| Friday, 28th November 2025, 4:12 pm

ആ പോസ്റ്ററാണ് കരിയറില്‍ വഴിത്തിരിവായത്; പിന്നെ ആളുകളുടെ പ്രതികരണം ഹരമായി മാറി: അരുണ്‍ അജികുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ട്രാന്‍സ് സിനിമയുടെ പോസ്റ്റര്‍ ചെയ്തതാണ് ഏസ്തറ്റിക് കുഞ്ഞമ്മയില്‍ വഴിത്തിരിവായതെന്ന് നടന്‍ അരുണ്‍ അജികുമാര്‍. പോസ്റ്റര്‍ ഡിസൈനിങ്ങില്‍ തുടങ്ങി നടനായും ഇപ്പോള്‍ സിനിമയില്‍ സജീവമാകുകയാണ് അരുണ്‍ അജികുമാര്‍. ഡീയസ് ഈറെയാണ് അരുണിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സിനിമയുടെ പോസ്റ്റര്‍ ഡിസൈന് ചെയ്തതും അരുണ്‍ തന്നെയാണ്.

Trance/ Theatrical poster

ഇപ്പോള്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ഏസതറ്റിക് കുഞ്ഞമ്മയിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് അരുണ്‍. നെറ്റില്‍ നിന്ന് ഫോട്ടോസ് സെലക്ട് ചെയ്ത് എന്തെങ്കിലുമൊക്കെ ക്രിയേറ്റ് ചെയ്യുമെന്ന് അരുണ്‍ പറയുന്നു.

‘അതിനൊപ്പം നല്ല സിനിമകളുടെ പോളുകള്‍, ചില സീനുകളുടെ സ്‌ക്രീന്‍ ഷോട്ട് ഇട്ട് സിനിമ കണ്ടത്താന്‍ പറയല്‍, റെട്രോ സിനിമകളുടെ റീലുകള്‍, പാട്ടുകള്‍. അങ്ങനെ പലതും ചെയ്തു. ഇതുകൊള്ളാമല്ലോ എന്നും പറഞ്ഞ് പലരും മെസേജ് അയച്ചു. അങ്ങനെ പതിയെ ഒരു ഗ്രൂപ്പ് ഉണ്ടായി വന്നു.

അതോടെ പേജ് ലൈവായി. അങ്ങനെയൊക്കെ മുന്നോട്ട് പോകുമ്പോഴാണ് ദീപക് ജ്യോതിബസു എന്ന സുഹൃത്തിനെ കിട്ടുന്നത്. എന്റെ വര്‍ക്ക് കണ്ട് അവന്‍ മെസേജ് അയക്കുകയായിരുന്നു. ദീപക്കും ഒപ്പം കൂടി.
ഫഹദ് ഫാസില്‍ നായകനായ ‘ട്രാന്‍സ്’ എന്ന സിനിമയുടെ പോസ്റ്റര്‍ എണ്‍പതുകളുടെ മോഡലില്‍ തയ്യാ റാക്കി. ആ പോസ്റ്ററായിരുന്നു ഞങ്ങളുടെ വഴിത്തിരിവ്,’ അരുണ്‍ അജികുമാര്‍ പറയുന്നു.

അന്‍വര്‍ റഷീദ് ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയിലേക്ക് പോസ്റ്റര്‍ എത്തിയെന്നും അതോടെ ഇതു തന്നെയാണ് വഴി എന്ന് ഉറപ്പിക്കാനായെന്നും അരുണ്‍ പറഞ്ഞു. പിന്നെ പോസ്റ്ററുകള്‍ തുടരെ ചെയ്തുവെന്നും ഫോളോവേഴ്‌സിന്റെ എണ്ണം കൂടിയെന്നും അദ്ദേഹം പറഞ്ഞു.

അങ്ങനെ ആളുകളുടെ പ്രതികരണം ഹരമായി മാറിയെന്നും ‘നാര്‍ക്കോസ് മദ്രാസി’ന്റെ പോസ്റ്ററാണ് പാന്‍ ഇന്ത്യ ഹിറ്റ് അടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംവിധായകന്‍ ശകുന്‍ ബത്ര, ദിലീഷ് നായര്‍ തുടങ്ങിയവരൊക്കെ അത് ഷെയര്‍ ചെയ്തു. വെരിഫൈഡ് അക്കൗണ്ടുകള്‍ പേജ് ഫോളോ ചെയ്തുതുടങ്ങിയെന്നും ടീം വളര്‍ന്നുവെന്നും അരുണ്‍ അജികുമാര്‍ പറഞ്ഞു.

Content Highlight: Arun Ajikumar says that doing a poster for a trance movie was the turning point in Aesthetic Kunjamma

We use cookies to give you the best possible experience. Learn more