| Tuesday, 9th August 2016, 11:08 pm

തലസ്ഥാനത്തെ എ.ടി.എം തട്ടിപ്പ്; മുഖ്യപ്രതി മുംബൈയില്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: തിരുവനന്തപുരത്ത് എ.ടി.എമ്മുകളില്‍ തട്ടിപ്പ് നടത്തിയ മുഖ്യപ്രതി അറസ്റ്റിലായി. മരിയന്‍ ഗബ്രിയേല്‍ എന്ന റുമേനിയന്‍ പൗരനാണ് മുംബൈയില്‍ അറസ്റ്റിലായത്.  വ്യാജ എടിഎം കാര്‍ഡുപയോഗിച്ച് ഇന്ന് പണം പിന്‍വലിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മുംബൈ പൊലീസ് വൈകീട്ട് ഇയാളെ അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരത്തെ വിവിധ എ.ടി.എം കൗണ്ടറുകളില്‍ സ്ഥാപിച്ചിരുന്ന ഉപകരണങ്ങള്‍ ഉപയോഗിച്ച് മുംബൈയില്‍ നിന്നാണ് ഇവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പണം പിന്‍വലിച്ചത്. ഇക്കാര്യം സംസ്ഥാന പൊലീസ് മുംബൈ പൊലീസിനെ അറിയിച്ചിരുന്നു.

ഇന്ന് വൈകുന്നേരവും തിരുവനന്തപുരത്ത് ഒരാളുടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായിരുന്നു. അക്കൗണ്ടില്‍ എത്രത്തോളം പണമുണ്ടെന്ന് മനസിലാക്കാനായി 100 രൂപയാണ് ഇയാള്‍ പിന്‍വലിച്ചത്. പണം നഷ്ടപ്പെട്ടയാള്‍ വൈകുന്നേരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയ ഉടന്‍ ഇക്കാര്യം മുംബൈ പൊലീസിനെ അറിയിച്ചു.

തുടര്‍ന്നാണ് പണം പിന്‍വലിച്ചയാളെ കണ്ടെത്തി പിടികൂടിയത്. ഇയാള്‍ താമസിക്കുന്ന ഹോട്ടലില്‍ ഇപ്പോള്‍ മുംബൈ പൊലീസ് പരിശോധന നടത്തുകയാണ്. കേരളത്തില്‍ നിന്ന് മുംബൈയിലേക്ക് തിരിച്ച പൊലീസ് സംഘം ഇന്ന് രാത്രി മുംബൈയിലെത്തും.

നേരത്തെ കേസില്‍ മൂന്നു പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. മരിയന്‍ ഗബ്രിയേലിനെ കൂടാതെ റുമേനിയക്കാരായ ക്രിസ്റ്റിന്‍, ഫ്‌ളോറിയന്‍ എന്നിവരെ പിടികിട്ടാനുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more