| Wednesday, 22nd July 2026, 9:38 pm

ഫൈനലില്‍ അര്‍ജന്റീനയോട് മനപ്പൂര്‍വം തോല്‍ക്കാന്‍ ആവശ്യപ്പെട്ടു, നമ്മളെ മണ്ടന്‍മാരാക്കി; വിചിത്രവാദവുമായി അര്‍ജന്റൈന്‍ സൈക്കോളജിസ്റ്റ്

ആദർശ് എം.കെ.

2026 ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ സ്‌പെയ്‌നിനോട് അര്‍ജന്റീന തോറ്റുകൊടുത്തതാണെന്ന വിചിത്ര വാദവുമായി അര്‍ജന്റീനയില്‍ നിന്നുള്ള മനശാസ്ത്രജ്ഞ. ലയണല്‍ മെസിയുടെ നേതൃത്വത്തിലിറങ്ങിയ അര്‍ജന്റീനയോട് ഫൈനലില്‍ തോറ്റു കൊടുക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നാണ് ഇവരുടെ അവകാശവാദം.

ലയണല്‍ മെസി

അര്‍ജന്റീനിയന്‍ വാര്‍ത്താ മാധ്യമമായ എം.ഡി.സെഡ് പങ്കുവെച്ച വീഡിയോയിലാണ് സൈക്കോളജിസ്റ്റിന്റെ ഈ പ്രസ്താവനയുള്ളത്. മത്സരത്തെക്കുറിച്ച് അവര്‍ പറഞ്ഞതിങ്ങനെ;

‘അര്‍ജന്റൈന്‍ നാഷണല്‍ ഫുട്‌ബോള്‍ ടീമിനോട് തോറ്റുകൊടുക്കാന്‍ ഉത്തരവിട്ടിരുന്നു എന്നതില്‍ യാതൊരു സംശയവുമില്ല. ഒരു മനശാസ്ത്രജ്ഞ എന്ന നിലയില്‍, തുറന്നുപറയാത്ത പല കാര്യങ്ങള്‍ കാണാനും മനസിലാക്കാനും എനിക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. ഞായറാഴ്ചത്തെ മത്സരത്തില്‍ തികച്ചും വിചിത്രമായ കാര്യങ്ങളാണ് ഞാന്‍ കണ്ടത്. അവര്‍ നമ്മളെ മണ്ടന്മാരാക്കുകയായിരുന്നു, വെറുമൊരു ഷോ നടത്തുകയായിരുന്നു,’

എന്നാല്‍ ആരാണ് മെസിയോടും സംഘത്തോടും തോല്‍ക്കാന്‍ ആവശ്യപ്പെട്ടത് എന്നതിനെ സംബന്ധിച്ച് ഒന്നും തന്നെ ഇവര്‍ പറഞ്ഞിട്ടില്ല.

ജൂലൈ 19, ഞായറാഴ്ച, മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അര്‍ജന്റീനയുടെ തോല്‍വി.

നിശ്ചിത 90 മിനിറ്റില്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. തുടര്‍ന്ന് അധികസമയത്തേക്ക് നീണ്ട മത്സരത്തിന്റെ 106ാം മിനിറ്റില്‍ ഫെറാന്‍ ടോറസാണ് സ്‌പെയ്‌നിനായി വിജയഗോള്‍ നേടിയത്.

ഗോള്‍ നേടിയ ഫെറാന്‍ ടോറസിന്റെ ആഹ്ലാദം

തങ്ങളുടെ ചരിത്രത്തിലെ രണ്ടാം ലോകകരിടീമാണ് ഇതോടെ സ്‌പെയ്ന്‍ ഷെല്‍ഫിലെത്തിച്ചത്.

അതേസമയം, മത്സരത്തിലുടനീളം അര്‍ജന്റീന പുറത്തെടുത്ത ശൈലി ആരാധകര്‍ക്കിടയിലും കായിക നിരീക്ഷകര്‍ക്കിടയിലും വലിയ ചര്‍ച്ചകള്‍ക്കും ഇതിനോടകം വഴിയൊരുക്കിയിട്ടുണ്ട്.

ഒരു ലോകകപ്പ് ഫൈനലിന്റെ 90 മിനിറ്റിലും അതിനുശേഷമുള്ള അധികസമയത്തും ഓണ്‍ ടാര്‍ഗെറ്റിലേക്ക് ഒരു ഷോട്ട് പോലും പായിക്കാന്‍ കഴിയാത്ത ആദ്യ ടീമായി അര്‍ജന്റീന മാറി.

ടൂര്‍ണമെന്റിലുടനീളം 7 മത്സരങ്ങളില്‍ നിന്ന് 8 ഗോളുകളും 4 അസിസ്റ്റുകളും നേടിയ അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് ഈ മത്സരത്തില്‍ ആകെ ഒരു ഷോട്ട് മാത്രമേ എടുക്കാന്‍ കഴിഞ്ഞുള്ളൂ.

ഫൈനലില്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടീനസിന്റെ ഒറ്റയാള്‍ പോരാട്ടമാണ് 2022ലെ ലോകചാമ്പ്യന്‍മാരെ വന്‍ നാണക്കേടില്‍ നിന്നും കരകയറ്റിയത്. 11 സേവുകളാണ് എമി ഫൈനലില്‍ നടത്തിയത്. ലാമിന്‍ യമാലിന്റെ ഫ്രീ കിക്കടക്കം ഗോളെന്നുറപ്പിച്ച പല ഷോട്ടുകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയുടെ നാലാമത്തെ തോല്‍വിയാണിത് (1930, 1990, 2014, 2026). ഇതോടെ ജര്‍മനിക്ക് ശേഷം നാല് ലോകകപ്പ് ഫൈനലുകളില്‍ തോല്‍ക്കുന്ന രണ്ടാമത് ടീമായും അര്‍ജന്റീന മാറി.

Content  Highlight: Argentine psychologist makes bizarre claim: Asked to intentionally lose to Argentina in the final.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more