| Tuesday, 3rd March 2026, 7:59 am

ഇറാനിയന്‍ സ്‌കൂളിന് നേരെയുള്ള ആക്രമണം മാനുഷിക നിയമങ്ങളുടെ ലംഘനം: യുനെസ്‌കോ

രാഗേന്ദു. പി.ആര്‍

പാരിസ്: ഇറാനിലെ സ്‌കൂളിന് നേരെ ഇസ്രഈല്‍ നടത്തിയ ആക്രമണം മാനുഷിക നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ ഏജന്‍സിയായ യുനെസ്‌കോ. വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും എതിരായ ആക്രമണങ്ങളില്‍ ആശങ്കയുണ്ടെന്നും യുനെസ്‌കോ പ്രസ്താവനയില്‍ പറഞ്ഞു.

ഇസ്രഈലിന്റെ ആക്രമണത്തില്‍ പഠനകേന്ദ്രത്തില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. ക്ലാസുകളില്‍ വെച്ചാണ് കുട്ടികള്‍ മരിച്ചത്. ഇത് അന്താരാഷ്ട്ര മാനുഷിക നിയമം സ്‌കൂളുകള്‍ക്ക് നല്‍കുന്ന സംരക്ഷണത്തിന്റെ ഗുരുതരമായ ലംഘനമാണെന്നും യുനെസ്‌കോ ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അപകടത്തിലാക്കും. മാത്രമല്ല, വിദ്യാഭ്യാസ അവകാശത്തെ ദുര്‍ബലപ്പെടുത്തുമെന്നും യുനെസ്‌കോ പറഞ്ഞു. സ്‌കൂളുകള്‍ സംരക്ഷിക്കാനുള്ള കടമ എല്ലാ കക്ഷികള്‍ക്കുമുണ്ടെന്നും യു.എന്‍ ഏജന്‍സി ഓര്‍മിപ്പിച്ചു.

പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷം ഈ മേഖലയിലെ പൈതൃക കേന്ദ്രങ്ങളെയും ബാധിക്കുമെന്നും യുനെസ്‌കോ മറ്റൊരു പ്രസ്താവനയില്‍ പറഞ്ഞു. 1954ലെ ഹേഗ് കണ്‍വെന്‍ഷന്‍ ചൂണ്ടിക്കാട്ടിയാണ് യുനെസ്‌കോയുടെ പ്രതികരണം.

ഇന്നലെ (തിങ്കള്‍) നടന്ന ആക്രമണത്തില്‍ ഇറാനിലെ ഗോലെസ്ഥാന്‍ കൊട്ടാരം തകര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരത്തിലുള്ള നാശനഷ്ടങ്ങള്‍ ഒഴിവാക്കാന്‍ എല്ലാ കക്ഷികളും ഉത്തരവാദിത്തം കാണിക്കണം.

ലോക പൈതൃക പട്ടികയിലുള്ള സ്ഥലങ്ങളുടെയും ദേശീയ പ്രാധാന്യമുള്ള സ്ഥലങ്ങളുടെയും സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ട്. അന്താരാഷ്ട്ര നിയമമനുസരിച്ച് സാംസ്‌കാരിക സ്വത്തുക്കള്‍ സംരക്ഷിക്കപ്പെടണമെന്നും യുനെസ്‌കോ പറഞ്ഞു.

യു.എസ്-ഇസ്രഈല്‍ വ്യോമാക്രമണത്തിലാണ് ഗോലെസ്ഥാന്‍ കൊട്ടാരത്തിന് കേടുപാടുകള്‍ സംഭവിച്ചത്. വസ്തുവിദ്യകളാലും ചരിത്ര പ്രാധാന്യത്താലും പേരുകേട്ട ഗോലെസ്ഥാന്‍ കൊട്ടാരം ഇറാന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതീകമാണ്.

പതിനാറാം നൂറ്റാണ്ടിലാണ് ഗോലെസ്ഥാന്‍ കൊട്ടാരം നിർമിക്കപ്പെട്ടത്. പിന്നീട് പതിനെട്ടാം നൂറ്റാണ്ടില്‍ ഇത് നവീകരിച്ചിരുന്നു. 1865ല്‍ കൊട്ടാരം പുനര്‍നിര്‍മിക്കുകയും ചെയ്തിരുന്നു.

Content Highlight: Attack on Iranian school a violation of humanitarian law: UNESCO

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more