| Wednesday, 18th March 2026, 3:48 pm

അടിച്ചേല്‍പ്പിക്കല്‍ അനുവദിക്കില്ല; ലോകാരോഗ്യ സംഘടനയില്‍ നിന്നും പിന്മാറി അര്‍ജന്റീന

അനിത സി

ബ്യൂണസ് ഐറിസ്: ലോകാരോഗ്യ സംഘടന(WHO)യില്‍ നിന്നും പിന്മാറി അര്‍ജന്റീന. ഔദ്യോഗികമായി പിന്മാറ്റം പ്രാബല്യത്തില്‍ വന്നതായി അര്‍ജന്റീനന്‍ പ്രസിഡന്റ് ജാവിയര്‍ മിലി പ്രഖ്യാപിച്ചു. 2025 മാര്‍ച്ച് 17നാണ് അര്‍ജന്റീന ലോകാരോഗ്യ സംഘടനയില്‍ നിന്നും പിന്മാറുന്നതായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിനെ അറിയിച്ചത്.

ഒരു വര്‍ഷത്തിനിപ്പുറം പിന്മാറ്റം നിലവില്‍ വന്നതായി അറിയിച്ചുകൊണ്ട് ചൊവ്വാഴ്ച ഭരണകൂടം പ്രസ്താവനയിറക്കുകയായിരുന്നു. എങ്കിലും ഔപചാരികമായി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല.

കോവിഡ്-19 മഹാമാരിക്കെതിരെ ലോകാരാഗ്യ സംഘടന കൈക്കൊണ്ട നടപടികളിലെ വിയോജിപ്പാണ് അര്‍ജന്റീനയിലെ ജാവിയര്‍ മിലി ഭരണകൂടത്തിന്റെ പിന്മാറ്റത്തിന് കാരണം. ആഗോള ലോക്ക്ഡൗണുകളെ ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണമെന്നും WHO ഒരു ദുഷ്ട സ്ഥാപനമാണെന്നും വിമര്‍ശിച്ചിരുന്നു. പിന്നാലെയായിരുന്നു പിന്മാറ്റമുണ്ടായത്.

ഉടമ്പടി നിയമങ്ങളെ കുറിച്ചുള്ള വിയന്ന കണ്‍വെന്‍ഷന്‍ പ്രകാരം പിന്മാറ്റം സംബന്ധിച്ച അറിയിപ്പിന് ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ ഇക്കാര്യം നിലവില്‍ വരുമെന്ന് അര്‍ജന്റീനയുടെ വിദേശകാര്യമന്ത്രി പാബ്ലോ ക്വിര്‍ണോ സോഷ്യല്‍മീഡിയയിലൂടെ പ്രതികരിച്ചു.

പൂര്‍ണമായും ഒരു ഒറ്റപ്പെടലല്ല അര്‍ജന്റീന ഉദ്ദേശിക്കുന്നതെന്നും കൂടുതല്‍ വികേന്ദ്രീകൃതമായ ആരോഗ്യ നയതന്ത്ര മാതൃകയിലേക്ക് തിരിയുകയാണെന്നും അദ്ദേഹം വിശദമാക്കി,

ഉഭയകക്ഷി കരാറുകളിലൂടെയും പ്രാദേശികമായും അര്‍ജന്റീന ആരോഗ്യ രംഗത്ത് അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ ഈ സമീപനത്തിലൂടെ അര്‍ജന്റീനയുടെ പരമാധികാരത്തെയും ആരോഗ്യനയത്തെ സംബന്ധിച്ച തീരുമാനമെടുക്കാനുള്ള അധികാരത്തെയും പൂര്‍ണമായും സംരക്ഷിക്കുമെന്നും ഭരണകൂടം അടിച്ചേല്‍പ്പിക്കലുകളില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.

തീവ്രവലതുപക്ഷ നേതാവായ മിലി അമേരിക്കയുടെ നയങ്ങളെ പിന്തുടരുന്ന നേതാവാണ്. യു.എസ് ലോകാരോഗ്യ സംഘടനയില്‍ നിന്നും പിന്മാറിയതിന് പിന്നാലെയാണ് അര്‍ജന്റീനയുടെ പിന്മാറ്റവുമുണ്ടായത്. സ്ഥാപനപരമായി WHO ഒരു പരാജയമാണെന്നും സുതാര്യമല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ആരോപിച്ചായിരുന്നു അമേരിക്കയുടെ പിന്‍മാറല്‍.

സയന്റിഫിക് ആയ കാരണങ്ങളേക്കാള്‍ രാഷ്ട്രീയ താത്പര്യങ്ങളാണ് WHO പാന്‍ഡമിക് കാലത്ത് പരിഗണിച്ചതെന്ന് അര്‍ജന്റീന പിന്മാറുന്ന സമയത്ത് വിമര്‍ശിച്ചിരുന്നു.

Content Highlight: Argentina withdraws from WHO, says imposition will not be tolerated

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more