ന്യൂദൽഹി: രാജ്യത്ത് ക്രിസ്ത്യൻ സമൂഹത്തിന് നേരെയുള്ള അക്രമണങ്ങളിലും തടസങ്ങളിലും ആശങ്ക പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് അശോക് ഗെലോട്ട്.
ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഐക്യ സന്ദേശത്തിനും പള്ളി സന്ദർശനത്തിനും വിരുദ്ധമാണെന്ന് അശോക് ഗെലോട്ട് പറഞ്ഞു.
പള്ളികൾ സന്ദർശിച്ച് സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം നൽകാൻ ശ്രമിക്കുമ്പോൾ വിവിധ പ്രദേശങ്ങളിൽ ക്രിസ്ത്യൻ സമൂഹങ്ങൾ നേരിടുന്ന ആക്രമണങ്ങൾ അപലപനീയമാണെന്നും അദ്ദേഹം എക്സിൽ കൂട്ടിച്ചേർത്തു.
പ്രതീകാത്മമായ ആംഗ്യങ്ങൾ മാത്രം പോരെന്നും വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സംസ്കാരം എല്ലായ്പ്പോഴും വസുദൈവ കുടുംബകം എന്ന ആശയം ഉയർത്തിപിടിച്ചിട്ടുണ്ടെന്നും ഓരോ പൗരനും അവരുടെ വിശ്വാസം ആചരിക്കാൻ പൂർണ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്ര സർക്കാർ നിയമവാഴ്ചകൾ ഉയർത്തിപിടിക്കണമെന്നും ഒരു പൗരനും ഭയന്നുകൊണ്ട് അവരുടെ ആഘോഷങ്ങളിൽനിന്നും പിൻവാങ്ങുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അസമിലെ സ്കൂളിൽ അതിക്രമിച്ചു കയറിയവർ ക്രിസ്മസ് ആഘോഷങ്ങൾക്കായി തയ്യാറാക്കിയ അലങ്കാര വസ്തുക്കളും കടകളിലെ ക്രിസ്മസ് ആഘോഷ വസ്തുക്കളും നശിപ്പിച്ചതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.
Content Highlight: Attacks on Christians go against Modi’s message of unity and mosque visit: Ashok Gehlot