്. നിരവധി ഉദ്ഘാടന പരിപാടികളിലടക്കം പങ്കെടുക്കുന്നുണ്ട്.

നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നെങ്കിലും വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തയ്യാറായിട്ടില്ല. മുമ്പ് പുറത്തുവന്ന ആരോപണങ്ങളും ശബ്ദസന്ദേശം ഉള്‍പ്പെടെയുള്ള തെളിവുകളും നിരസിക്കാനും തയ്യാറായിട്ടില്ല.

Content Highlight: Audio and Whatsapp Chat against Rahul Mamkoottahil

Latest Stories

We use cookies to give you the best possible experience. Learn more