| Saturday, 28th February 2026, 7:46 pm

അര്‍ഹിക്കുന്ന പാഠം പഠിപ്പിക്കും; സ്‌കൂള്‍ കുട്ടികളെ കൊലപ്പെടുത്തിയ ഇസ്രഈലിന് അരാഗ്ചിയുടെ മുന്നറിയിപ്പ്

രാഗേന്ദു. പി.ആര്‍

ടെഹ്റാന്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ യു.എസിനും ഇസ്രഈലിനും മുന്നറിയിപ്പുമായി ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. അര്‍ഹിക്കുന്ന പാഠം പഠിപ്പിക്കുമെന്നാണ് അരാഗ്ചിയുടെ പ്രതികരണം.

യാതൊരു പ്രകോപനവുമില്ലാതെയാണ് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇറാനെ അക്രമിച്ചതെന്നും അരാഗ്ചി പറഞ്ഞു.

പകല്‍ വെളിച്ചത്തിലാണ് ഇറാനിലെ സ്‌കൂളിന് നേരെ ഇസ്രഈല്‍ ആക്രമണം നടത്തിയത്. അതും സ്‌കൂള്‍ നിറയെ കുട്ടികളുള്ള സമയം നോക്കി. നിരപരാധികളായ കുട്ടികളാണ് ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നും അരാഗ്ചി ചൂണ്ടിക്കാട്ടി.

ഇറാനിയന്‍ ജനതക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാതെ പോകില്ലെന്നും ഇറാന്റെ സായുധ സേന എന്തിനും തയ്യാറാണെന്നും അരാഗ്ചി പറഞ്ഞു.

51 കുട്ടികളാണ് ഇസ്രഈലിന്റെ ആക്രമണത്തില്‍ ഇറാനില്‍ കൊല്ലപ്പെട്ടത്. പെണ്‍കുട്ടികള്‍ പഠിക്കുന്ന പ്രൈമറി സ്‌കൂളിന് നേരെയാണ് ആക്രമണം ഉണ്ടായത്.

ഇന്ന് (ശനി) രാവിലെയോടെയാണ് ഇറാനില്‍ ഇസ്രഈലും യു.എസും സംയുക്തമായി ആക്രമണം ആരംഭിച്ചത്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇയുടെ ഓഫീസിന് നേരെയാണ് ആദ്യം ആക്രമണം ഉണ്ടായത്.

പിന്നീട് നടന്ന ഇസ്രഈല്‍ ആക്രമണത്തില്‍ ഖാംനഇയുടെ കൊട്ടാരം പൂര്‍ണമായും തകര്‍ന്നു. ഇസ്രഈലിനെതിരെ ഇറാനും ശക്തമായി തിരിച്ചടിച്ചു. ഇസ്രഈലിന്റെ തലസ്ഥാനഗരമായ ടെല്‍ അവീവില്‍ ഒന്നിലധികം സ്‌ഫോടനങ്ങളാണ് ഉണ്ടായത്.

ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടും ഇറാന്‍ ആക്രമണം നടത്തി. യു.എ.ഇ, കുവൈത്ത്, ബഹ്‌റൈന്‍, ഖത്തര്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ ഒന്നിലധികം സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അബുദാബിയില്‍ രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ ഒരാള്‍ പാകിസ്ഥാന്‍ പൗരനാണെന്നാണ് വിവരം. നിലവില്‍ ഗള്‍ഫ് രാജ്യങ്ങളിലെ സ്ഥിതിഗതികള്‍ ശാന്തമാണ്.

അതേസമയം യു.എസ് താവളങ്ങള്‍ക്ക് നേരെയുള്ള ആക്രമണം തുടരുമെന്ന് ഐ.ആര്‍.ജി.സി അറിയിച്ചു. യു.എസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണങ്ങളില്‍ അപലപിച്ച യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍, തങ്ങൾക്ക് തിരിച്ചടിക്കാനുള്ള അവകാശമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ പ്രശ്‌ന പരിഹാരത്തിനായി ചര്‍ച്ച വേണമെന്നാണ് ഗള്‍ഫ് രാജ്യങ്ങളുടെ ഇപ്പോഴത്തെ നിലപാട്. ഇറാനിലെ ആക്രമണത്തില്‍ യു.എസിനെ വിമര്‍ശിച്ച് ഒമാന്‍ വിദേശകാര്യ മന്ത്രിയും രംഗത്തെത്തി.

Content Highlight: Araghchi warns Israel that it will teach the lesson it deserves for killing school children

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more