| Saturday, 3rd March 2018, 7:48 am

'അവര്‍ തകര്‍ക്കാനും തോല്‍പ്പിക്കാനും ശ്രമിക്കും പക്ഷേ, ഫിനിക്സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേല്‍ക്കുക തന്നെ ചെയ്യും': അനുപമ ഐ.എ.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: നിഖിത ഖില്ലിന്റെ വരികള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത് ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി അനുപമ. ഐ.എ.എസ്. മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റ വിഷയത്തില്‍ ഹൈക്കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് അനുപമ ഫേസ്ബുക്കില്‍ ഫിനിക്‌സ് പക്ഷിയെ പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കു തന്നെ ചെയ്യുമെന്ന വരികള്‍ പങ്കുവെച്ചത്.

“അവര്‍ നിങ്ങളെ തകര്‍ക്കാനും തോല്‍പ്പിക്കാനും ശ്രമിക്കും. അവര്‍ നിങ്ങളെ ചുട്ടെരിക്കും, അപമാനിക്കും, പരിക്കേല്‍പ്പിക്കും, ഉപേക്ഷിക്കും, പക്ഷെ അവര്‍ക്ക് നിങ്ങളെ നശിപ്പിക്കാനാവില്ല, ഫിനിക്സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേല്‍ക്കുക തന്നെ ചെയ്യും” എന്ന വരികളാണ് അനുപമ ഫേസ്ബുക്ക് വാളില്‍ കുറിച്ചത്. ഈ വരികള്‍ ഷെയര്‍ ചെയ്ത് തന്ന സുഹൃത്തിനു നന്ദി എന്നു പറഞ്ഞായിരുന്നു അനുപമയുടെ പോസ്റ്റ്.

നേരത്തെ തോമസ് ചാണ്ടിയുടെ കായല്‍ക്കയ്യേറ്റ കേസുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കളക്ടറെ കോടതി വിമര്‍ശിച്ചത്. തെറ്റായ സര്‍വ്വേ നമ്പറിലാണ് നോട്ടീസ് നല്‍കിയതെന്ന് കളക്ടര്‍ കോടതിയെ അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു കോടതിുടെ വിമര്‍ശനം.

തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ഭൂമി, തണ്ണീര്‍ത്തടം മണ്ണിട്ട് നികത്തിയതാണെന്ന കളക്ടറുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ തോമസ് ചാണ്ടി മറ്റൊരു ഹര്‍ജി നല്‍കുകയായിരുന്നു. കേസ് പരിഗണിക്കവെ തെറ്റായ സര്‍വ്വേ നമ്പരാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നതെന്ന് കളക്ടര്‍ കോടതിയെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് തോമസ് ചാണ്ടിയ്ക്കെതിരെ കളക്ടര്‍ നല്‍കിയ രണ്ടു നോട്ടീസുകള്‍ കോടതി റദ്ദാക്കുകയും ചെയ്തു. കളക്ടര്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചായിരുന്നു കോടതി നോട്ടീസ് റദ്ദാക്കിയത്. കളക്ടറുടെ കസേരയില്‍ ഇരിക്കുന്നത് വിദ്യാര്‍ത്ഥിയാണോ എന്നും ജില്ലാ കളക്ടര്‍ എന്നാല്‍ ചില ഉത്തരവാദിത്വങ്ങള്‍ ഉള്ള ആളാണെന്നും കോടതി പറഞ്ഞിരുന്നു.

ഇതിനു പിന്നാലെ ഉയിര്‍ത്തെഴുന്നേല്‍ക്കുക തന്നെ ചെയ്യുമെന്ന ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയ കളക്ടര്‍ക്ക് പിന്തുണയുമായി നിരവധി പേരുകളാണ് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

We use cookies to give you the best possible experience. Learn more