| Friday, 4th September 2026, 4:08 pm

ചിതയില്‍ നിന്ന് മനുഷ്യമാംസം കഴിച്ചു: സ്വയം പ്രഖ്യാപിത അഘോരിയെ അറസ്റ്റ് ചെയ്ത് പൊലീസ്

നിഷാന. വി.വി

ഉജ്ജൈന്‍: കത്തുന്ന ചിതയില്‍ നിന്ന് മനുഷ്യമാംസം എടുത്തു കഴിക്കുകയും ഇത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ അഘോരി വനിത അറസ്റ്റില്‍. മധ്യപ്രദേശിലെ ഉജ്ജൈനിലാണ് സംഭവം.

സമൂഹ മാധ്യമങ്ങളില്‍ സ്വയം അഘോരിയെന്ന് വിശേഷിപ്പിക്കുന്ന കാളി നന്ദ് ഗിരിയെന്ന യുവതിയാണ് അറസ്റ്റിലായത്. കയ്യിലുള്ള വാളെടുത്ത് ചിതയില്‍ നിന്നും മനുഷ്യശരീരഭാഗം എടുത്ത ശേഷം ഇവര്‍ കഴിക്കുന്നതിന്റെ വിഡിയോയും പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയും പൊലീസ് തെളിവായി എടുത്തിട്ടുണ്ട്.

ഉജ്ജൈയിനിലെ ചക്രതീര്‍ത്ഥ ശ്മശാനത്തില്‍ വെച്ച് കത്തുന്ന ചിതയ്ക്ക് സമീപം വാളുമേന്തി നില്‍ക്കുന്നതും ചിതയില്‍ നിന്ന് മാംസം എടുത്തു കഴിക്കുന്നതും വീഡിയോ ചിത്രീകരിച്ച് പ്രതി സ്വന്തം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു.

ചുടലയുടെ മേല്‍നോട്ടമുള്ള വിഷ്ണുനാഥ് മഹാരാജിന്റെ പരാതിയിയിലാണ് അറസ്റ്റ്. സംസ്‌കാരസ്ഥലത്ത് അതിക്രമിച്ച് കയറിയതിനും സംസ്‌കാരച്ചടങ്ങ് അലങ്കോലപ്പെടുത്തിയതിനും മൃതദേഹത്തോട് അനാദരവ് കാട്ടിയതിനുമുള്ള വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തി. രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തതായും പൊലീസ് അറിയിച്ചു.

സംഭവത്തെ ജൂനാ അഖാഡയിലെ മഹാമണ്ഡലേശ്വര്‍ ശൈലേശാനന്ദ് ഗിരി കടുത്ത ഭാഷയില്‍ അപലപിച്ചു. പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയാത്ത പ്രവൃത്തിയാണിതെന്നും അഘോരി സാധന രഹസ്യമായി ചെയ്യേണ്ട ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

പൊതുമധ്യത്തില്‍ ഇത്തരം കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നവര്‍ വ്യാജന്മാരാണെന്നും മനുഷ്യമാംസം തിന്നുന്ന ഇത്തരം രീതികള്‍ അസുര സ്വഭാവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Ate human flesh from a funeral pyre: Police arrest self-proclaimed Aghori.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more