| Monday, 3rd August 2015, 10:51 am

ബോക്കോ ഹറാം തീവ്രവാദികളുടെ പിടിയില്‍ നിന്നും 178 പേരെ സൈന്യം രക്ഷപ്പെടുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അബുജ: നൈജീരിയയിലെ തീവ്രവാദ സംഘടനയായ ബോകോ ഹറാം തട്ടിക്കൊണ്ടുപോയ 178 പേരെ രക്ഷിച്ചതായി നൈജീരിയന്‍ സൈന്യം. ഞായറാഴ്ച്ച പുറത്തിറക്കിയ പത്ര പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രക്ഷപ്പെട്ടവരില്‍ 101 പേര്‍ കുട്ടികളും മറ്റുള്ള 67 പേര്‍ സ്ത്രീകളുമാണ്. പത്ത് പേര്‍ പുരുഷന്മാരുമാണ്.

ബോണോ സംസ്ഥാനത്തെ ബാമയില്‍ നിന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഏറ്റുമുട്ടലില്‍ നിരവധി ബോക്കോഹറാം ക്യാമ്പുകളും നശിപ്പിച്ചുവെന്നും ഒരു ബോക്കോ ഹാറാം കമാന്‍ഡര്‍ പിടിയിലായിട്ടുണ്ടെന്നും സൈനിക വക്താവ് കേണല്‍ തുക്കൂര്‍ ഗുസോ പറഞ്ഞു. സംസ്ഥാന തലസ്ഥാനമായ മൈഡുഗുരിയില്‍ നിന്നും 70 കിലോമീറ്റര്‍ ദൂരത്തുള്ള നഗരമാണ് ഏറ്റുമുട്ടലുണ്ടായ ബാമ.

എന്നാല്‍ 2014ല്‍ ചിബോക്കിലെ സ്‌കൂളില്‍ നിന്നും തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികള്‍ ഇപ്പോള്‍ രക്ഷപ്പെട്ടവരുടെ കൂട്ടത്തില്‍ ഉണ്ടോ എന്ന് പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടില്ല. ചിബോക്കിലെ 200ല്‍ അധികം പെണ്‍കുട്ടികളെ കുറിച്ച് ഇപ്പോഴും യാതൊരു വിവരവുമില്ല. ഇവരില്‍ കൂടുതലും ക്രിസ്ത്യന്‍ പെണ്‍കുട്ടികളാണ്. 2014 നുശേഷം 5,500 പൗരന്‍മാരെയാണ് തീവ്രവാദികള്‍ കൊലപ്പെടുത്തിയിട്ടുള്ളത്.

Latest Stories

We use cookies to give you the best possible experience. Learn more