| Wednesday, 26th August 2026, 2:15 pm

മലബാറില്‍ നിന്നും കല്യാണം കഴിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു; വിവാഹത്തെ കുറിച്ച് ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ യുവതാരങ്ങളില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ആസിഫ് അലി. 2009 ല്‍ ശ്യാമപ്രസാദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഋതുവിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം അപൂര്‍വ്വരാഗം, ട്രാഫിക്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഒഴിമുറി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ സജീവമാകുകയായിരുന്നു. പിന്നീട് 2016 ല്‍ പുറത്തിറങ്ങിയ അനുരാഗ കരിക്കിന്‍ വെള്ളം, സണ്‍ഡേ ഹോളിഡേ, ബി.ടെക്, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ ചിത്രങ്ങളിലൂടെ ആസിഫ് മലയാള സിനിമയില്‍ തന്റെ സ്ഥാനം അരക്കിട്ട് ഉറപ്പിച്ചു.

Photo: Filimibeat

ആസിഫ് അലിയുടെ കരിയറില്‍ വഴിത്തിരിവായ ചിത്രമായിരുന്നു 2013ല്‍ പുറത്തിറങ്ങിയ ഹണി ബീ. സംവിധായകനും നടനുമായ ലാലിന്റെ മകന്‍ ജീന്‍ പോള്‍ ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ സെബാന്‍ എന്ന കഥാപാത്രമായിട്ടായിരുന്നു ആസിഫ് അലി വേഷമിട്ടത്. ചിത്രം വലിയ ഹിറ്റാകുകയും കേരളത്തിലെ ട്രെന്‍ഡ് സെറ്ററായി മാറുകയും ചെയ്തതോടെ ആസിഫ് അലിയ്ക്ക് വലിയ സ്പേസായിരുന്നു മലയാളത്തില്‍ തുറന്ന് കിട്ടിയത്.

അടുത്തിടെ ജിഞ്ചര്‍ മീഡിയ എന്റര്‍ടെയിന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ തന്റെ വിവാഹത്തെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച ആസിഫിന്റെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘ഒരു ടൈമില്‍ എല്ലാത്തിനും ഫുള്‍ സ്റ്റോപ്പിട്ട് ഇനി കല്യാണം കഴിക്കണം എന്ന തീരുമാനത്തിലേക്കെത്തുകയായിരുന്നു. 23ാം വയസില്‍ ഞാന്‍ സിനിമയിലേക്കെത്തുകയും 27ാം വയസില്‍ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ആ സമയത്ത് ഫിലിം ഇന്‍ഡസ്ട്രിയില്‍ അത്യാവിശ്യം പേരുള്ള ഒരു ബാച്ചിലര്‍ ആയിരുന്നു ഞാന്‍. അങ്ങനെ അവളെ മീറ്റ് ചെയ്തു, സംസാരിച്ചു, ഇഷ്ടപ്പെട്ടു വീട്ടില്‍ പറഞ്ഞു അങ്ങനെ കല്യാണം കഴിച്ച് ഇപ്പോള്‍ രണ്ട് കുട്ടികളുമായി. അതെല്ലാം ഭയങ്കര സിനിമാറ്റിക്കായാണ് എനിക്ക് ഫില്‍ ചെയ്തത്.

Photo: X.com

മലബാര്‍ ഭാഗത്തെ ആളുകളെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ട് ആ ഏരിയയില്‍ നിന്നും കല്യാണം കഴിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ ഒരു മലബാര്‍ കള്‍ച്ചര്‍ എന്റെ ലൈഫിലും വേണമെന്ന ആഗ്രഹവും ഞങ്ങളുടെ വിവാഹത്തിന് പ്രധാന കാരണമായി. എങ്ങനെയാണ് കണ്ടതെന്നും പരിചയപ്പെട്ടതെന്നും ഞാന്‍ ഒരു പുസ്തകം എഴുതുമ്പോള്‍ എല്ലാവരെയും അറിയിക്കാം,’ ആസിഫ് അലി പറഞ്ഞു.

Content Highlight: Asif Ali talks about his marriage

We use cookies to give you the best possible experience. Learn more