| Friday, 24th April 2026, 5:41 pm

ബി.ജെ.പി വീണ്ടും പഞ്ചാബികളെ വഞ്ചിച്ചിരിക്കുന്നു; രാഘവ് ഛദ്ദയുള്‍പ്പടെ ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ കെജ്‌രിവാള്‍

ആദർശ് എം.കെ.

ന്യൂദല്‍ഹി: രാജ്യസഭാ എം.പിയായ രാഘവ് ഛദ്ദ ഉള്‍പ്പടെ ഏഴ് എം.പിമാര്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ പ്രതികരണവുമായി ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍. എക്‌സലില്‍ പങ്കുവെച്ച പോസ്റ്റിലാണ് കെജ് രിവാള്‍ പ്രതികരണമറിയിച്ചത്.

‘ബി.ജെ.പി ഒരിക്കല്‍ക്കൂടി പഞ്ചാബികളെ വഞ്ചിച്ചിരിക്കുന്നു’ എന്നാണ് അദ്ദേഹം എക്‌സിലെഴുതിയത്.

ആം ആദ്മി പാര്‍ട്ടി തങ്ങളുടെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്നും വ്യതിചലിച്ചു എന്നാരോപിച്ചായിരുന്നു രാഘവ് ഛദ്ദ പാര്‍ട്ടി വിട്ടത്.

ഛദ്ദയ്ക്ക് പുറമെ പഞ്ചാബില്‍ നിന്നുള്ള എം.പിമാരായ അശോക് മിത്തല്‍, സന്ദീപ് പഥക് എന്നിവരും ദല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. ഇവര്‍ക്ക് പുറമെ ഹര്‍ഭജന്‍ സിങ്, സ്വാതി മലിവാള്, രജീന്ദര്‍ ഗുപ്ത, വിക്രം സാഹ്നി എന്നിവരും ബി.ജെ.പിക്കൊപ്പം ചേരും.

പത്ത് എം.പിമാരാണ് രാജ്യസഭയില്‍ ആം ആദ്മി പാര്‍ട്ടിക്കുണ്ടായിരുന്നത്. ഇതില്‍ മൂന്നില്‍ രണ്ട് ഭാഗവും ഇപ്പോള്‍ കാലുമാറിയിരിക്കുകയാണ്.

കെജ്‌രിവാളിന് പുറമെ മുതിര്‍ന്ന നേതാവ് സഞ്ജയ് സിങ്ങും പാര്‍ട്ടി വിട്ടവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു.

‘ഏഴ് എ.എ.പി രാജ്യസഭാ എം.പിമാര്‍ ബി.ജെ.പിയില്‍ ചേരുകയാണ്. പഞ്ചാബിലെ ജനങ്ങള്‍ ഈ ഏഴ് പേരുകളും ഓര്‍ത്തുവെക്കണം. ഈ വഞ്ചകരെ പഞ്ചാബിലെ ജനങ്ങള്‍ ഒരിക്കലും മറക്കില്ല,’ അദ്ദേഹം പറഞ്ഞു.

ഈ നേതാക്കള്‍ പഞ്ചാബിലെ ജനങ്ങളെ ‘പിന്നില്‍ നിന്ന് കുത്തുകയും’ അവരുടെ വിശ്വാസത്തെ വഞ്ചിക്കുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.

ബി.ജെ.പി ഓപ്പറേഷന്‍ ലോട്ടസ് നടത്തുകയാണെന്നും സഞ്ജയ് സിങ് പറഞ്ഞു.

‘നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടി ‘ഓപ്പറേഷന്‍ ലോട്ടസ്’ ആരംഭിച്ചിരിക്കുകയാണ്. ഇത് തരംതാണ രാഷ്ട്രീയക്കളിയും പഞ്ചാബിലെ ഭഗവന്ത് മാന്‍ സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനങ്ങളെ വലിയ തോതില്‍ തടസ്സപ്പെടുത്താനുള്ള ശ്രമവുമാണ്,’ സിങ് പറഞ്ഞു.

കൂറുമാറ്റ നിരോധന നിയമപ്രകാരം ഈ ഏഴ് എം.പിമാരെയും അയോഗ്യരാക്കുന്നതിനുള്ള അപേക്ഷ നല്‍കാന്‍ എ.എ.പി ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ഈ നീക്കം എ.എ.പിക്ക് വലിയ തിരിച്ചടിയാണ്.

Content highlight: Arvind Kejriwal reacts to seven MPs, including Raghav Chadha, leaving the party and joining the BJP

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more