പ്രേമം എന്ന ചിത്രത്തിലൂടെ അരങ്ങേറി സൗത്ത് ഇന്ത്യയിൽ ശ്രദ്ധേയയായ നടി അനുപമ പരമേശ്വരൻ അടുത്തിടെ തൻ്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റ് ഏറെ ചർച്ചയായിരുന്നു. നിങ്ങളുടെ സമാധാനം ഒടുവിൽ കണ്ടെത്തുന്നതിനായി, ജീവിതത്തിലെ അടഞ്ഞ അധ്യായങ്ങളെ കൈവെടിയേണ്ടതുണ്ട് എന്ന് തുടങ്ങുന്നതായിരുന്നു പോസ്റ്റിന്റെ അടിക്കുറിപ്പ്. ഒരു ബന്ധത്തിൽ നിന്നും താൻ വേർപിരിഞ്ഞതായി സൂചനകൾ നൽകുന്നതായിരുന്നു അത്.
തുടർന്ന് തൻ്റെ പുതിയ ചിത്രമായ ക്രേസി കല്യാണത്തിന്റെ ടീസർ ലോഞ്ചിനിടെ ഇത്തരം പോസ്റ്റുകളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്, അത് എൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടാണ്, അതിൽ എന്ത് പോസ്റ്റ് ചെയ്യണമെന്ന് തീരുമാനിക്കുന്നത് ഞാനാണ് എന്ന അനുപമയുടെ പ്രതികരണവും ഏറെ ചർച്ച ആയിരുന്നു . ധന്യ വർമ്മയുടെ യൂട്യൂബ് ചാനലിന് നൽകിയ പുതിയ അഭിമുഖത്തിൽ ഈ വിഷയത്തെക്കുറിച്ചും താൻ കടന്നുപോയ വ്യക്തിപരമായ അനുഭവങ്ങളെക്കുറിച്ചും കൂടുതൽ മനസ് തുറക്കുകയാണ് താരം.
അനുപമ പരമേശ്വരൻ. X.Com
കഴിഞ്ഞ രണ്ട് വർഷത്തോളമായി താൻ കടന്നുപോയ മാനസികവും ശാരീരികവും വൈകാരികവുമായ വേദനകളും തകർച്ചയുമാണ് ആ പോസ്റ്റിനു പിന്നിൽ എന്ന് വ്യക്തമാക്കുകയാണ് അനുപമ പരമേശ്വരൻ.
‘ആ പോസ്റ്റ് പങ്കുവെച്ചിട്ട് ഏകദേശം ഒരു മാസത്തോളമായി കാണും. ഒരു രാത്രിയിലാണ് ഞാൻ അത് ഇടുന്നത്. എന്നാൽ ആ പോസ്റ്റിനു പിന്നിൽ വലിയൊരു പശ്ചാത്തലമുണ്ട്. ആളുകൾ അത് കണ്ടിട്ടുണ്ടാകില്ല, എന്റെ ജീവിതത്തിൽ എന്തോ ഒരു തെറ്റായ കാര്യം നടന്നു, അതിനെത്തുടർന്ന് ഞാൻ കുറച്ച് ഫോട്ടോകൾ എടുത്ത് വീഡിയോ ആക്കി, ഒരു ക്യാപ്ഷനും നൽകി പോസ്റ്റ് ചെയ്തു എന്ന് മാത്രമായിരിക്കും അവർ കരുതിയത്.
എന്നാൽ ആ ഒറ്റ പോസ്റ്റിനു പിന്നിൽ രണ്ടു വർഷത്തോളമായി ഞാൻ അനുഭവിച്ച ശാരീരികവും മാനസികവും വൈകാരികവുമായ വലിയൊരു തകർച്ചയുണ്ട്, അനുപമ പറയുന്നു.
താൻ സ്വയം തിരിച്ചുവരാൻ ശ്രമിക്കുന്നതിന് പകരം ജീവിതം അവസാനിപ്പിക്കുക എന്ന തീരുമാനത്തിലേക്ക് പോയിരുന്നെങ്കിൽ ഒരുപക്ഷേ തനിക്ക് ഒരുപാട് സ്നേഹവും ലഭിക്കുമായിരുന്നു എന്നും, തന്റെ പേരിൽ ഒരുപാട് ചർച്ചകൾ സംഭവിക്കുമായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു.
‘ഞാൻ ഓക്കെയാണെന്ന് മറ്റുള്ളവരെ കാണിക്കാൻ വേണ്ടി പോസ്റ്റ് ചെയ്ത ചിത്രമായിരുന്നില്ല അത്. കുറെക്കാലമായി ഞാൻ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നില്ല.പൂർണമായും ഹീൽ ആയ ശേഷമേ എന്തെങ്കിലും പങ്കുവെക്കൂ എന്ന തീരുമാനത്തിലായിരുന്നു ഞാൻ. അന്ന് മഞ്ഞ ഉടുപ്പിട്ട് പങ്കുവെച്ച ആ വീഡിയോക്ക് പകരം റെസ്റ്റ് ഇൻ പീസ് അനുപമ എന്നെഴുതിയ ചിത്രമാണ് ആളുകൾ കണ്ടിരുന്നതെങ്കിൽ ഒരുപക്ഷേ എനിക്ക് ഒരുപാട് സ്നേഹം കിട്ടുമായിരുന്നു.
ബോയ്‌കോട്ട് കൾച്ചർ അടക്കം വലിയ ചർച്ചകൾ നടക്കുമായിരുന്നു. എന്നാൽ ഞാൻ തെരഞ്ഞെടുത്തത് തിരിച്ചുവരവിന്റെ വഴിയായിരുന്നു. വളരെ പ്രധാനപ്പെട്ട ഒരു കാര്യവുമായി മുന്നോട്ട് വരികയാണ് ചെയ്തത്,’ അനുപമ പരമേശ്വരൻ പറഞ്ഞു.
രണ്ടു വർഷത്തോളമായുള്ള ടോക്സിക് റിലേഷൻഷിപ്പിൽ താൻ നേരിടേണ്ടി വന്ന നാർസിസിസ്റ്റിക് അബ്യൂസിനെക്കുറിച്ച് അനുപമ നടത്തിയ തുറന്നുപറച്ചിൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ അടക്കം വലിയ ചർച്ചയായിരിക്കുകയാണ്.
അനുപമ പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റ്. Photo. Instagram