ന്യുദല്‍ഹി: രാജ്യത്ത് നടപ്പിലാക്കിയ ചരക്കു സേവന നികുതി (ജി.എസ്.ടി) അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ ഐ.സി.എ.ഐയുടെ സ്ഥാപകദിനാഘോഷ ചടങ്ങില്‍ സംസാരിക്കവേയാണ് മോദി ജി.എസ്.ടി രാജ്യത്ത് കള്ളപ്പണം ഇല്ലാതാക്കുമെന്ന് പറഞ്ഞത്.
Also read ഐ.എസില്‍ ചേര്‍ന്ന അഞ്ച് മലയാളികള്‍ കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
നേരത്തെ നവംബര്‍ 8നു രാജ്യത്ത് നോട്ടു നിരോധനം ഏര്‍പ്പെടുത്തുമ്പോള്‍ പ്രധാനമന്ത്രി അവകാശപ്പെട്ട അതേ കാര്യങ്ങളാണ് ജി.എസ്.ടിയിലൂടെ നടപ്പിലാകുമെന്ന് അദ്ദേഹം അവകാശപ്പെടുന്നത്. ഫലത്തില്‍ നോട്ടു നിരോധനം ലക്ഷ്യം കണ്ടില്ലെന്ന് സമ്മതിക്കുന്ന പ്രസ്താവനയാണ് മോദി നടത്തിയിരിക്കുന്നത്.
ജി.എസ്.ടി ലളിതവും സുതാര്യവുമാണെന്നും അഭിപ്രായപ്പെട്ട മോദി രാജ്യത്ത് നികുതി വെട്ടിപ്പ് നടത്തുന്ന മൂന്ന് ലക്ഷം സ്ഥാപനങ്ങള്‍ നിരീക്ഷണത്തിലാണെന്നും പറഞ്ഞു.
“കള്ളപ്പണം കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ കഴിഞ്ഞ നവംബര്‍ 8ന് തുടങ്ങിയതാണ്. സംശയാസ്പദമായ ഇടപാട് നടത്തുന്നവരുടെ വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ സംശയാസ്പദമായ ഇടപാട് നടത്തുന്ന മൂന്ന് ലക്ഷത്തോളം സ്ഥാപനങ്ങളെ കണ്ടെത്തിയിട്ടുണ്ട്.” മോദി പറഞ്ഞു.
ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് തുറന്നു കിട്ടിയ നവീന പാതയാണ് ജി.എസ്.ടി എന്നു പറഞ്ഞ മോദി രാജ്യത്ത് ഒരു ലക്ഷത്തോളം കമ്പനികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കിയിട്ടുണ്ടെന്നും രാജ്യത്തെ പാവപ്പെട്ടവരെ കൊള്ളയടിച്ചവര്‍ക്ക് ആ പണം തിരികെ നല്‍കേണ്ടി വരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
നിയമം ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ വരും ദിവസങ്ങളില്‍ നടപടി ശക്തമാകും. രാജ്യത്തെ കൊള്ളയടിച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചു. കൊള്ളയടിക്കുന്ന ചിലരുമായി ഒരു രാജ്യത്തിന് പുരോഗതിയിലേക്ക് പോകാനാകില്ല.