| Thursday, 21st May 2026, 8:09 am

44 വര്‍ഷത്തെ കണ്ണീരിന് അവസാനം; യൂറോപ്പ ലീഗ തൂക്കി ആസ്റ്റണ്‍ വില്ല

Sudev A

2025-26 യൂറോപ്പ ലീഗ് കിരീടം സ്വന്തമാക്കി ആസ്റ്റണ്‍ വില്ല. ഇസ്താംബൂളിലിലെ ട്യുപ്രാസ് സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ജര്‍മന്‍ ക്ലബ്ബ് ഫ്രെയ്ബര്‍ഗിനെ വീഴ്ത്തിയാണ് ആസ്റ്റണ്‍ വില്ല ചാമ്പ്യന്മാരായത്. ജര്‍മന്‍ ക്ലബ്ബിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ആസ്റ്റണ്‍ വില്ല തകര്‍ത്തത്. ക്ലബ്ബിന്റെ ആദ്യ യുവേഫ യൂറോപ്പ ലീഗ് കിരീടനേട്ടമാണിത്.

നീണ്ട 44 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആസ്റ്റണ്‍ വില്ല യൂറോപ്പിലെ ഒരു മേജര്‍ കിരീടം സ്വന്തമാക്കുന്നത്. 1982ലായിരുന്നു ആസ്റ്റണ്‍ വില്ല ഇതിന് മുമ്പ് യൂറോപ്യന്‍ കിരീടം സ്വന്തമാക്കിയിരുന്നത്. ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ വീഴ്ത്തിയായിരുന്നു 44 വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്ലബ്ബിന്റെ നേട്ടം.

ഇതിന് ശേഷം ഇപ്പോള്‍ ഉനായ് എമറിയുടെ കീഴില്‍ നീണ്ട വര്‍ഷക്കാലത്തെ കിരീടത്തിനായുള്ള കാത്തിരിപ്പും അവസാനിപ്പിച്ചിരിക്കുകയാണ് വില്ല. 1996ലെ ലീഗ് വിജയത്തിന് ശേഷമുള്ള ആസ്റ്റണ്‍ വില്ലയുടെ ആദ്യ കിരീടം കൂടിയാണിത്.

പരിശീലകനെന്ന നിലയില്‍ എമറിയുടെ അഞ്ചാം യൂറോപ്പ ലീഗ് കിരീടമാണിത്. സ്പാനിഷ് ക്ലബ്ബ് സെവിയ്യക്കൊപ്പമാണ് എമറി ഏറ്റവും കൂടുതല്‍ തവണ ഈ കിരീടം കൈപ്പിടിയിലാക്കിയത്. 2014, 2015, 2016 എന്നീ വര്‍ഷങ്ങളിലാണ് സെവിയ്യ യൂറോപ്പ ലീഗ് ചാമ്പ്യന്മാരായത്. പിന്നീട് 2021ല്‍ വിയ്യാറയലിനൊപ്പവും എമറി ഈ കിരീടനേട്ടം ആവര്‍ത്തിച്ചു. ഇപ്പോള്‍ ഈ സീസണില്‍ ആസ്റ്റണ്‍ വില്ലയെയും ചാമ്പ്യന്മാരാക്കി വീണ്ടും യൂറോപ്പ് കീഴടക്കിയിരിക്കുകയാണ് എമറി.

മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനിലാണ് ഇരു ടീമുകളും കളത്തിലിറങ്ങിയത്. മത്സരത്തിന്റെ 40ാം മിനിറ്റില്‍ യൂറി ടൈല്‍മന്‍സിലൂടെയാണ് വില്ല ആദ്യ ഗോള്‍ നേടിയത്. പിന്നീട് ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമില്‍ എമിലിയാനോ ബുവെന്‍ഡിയയിലൂടെ ആസ്റ്റണ്‍ വില്ല രണ്ടാം ഗോളും നേടി.

ഒടുവില്‍ ആദ്യ പകുതി ഈ രണ്ട് ഗോളുകളുടെ ആധിപത്യത്തില്‍ ആസ്റ്റണ്‍ വില്ല സ്വന്തമാക്കി. രണ്ടാം പകുതിയിലും ടീം മികച്ച നീക്കങ്ങള്‍ നടത്തി ജര്‍മന്‍ ക്ലബ്ബിനെ വിറപ്പിച്ചു. 57ാം മിനിറ്റില്‍ മോര്‍ഗന്‍ റോജേഴ്‌സ് ഗോളും നേടിയതോടെ ആസ്റ്റണ്‍ വില്ല മത്സരം പൂര്‍ണമായും സ്വന്തമാക്കുകയായിരുന്നു.

മത്സരത്തില്‍ ബോള്‍ പൊസഷനില്‍ മുന്നിട്ട് നിന്നത് ജര്‍മന്‍ ക്ലബ്ബായിരുന്നു. 52 ശതമാനം ബോള്‍ കൈവശം വെച്ച ഫ്രെയ്ബര്‍ഗ് ആറ് ഷോട്ടുകളാണ് എതിര്‍ പോസ്റ്റിലേക്ക് ഉതിര്‍ത്തത്. ഇതില്‍ മൂന്ന് ഷോട്ടുകളും ഓണ്‍ ടാര്‍ഗറ്റിലേക്കായിരുന്നു. മറുഭാഗത്ത് 18 ഷോട്ടുകളാണ് ഇംഗ്ലീഷ് ക്ലബ്ബ് എതിരാളികളുടെ പോസ്റ്റിലേക്ക് അടിച്ചുകൂട്ടിയത്. ഇതില്‍ എട്ട് ഷോട്ടുകളാണ് ലക്ഷ്യത്തിലേക്കെത്തിയത്.

Content Highlight: Aston Villa lift UEFA Europa league trophy 2025-26

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more