കീവ്: ചെര്‍ണോബില്‍ ആണവ ദുരന്തത്തിന്റെ 40ാം വാര്‍ഷിക ദിനത്തില്‍ ഉക്രൈനിലും റഷ്യയിലുമായി നടന്ന വിവിധ ആക്രമണങ്ങളില്‍ കുറഞ്ഞത് 16 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
യുദ്ധം മറ്റൊരു ആണവ ദുരന്തത്തിന് വഴിവെക്കുമെന്ന് ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി ഈ അവസരത്തില്‍ മുന്നറിയിപ്പ് നല്‍കി.
ചെര്‍ണോബില്‍ വാര്‍ഷികത്തില്‍ റഷ്യയുടെ ‘ആണവ ഭീകരതയെ’ സെലെന്‍സ്‌കി രൂക്ഷമായി വിമര്‍ശിച്ചു.
‘റഷ്യ തങ്ങളുടെ യുദ്ധത്തിലൂടെ ലോകത്തെ വീണ്ടും ഒരു മനുഷ്യനിര്‍മിത ദുരന്തത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്. റഷ്യന്‍-ഇറാനിയന്‍ ഷഹീദ് ഡ്രോണുകള്‍ പ്ലാന്റിന് മുകളിലൂടെ പതിവായി പറക്കുന്നു, അവയിലൊന്ന് കഴിഞ്ഞ വര്‍ഷം പ്ലാന്റില്‍ പതിക്കുകയും ചെയ്തു.
ഈ ആണവ ഭീകരത തുടരാന്‍ ലോകം അനുവദിക്കരുത്. റഷ്യയുടെ വിവേചനരഹിതമായ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ അവരെ നിര്‍ബന്ധിക്കുക എന്നതാണ് ഏക വഴി,’ സെലന്‍സ്‌കി പറഞ്ഞു.
ഉക്രൈനിലെ ഡിനിപ്രോ നഗരത്തില്‍ റഷ്യ നടത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി ഉയര്‍ന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇതിന് പുറമെ റഷ്യന്‍ അധിനിവേശ പ്രദേശമായ ക്രൈമിയയിലെ സെവാസ്റ്റോപോളില്‍ യുക്രെയ്ന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഒരാളും, റഷ്യയുടെ തന്നെ നിയന്ത്രണത്തിലുള്ള ഉക്രൈനിലെ ലുഹാന്‍സ്‌ക് മേഖലയില്‍ നടന്ന ഡ്രോണ്‍ ആക്രമണങ്ങളില്‍ അഞ്ച് പേരും കൊല്ലപ്പെട്ടു.
റഷ്യന്‍ നിയുക്ത ഗവര്‍ണര്‍ ലിയോണിഡ് പാസെക്‌നിക് ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.
റഷ്യയിലെ ബെല്‍ഗൊറോഡ് അതിര്‍ത്തി മേഖലയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു സ്ത്രീക്കും ജീവന്‍ നഷ്ടപ്പെട്ടു.
റഷ്യയിലെ യാരോസ്ലാവിലെ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെയും ഉക്രൈന്‍ ആക്രമണം നടത്തി. ഈ ആക്രമണത്തില്‍ തീപ്പിടുത്തമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. റഷ്യന്‍ സൈന്യത്തിന് ഇന്ധനം നല്‍കുന്ന പ്രധാന കേന്ദ്രമാണിത്.
അതേസമയം, ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സി (ഐ.എ.ഇ.എ) ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസി, പ്ലാന്റിന്റെ കേടുപാടുകള്‍ സംഭവിച്ച പുറംകവചം ഉടനടി നന്നാക്കണമെന്ന് ആവശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷത്തെ ആക്രമണത്തില്‍ പ്ലാന്റിന്റെ സുരക്ഷാ കവചത്തിന് തകരാര്‍ സംഭവിച്ചിട്ടുണ്ടെന്നും, ഇത് ഇതിന്റെ കേടുപാടുകള്‍ തീര്‍ക്കാത്തത് അപകടസാധ്യത വര്‍ധിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഇതിനായി ഏകദേശം 500 ദശലക്ഷം യൂറോ (ഏകദേശം 586 ദശലക്ഷം ഡോളര്‍) ആവശ്യമാണെന്നാണ് കണക്കാക്കുന്നത്.
Content highlight: At least 16 people were killed in various attacks in Ukraine and Russia on the anniversary of the Chernobyl disaster