| Thursday, 22nd January 2026, 2:52 pm

അഫ്രീദിയേയും ജുനൈദിനേയും ഒരുമിച്ച് വെട്ടി; സ്‌ട്രൈക്കില്‍ ഒന്നാമന്‍ അര്‍ഷ്ദീപ്!

ശ്രീരാഗ് പാറക്കല്‍

ന്യൂസിലാന്‍ഡിനെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. നാഗ്പൂരില്‍ നടന്ന മത്സരത്തില്‍ 48 റണ്‍സിനാണ് ഇന്ത്യ വിജയം നേടിയെടുത്തത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സാണ് അടിച്ചെടുത്തത്. മറുപടിക്കിറങ്ങിയ കിവീസിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഓവറിലെ രണ്ടാം പന്തില്‍ വിക്കറ്റ് നേടാന്‍ സൂപ്പര്‍ ബൗളര്‍ അര്‍ഷ്ദീപിന് സാധിച്ചിരുന്നു. കിവീസിന്റെ സൂപ്പര്‍ ബാറ്റര്‍ ഡെവോണ്‍ കോണ്‍വേയെയാണ് താരം പുറത്താക്കിയത്. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ കീപ്പര്‍ ക്യാച്ചിലാണ് കോണ്‍വേ മടങ്ങിയത്.

ഇതോടെ ഒരു മിന്നും റെക്കോഡ് സ്വന്തമാക്കാനും അര്‍ഷ്ദീപ് സിങ്ങിന് സാധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ടി-20 ക്രിക്കറ്റില്‍ ഇന്നിങ്‌സിലെ ആദ്യ രണ്ട് ഓവറില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന താരമാകാനാണ് അര്‍ഷ്ദീപിന് സാധിച്ചത്. ഈ നേട്ടത്തില്‍ യു.എ.ഇയുടെ ജുനൈദ് സിദ്ദിഖിനെയും പാക് പേസര്‍ ഷഹീന്‍ അഫ്രീദിയേയും മറികടന്നാണ് അര്‍ഷ്ദീപ് ഒന്നാമനായത്.

അന്താരാഷ്ട്ര ടി-20 ക്രിക്കറ്റില്‍ ഇന്നിങ്‌സിലെ ആദ്യ രണ്ട് ഓവറില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന താരം, വിക്കറ്റ് (ഇന്നിങ്‌സ്)

അര്‍ഷ്ദീപ് സിങ് (ഇന്ത്യ) – 28 (67)

ജുനൈദ് സിദ്ദിഖ് (യു.എ.ഇ) – 27 (75)

ഷഹീന്‍ അഫ്രീദി (പാകിസ്ഥാന്‍) – 27 (87)

അതേസമയം മത്സരത്തില്‍ നാല് ഓവറില്‍ 31 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടാന്‍ അര്‍ഷ്ദീപിന് കഴിഞ്ഞു. താരത്തിന് പുറമെ ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, എന്നിവര്‍ ഓരോ വിക്കറ്റ് നേടിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി, ശിവം ദുബെ എന്നിവര്‍ രണ്ട് വിക്കറ്റും നേടി.

വെടിക്കെട്ട് ബാറ്റര്‍ അഭിഷേക് ശര്‍മയുടെ കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലെത്തിയത്. 35 പന്തില്‍ നിന്ന് എട്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 84 റണ്‍സാണ് താരം അടിച്ചെടുത്തത്. 240 സ്ട്രൈക്ക് റേറ്റിലായിരുന്നു കിവികള്‍ക്ക് എതിരെ താരത്തിന്റെ താണ്ഡവം. ഇഷ് സോധിയുടെ പന്തില്‍ ഉയര്‍ത്തിയടിച്ച അഭിഷേക് കൈല്‍ ജാമിസണിന്റെ കയ്യിലെത്തിയാണ് മടങ്ങിയത്.

Content Highlight: Arshdeep Singh In Great Record Achievement

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more