| Sunday, 10th May 2026, 8:44 am

തൊഴിലാളി വിരുദ്ധ ലേബര്‍ കോഡ്;പകര്‍പ്പ് കത്തിച്ച് പ്രതിഷേധിച്ച് സി.ഐ.ടി.യു: സംസ്ഥാന സര്‍ക്കാരുകള്‍ ഭേദഗതി കൊണ്ടുവരണമെന്ന് സി.പി.ഐ.എം

നിഷാന. വി.വി

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നാല് പുതിയ ലേബര്‍ കോഡുകള്‍ പ്രാബല്യത്തില്‍.
തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ക്കെതിരെ പ്രതിഷേധങ്ങള്‍ ആളിക്കത്തുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി.

ലേബര്‍ കോഡിനെ അപലപിച്ച് സി.പി.ഐ.എം രംഗത്തെത്തി. ഇത് ബി.ജെ.പി സര്‍ക്കാരിന്റെ വഞ്ചനയാണ് തുറന്ന് കാണിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.

വിജ്ഞാപനം ചെയ്തിട്ടുള്ള കേന്ദ്ര നിയമങ്ങള്‍ നടപ്പിലാക്കുന്നതിന് പകരം ഭരണഘടനാപരമായ അധികാരങ്ങള്‍ വിനിയോഗിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ തൊഴില്‍ കോഡില്‍ ഭേദഗതി വരുത്തണമെന്ന് സി.പി.ഐ.എം ആവശ്യപ്പെട്ടു.

ഏപ്രില്‍ ഒന്ന് മുതല്‍ തന്നെ ലേബര്‍ കോഡുകള്‍ നടപ്പിലാക്കാനായിരുന്നു കേന്ദ്രത്തിന്റെ പദ്ധതി. എന്നാല്‍ നിയമങ്ങള്‍ പ്രഖ്യാപിക്കാനായി നാല് സംസ്ഥാനങ്ങളിലേയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും തെരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരിക്കുകയായിരുന്നു. ഫലപ്രഖ്യാപനം കഴിഞ്ഞ് വെറും നാല് ദിവലത്തിനുള്ളില്‍ ഈ തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ നടപ്പിലാക്കിയിരിക്കുകയാണ്. ബി.ജെ.പി നേതൃത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ വഞ്ചനയാണിത് തുറന്ന് കാണിക്കുന്നത്,’ സി.പി.ഐ.എം പ്രസ്താവനയില്‍ പറഞ്ഞു.

പുതിയ ലേബര്‍ കോഡിനെ അപലപിച്ചതും ഒരു വിദഗ്ധ സമിതിയെ രൂപീകരിച്ചതും കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ മാത്രമാണെന്നും സി.പി.ഐ.എം പറഞ്ഞു. ലേബര്‍ കോഡുകളുടെ പകര്‍പ്പുകള്‍ കത്തിച്ച് സി.ഐ.ടിയുവും പ്രതിഷേധിച്ചു.

സി.ഐ.ടി.യു കേന്ദ്ര കമ്മിറ്റി ഓഫീസില്‍ വെച്ചായിരുന്നു പ്രതിഷേധം. ജനറല്‍ സെക്രട്ടറി എളമരം കരീം, വൈസ് പ്രസിഡന്റ് തപന്‍ സെന്‍, സെക്രട്ടറി എ. ആര്‍ സിന്ധു തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.

രാജ്യമാകെയുള്ള പ്രതിഷേധങ്ങള്‍ പരിഗണിക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ നിയമം നടപ്പിലാക്കിയതെന്നും ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധിക്കുമെന്നും എളമരം കരീം പറഞ്ഞു.

ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തിന്റെ മരണ മണിയാണ് ഈ തൊഴില്‍ കോഡുകളെന്നും എന്നാല്‍ ഇത് നടപ്പിലാക്കാന്‍ രാജ്യത്തെ തൊഴിലാളികള്‍ അനുവദിക്കില്ലെന്നും ഇത് കേന്ദ്ര സര്‍ക്കാരിന് വലിയ തിരിച്ചടിയാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

29 തൊഴില്‍ നിയമങ്ങള്‍ പരിഷ്‌ക്കരിച്ചാണ് പുതിയ ലേബര്‍ കോഡ് നിലവില്‍ വന്നിരിക്കുന്നത്.
തുടക്കം മുതല്‍ തന്നെ രാജ്യവ്യാപകമായി തൊഴില്‍ നിയമങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടന്നിരുന്നു. ഗിഗ് തൊഴിലാളികള്‍ രാജ്യവ്യാപകമാായി ബന്ദ് അടക്കം നടത്തിയിരുന്നു. ഇതൊന്നും വകവെക്കാതെയാണ് കേന്ദ്രം നിയമം നടപ്പിലാക്കിയിരിക്കുന്നത്.

പുതിയ ലേബര്‍ കോഡ് കമ്പനികള്‍ക്ക് തൊഴിലാളികളെ എപ്പോള്‍ വേണമെങ്കിലും നിയമിക്കുന്നതിനും പിരിച്ചുവിടുന്നതിനും പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ കൊണ്ടുവരുന്നതിനും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ വികസിപ്പിക്കുന്നതിനും കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നതാണെന്നും തൊഴിലാളി സംഘടനകള്‍ പറയുന്നു.

എന്നാല്‍, കരാര്‍, ഗിഗ് തൊഴിലാളികള്‍ക്കടക്കം ആനുകൂല്യം ഉറപ്പാക്കുകയും സാമൂഹ്യ സുരക്ഷയും മിനിമം വേതനം ഉറപ്പാക്കുകയും ചെയ്യുന്ന തൊഴിലാളി സൗഹൃദ നിയമങ്ങളാണ് നടപ്പാക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാറും അവകാശപ്പെടുന്നു.

തൊഴിലാളികളുടെ തൊഴില്‍ സുരക്ഷ ഇല്ലാതാകുമെന്നാണ് പ്രധാന ആശങ്ക. പുതിയ കോഡ് പ്രകാരം 300 വരെ തൊഴിലാളികളുള്ള സ്ഥാപനത്തില്‍ സര്‍ക്കാറിന്റെ അനുമതിയില്ലാതെ തന്നെ തൊഴിലുടമക്ക് എപ്പോള്‍ വേണമെങ്കിലും തൊഴിലാളികളെ പിരിച്ചുവിടാം.

നേരത്തെ ഇത് 100 തൊഴിലാളികള്‍ എന്നായിരുന്നു മാനദണ്ഡം. പുതിയ നിയമപ്രകാരം 12 മണിക്കൂര്‍ വരെ ജോലിസമയം അനുവദിക്കുന്നതിനാല്‍, ആവശ്യമായ സുരക്ഷാ സംവിധാനങ്ങളില്ലെങ്കില്‍ തൊഴിലാളികളെ ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യത ഉണ്ടെന്ന ആശങ്കയും ഉയരുന്നു. ഫാക്ടറി നിയമത്തിലെ തൊഴിലാളികളുടെ എണ്ണത്തിലുള്ള മാനദണ്ഡം 20(വൈദ്യുതി ഉപയോഗിക്കാത്തയിടം) 40( വൈദ്യുതി ഉപയോഗിക്കുന്നയിടം) എന്നാക്കി ഉയര്‍ത്തി. നേരത്തെയിത് യഥാക്രമം 10,20 ആയിരുന്നു.

യൂണിയനുകളുടെ പ്രവര്‍ത്തനത്തിനും വിലക്കുണ്ട്. സ്ഥാപനത്തിലെ 10 ശതമാനം പേരുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ യൂണിയന്‍ രൂപീകരിക്കാനാവൂകയുള്ളു.

Content Highlight: Anti-worker Labor Code; CITU burns copy in protest: CPI(M) asks state governments to bring amendments

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more