| Monday, 29th September 2025, 6:42 am

ഏഷ്യാ കപ്പ് ട്രോഫി സ്വീകരിക്കാതെ ഇന്ത്യ; ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റില്‍ നിന്നും വാങ്ങില്ലെന്ന് തീരുമാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് ഒമ്പതാം കിരീടം നേടിയതിന് പിന്നാലെ കിരീടം സ്വീകരിക്കാന്‍ വിസമ്മതിച്ച് ഇന്ത്യ. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷനും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ മൊഹ്‌സിന്‍ നഖ്‌വിയില്‍ നിന്നും കിരീടം സ്വീകരിക്കില്ല എന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി കൂടിയാണ് നഖ്‌വി.

ട്രോഫി പ്രസന്റേഷനില്‍ മുന്‍ ന്യൂസിലാന്‍ഡ് സൂപ്പര്‍ താരവും ചടങ്ങിന്റെ അവതാരകനുമായ സൈമണ്‍ ഡൗള്‍ ഇന്ത്യയുടെ തീരുമാനം അറിയിക്കുകയായിരുന്നു.

കിരീടം നേടിയാല്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റും പാക് ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷനുമായ മൊഹ്‌സിന്‍ നഖ്‌വിയില്‍ നിന്ന് ഇന്ത്യന്‍ ടീം കിരീടം ഏറ്റുവാങ്ങില്ലെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

നേരത്തെ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിനൊടുവില്‍ പാക് താരങ്ങളുമായി ഹസ്തദാനം ചെയ്യാന്‍ ഇന്ത്യന്‍ താരങ്ങള്‍ വിസമ്മതിച്ചിരുന്നു. പാകിസ്ഥാന്‍ നായകനൊപ്പം ഫൈനല്‍ ഫോട്ടോഷൂട്ടിനും ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എത്തിയിരുന്നില്ല.

അതേസമയം, ഏഷ്യാ കപ്പ് ഫൈനലില്‍ അഞ്ച് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 147 റണ്‍സിന്റെ വിജയലക്ഷ്യം രണ്ട് പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ സാഹിബ്‌സാദ് ഫര്‍ഹാന്‍ (38 പന്തില്‍ 57), ഫഖര്‍ സമാന്‍ (35 പന്തില്‍ 46) എന്നിവരുടെ കരുത്തിലാണ് പൊരുതാവുന്ന സ്‌കോറിലെത്തിയത്. മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ സാധിക്കാതെ പോയതാണ് ടീമിന് തിരിച്ചടിയായത്.

ടോപ്പ് ഓര്‍ഡര്‍ താരങ്ങള്‍ക്കൊഴികെ ഒരാള്‍ക്ക് പോലും ഇരട്ടയക്കം കണ്ടെത്താന്‍ സാധിച്ചില്ല. ഒടുവില്‍ 19.4 ഓവറില്‍ പാകിസ്ഥാന്‍ 146ന് പുറത്തായി.

ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് നാല് വിക്കറ്റ് വീഴ്ത്തി. അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടിയതോടെ പാകിസ്ഥാന്റെ പോരാട്ടം അവസാനിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം പാളി. മാച്ച് വിന്നര്‍ അഭിഷേക് ശര്‍മയെ രണ്ടാം ഓവറില്‍ തന്നെ ഇന്ത്യയ്ക്ക് നഷ്ടമായി. ആറ് പന്തില്‍ അഞ്ച് റണ്‍സാണ് താരത്തിന് നേടാന്‍ സാധിച്ചത്. വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും (പത്ത് പന്തില്‍ 12), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും (അഞ്ച് പന്തില്‍ ഒന്ന്) പതിവ് തെറ്റിക്കാതെ നിരാശരാക്കി.

20ന് മൂന്ന് എന്ന നിലയില്‍ നിന്നും തിലക് വര്‍മയും സഞ്ജു സാംസണും ചേര്‍ന്ന് പടുത്തുയര്‍ത്തിയ പാര്‍ട്ണര്‍ഷിപ്പ് ഇന്ത്യന്‍ ടോട്ടലില് നിര്‍ണായകമായി. 24 റണ്‍സടിച്ച സഞ്ജുവിനെ മടക്കി അബ്രാര്‍ അഹമ്മദാണ് കൂട്ടുകെട്ട് പൊളിച്ചത്.

പിന്നാലെയെത്തിയ ശിവം ദുബെയെ (22 പന്തില്‍ 33) ഒപ്പം കൂട്ടിയും തിലക് മറ്റൊരു അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി.  53 പന്തില്‍ പുറത്താകാതെ 69 റണ്‍സടിച്ച തിലക് വര്‍മയാണ് കളിയിലെ കേമന്‍.

Content Highlight: Asia Cup: India refused to accept trophy from Mohsin Naqvi

We use cookies to give you the best possible experience. Learn more