| Wednesday, 24th June 2026, 10:45 pm

ചിത്രത്തില്‍ മീര ജാസ്മിന്‍ ചേച്ചിയുടെ വഴക്ക് കേള്‍ക്കുന്ന കുട്ടികളില്‍ ഒരാള്‍ ഞാനാണ്; അനുഭവം പങ്കുവെച്ച് അന്‍സിബ ഹസന്‍

അശ്വിന്‍ രാജേന്ദ്രന്‍

ദൃശ്യം എന്ന ജീത്തു ജോസഫ് ഫിലിം ഫ്രാഞ്ചൈസിയിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ അഭിനേത്രിയാണ് അന്‍സിബ ഹസന്‍. ചിത്രത്തിന്റെ നട്ടെല്ലായ അഞ്ജു ജോര്‍ജ് എന്ന കഥാപാത്രത്തെ കൈയടക്കത്തോടെ മൂന്ന് ഭാഗങ്ങളിലും അവതരിപ്പിക്കാനും പ്രേക്ഷകരുടെ കൈയടി നേടാനും താരത്തിന് സാധിച്ചിരുന്നു. മെയ് 21ന് പുറത്തിറങ്ങിയ ദൃശ്യം 3 വലിയ വിജയം നേടുകയും ചെയ്തതോടെ താരം വീണ്ടും ചര്‍ച്ചകളില്‍ സജീവമായിരുന്നു.

അന്‍സിബ ഹസന്‍. Photo: Malayalam News

ബാലതാരമായി സിനിമയിലെത്തിയ അന്‍സിബ ഒട്ടനവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയ ചിത്രം ദൃശ്യം തന്നെയാണ്. ഇപ്പോഴിതാ തന്റെ കരിയറിലെ ആദ്യത്തെ ചിത്രത്തെ കുറിച്ചും ചിത്രത്തില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചും അന്‍സിബ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘ഞാന്‍ ദൃശ്യത്തില്‍ അഭിനയിക്കുന്നതിന് മുമ്പ് ഞാന്‍ ജീവിതത്തിലാദ്യമായി അഭിനയിച്ചത് ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴായിരുന്നു. ഇന്നത്തെ ചിന്താവിഷയം എന്ന ചിത്രം നിങ്ങളെല്ലാവരും കണ്ടിട്ടുണ്ടാകും. ചിത്രത്തില്‍ കോഫി ഷോപ്പില്‍ ഒരു സീന്‍ ഞാന്‍ ചെയ്തിട്ടുണ്ട്. അതാണ് ഞാന്‍ ആദ്യമായി അഭിനയിക്കുന്ന രംഗം. ലാലേട്ടന്‍ ആ ഷോട്ടിലുണ്ടെങ്കിലും കോമ്പിനേഷന്‍ ഞാനും മീര ജാസ്മിന്‍ ചേച്ചിയുമായിട്ടാണ്. സ്‌കൂള്‍ യൂണിഫോമില്‍ ഇരിക്കുന്ന ഞങ്ങള്‍ നാല് കുട്ടികള്‍ ക്ലാസ് കട്ട് ചെയ്ത് കോഫി എല്ലാം കുടിച്ചിരിക്കുമ്പോള്‍ മീര ചേച്ചി വന്ന് വഴക്ക് പറയും. അതാണ് എന്റെ അഭിനയത്തിലെ തുടക്കം,’ അന്‍സിബ പറഞ്ഞു.

ഇന്നത്തെ ചിന്താവിഷയം. Photo: Just Dial

സത്യന്‍ അന്തിക്കാട് തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2008ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഇന്നത്തെ ചിന്താവിഷയം. മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ മീര ജാസ്മിന് പുറമെ സുകന്യ, മോഹിനി, മുത്തുമണി, മോഹിനി, മുകേഷ്, ഇന്നസെന്റ്, വിജയരാഘവന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു.

Content Highlight: Ansiba Hassan talks about her acting debut

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more