| Wednesday, 30th July 2025, 9:45 pm

ആ ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ്: സഞ്ജു സാംസണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഏഷ്യാ കപ്പിന്റെ പ്രാഥമിക ഫിക്സ്ചര്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇത് പ്രകാരം 2025 സെപ്റ്റംബര്‍ ഒമ്പതിന് ടൂര്‍ണമെന്റ് ആരംഭിക്കുക. എട്ട് ടീമുകളുള്ള ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 28 വരെ യു.എ.ഇയിലാണ് നടക്കുക. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം മത്സരത്തില്‍ അഫ്ഗാനിസ്ഥാനും ഹോങ് കോങ്ങും തമ്മിലാണ് ഏറ്റുമുട്ടുക.

എന്നാല്‍ പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനുമുള്ള രാഷ്ട്രീയ – നയതന്ത്ര ബന്ധങ്ങള്‍ വഷളായതോടെയാണ് ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കില്ലെന്ന നിലാപാടാണ് ഉയര്‍ന്ന് കേല്‍ക്കുന്നത്. വേള്‍ഡ് ചാമ്പ്യന്‍സ് ഓഫ് ലജന്‍ഡ്‌സില്‍ ഇന്ത്യ പാകിസ്ഥാനെതിരെ സെമി ഫൈനല്‍ ബഹിഷ്‌കരിച്ചത് വലിയ ചര്‍ച്ചയായതോടെ ഏഷ്യാ കപ്പും ഇപ്പോള്‍ ചോദ്യചിഹ്നത്തിലാണ്.

എന്നിരുന്നാലും ടൂര്‍ണമെന്റിനായി കാത്തിരിക്കുകയാണ് ഇന്ത്യന്‍ സൂപ്പര്‍ താരവും മലയാളിയുമായ സഞ്ജു സാംസണ്‍. ടി-20 ഫോര്‍മാറ്റില്‍ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ സാധിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സഞ്ജു.

‘ടൂര്‍ണമെന്റ് തുടങ്ങാന്‍ ഇനി ഒരു മാസം കൂടെയുണ്ട്, കേരളം വിട്ട് ദുബായിലെത്തുമ്പോള്‍ എത്രയോ ആവേശവും സന്തോഷവുമാണ്. നമ്മുടെ നാട്ടുകാര്‍ കൂടെ ഉണ്ടാകുന്ന ഫീലിങ് വലുതാണ്. തഴിഞ്ഞ തവണ അണ്ടര്‍ 19, വേള്‍ഡ് കപ്പും ഏഷ്യാ കപ്പും ഐ.പി.എല്ലും കളിക്കുമ്പോള്‍ സ്‌റ്റേഡിയത്തിലിറങ്ങുമ്പോള്‍ നാട്ടുകാരുടെ സന്തോഷവും ചിയറും എക്‌സ്പീരിയന്‍സ് ചെയ്യാന്‍ വലിയ ആഗ്രഹമുണ്ട്. ആ ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ്,’ സഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.

എ, ബി എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളിലായി എട്ട് രാജ്യങ്ങളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. എ ഗ്രൂപ്പില്‍ ഇന്ത്യ, പാകിസ്ഥാന്‍, യു.എ.ഇ, ഒമാന്‍ എന്നീ രാജ്യങ്ങളും ബി ഗ്രൂപ്പില്‍ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഹോങ്‌കോങ് എന്നീ രാജ്യങ്ങളുമാണ് പങ്കെടുക്കുക. ഏഷ്യാ കപ്പിന്റെ ഈ പതിപ്പില്‍ ആകെ 19 മത്സരങ്ങളാണ് നടക്കുക. അടുത്ത വര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ടി-20 ലോകകപ്പിന് മുന്നോടിയായുള്ള ഏഷ്യാ കപ്പും ടി-20 ഫോര്‍മാറ്റിലാണ് നടക്കുന്നത്.

മാത്രമല്ല എപ്പോഴുമെന്നതുപോലെ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പില്‍ തന്നെയാണ് ഇത്തവണയും ഇടം പിടിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 14നാണ് ഇരുവരും ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റമുട്ടുക. കൂടാതെ ഫൈനലടക്കം മൂന്ന് മത്സരങ്ങളില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടാനുള്ള സാധ്യതകളുമുണ്ട്.

Content Highlight: Asia Cup: Sanju Samson Talking About Asia Cup

We use cookies to give you the best possible experience. Learn more