| Wednesday, 17th September 2025, 9:42 pm

പാകിസ്ഥാന് വമ്പന്‍ തിരിച്ചടി; ഓപ്പണര്‍മാരെ കൂടാരം കയറ്റി യു.എ.ഇ

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാനും യു.എ.ഇയുമായുള്ള മത്സരം ഏറെ നാടകീയ രംഗങ്ങള്‍ക്ക് ശേഷം ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ യു.എ.ഇ പാകിസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എന്നാല്‍ പാകിസ്ഥാന് വമ്പന്‍ തിരിച്ചടി നല്‍കിക്കൊണ്ടാണ് യു.എ.ഇ മത്സരം തുടങ്ങിയത്. നിലവില്‍ മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സാണ് പാകിസ്ഥാന്‍ നേടിയത്.

ഓപ്പണിങ് ഓവറിനെത്തിയ യു.എ.ഇയുടെ ജുനൈദ് സിദ്ദിഖ് പാക് ഓപ്പണര്‍ സഹിബ്‌സാദ ഫര്‍ഹാനെ തന്റെ അഞ്ചാം പന്തില്‍ പറഞ്ഞയച്ചാണ് തുടങ്ങിയത്. അഞ്ച് റണ്‍സിനാണ് താരം കൂടാരം കയറിയത്. എന്നാല്‍ മൂന്നാം ഓവറില്‍ തിരിച്ചെത്തി ജുനൈദ് സയിം അയൂബിനെ പൂജ്യം റണ്‍സിന് പുറത്താക്കി പാകിസ്ഥാന്റെ ഓപ്പണിങ് തകര്‍ത്തെറിയുകയായിരുന്നു. ജുനൈദിന്റെ മിന്നും ബൗളിങ് പ്രകടനത്തില്‍ യു.എ.ഇയ്ക്ക് പ്രതീക്ഷിച്ച തുടക്കമാണ് ലഭിച്ചത്. നിലവില്‍ പാകിസ്ഥാന് വേണ്ടി ഫഖര്‍ സമാനും ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘയുമാണ് ക്രീസിലുള്ളത്.

ടൂര്‍ണമെന്റിലെ നിര്‍ണായകമായ സൂപ്പര്‍ ഫോറിലെ പ്രവേശന മത്സരത്തില്‍ വിജയമല്ലാതെ ഇരു ടീമുകളും മറ്റൊന്നും ലക്ഷ്യം വെക്കുന്നില്ല. നിര്‍ണായക മത്സരത്തില്‍ വിജയിക്കുന്ന ടീമായിരിക്കും ഇന്ത്യയുമായി എ ഗ്രൂപ്പില്‍ എതിരിടേണ്ടത്. മാത്രമല്ല ഇന്ത്യയുമായുള്ള ഹസ്തദാന വിവാദവുമായി ബന്ധപ്പെട്ട് മാച്ച് റഫറിയെ മാറ്റിയില്ലെങ്കില്‍ പാകിസ്ഥാന്‍ യു.എ.ഇയ്‌ക്കെതിരെയുള്ള സൂപ്പര്‍ ഫോര്‍ മത്സരം ബഹിഷ്‌കരിക്കുമെന്ന് പറഞ്ഞത് ഏറെ ആശങ്കകള്‍ക്ക് വഴി വെച്ചിരുന്നു. തുടര്‍ന്നുള്ള അനുനയശ്രമങ്ങള്‍ക്കൊടുവിലാണ് മത്സരം ആരംഭിച്ചത്.

പാകിസ്ഥാന്‍ പ്ലെയിങ് ഇലവന്‍

സഹിബ്സാദ ഫര്‍ഹാന്‍, സയിം അയൂബ്, ഫഖര്‍ സമാന്‍, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ അലി ആഘ (ക്യാപ്റ്റന്‍), ഖുല്‍ബാദിന്‍ ഷാ, ഹസന്‍ നവാസ്, മുഹമ്മദ് നവാസ്, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാ അഹമ്മദ്

യു.എ.ഇ പ്ലെയിങ് ഇലവന്‍

മുഹമ്മദ് വസീം (ക്യാപ്റ്റന്‍), അലിഷാന്‍ ഷറഫു, ഹാസിഫ് ഖാന്‍, സൊഹൈബ് ഖാന്‍, ഹര്‍ഷിത് കൗശിക്, രാഹുല്‍ ചോപ്ര (വിക്കറ്റ് കീപ്പര്‍), ധ്രുവ് പരാശര്‍, ഹൈദര്‍ അലി, ധ്രുവ് പരാശര്‍, സിമ്രന്‍ജീത് സിങ്, ജുനൈദ് സിദ്ദിഖ്, മുഹമ്മദ് രോഹിദ്‌

Content Highlight: Asia Cup: UAE Give Big Setback To Pakistan In Crucial Match

We use cookies to give you the best possible experience. Learn more