| Friday, 26th June 2026, 5:20 pm

'മേത്തിച്ചി'യും 'ജിഹാദി'യുമാക്കി; മഹാനടന്‍ അടക്കം സ്വഭാവഹത്യ നടത്തി; ജനപ്രതിനിധിയും കൂട്ടുനിന്നു: അന്‍സിബ

സിജൊ

കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യില്‍ തന്റെ നിലപാട് വ്യക്തമാക്കിയതിന്റെ പേരില്‍ താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളുകളെക്കുറിച്ച് വീണ്ടും തുറന്നെഴുത്തുമായി അന്‍സിബ ഹസ്സന്‍. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് അന്‍സിബ ഇപ്പോള്‍ താന്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കുന്നത്.

തനിക്കെതിരായ പ്രചാരണങ്ങളില്‍ പൊലീസില്‍ പരാതി നല്‍കിയതായും അന്‍സിബ അറിയിച്ചു. എറണാകുളം പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് അന്‍സിബ പരാതി നല്‍കിയത്. ‘വേട്ടയാടലുകള്‍ക്ക് അവസാനമില്ലെന്ന് അറിയാം, എങ്കിലും പൊരുതാന്‍ തന്നെയാണ് തീരുമാനം. പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്,’ അന്‍സിബ അറിയിച്ചു.

മഹാനടന്‍ മുതല്‍ സഹപ്രവര്‍ത്തകര്‍ വരെയുള്ളവര്‍ തനിക്കെതിരെ സ്വഭാവ ഹത്യ നടത്തിയെന്നും തനിക്കെതിരായ പ്രചാരണങ്ങള്‍ക്ക് ജനപ്രതിനിധി അടക്കമുള്ളവര്‍ കൂട്ടുനിന്നും എന്നും അന്‍സിബയുടെ കുറിപ്പില്‍ പറയുന്നു. ആദ്യം തന്നെ ‘മേത്തച്ചി’യാക്കിയെന്നും പിന്നെ ‘ജിഹാദി’യാക്കിയെന്നും മതപരിവര്‍ത്തനത്തിന്റെ പേരില്‍ തന്നെ ഒറ്റപ്പെടുത്തിയെന്നും അന്‍സിബ പറഞ്ഞു.

ഇനിയും അവര്‍ തന്നെ ആക്രമിക്കുകയും വേട്ടയാടുകയും ചെയ്യുമെന്ന് തനിക്കറിയാമെന്നും അന്‍സിബ പറഞ്ഞു. ജീവന്‍ തന്നെ അപകടത്തിലാണെന്ന് അറിഞ്ഞിട്ടും താന്‍ പൊരുതാന്‍ തീരുമാനിച്ചത്. ഈ ഇരുളിലും എന്നെ മുന്നോട്ട് നയിക്കുന്നത് ആ നീതിയിലുള്ള വിശ്വാസം മാത്രമാണെന്നും അവര്‍ വ്യക്തമാക്കി.

‘എന്റെ ഓരോ തരിയിലും കത്തിയെരിയുന്ന ഈ വേദനയ്ക്ക് വാക്കുകളില്ല. ആദ്യം ‘മേത്തച്ചി’യാക്കി, പിന്നെ ‘ജിഹാദി’യാക്കി, മതപരിവര്‍ത്തനത്തിന്റെ പേരില്‍ എന്നെ ഒറ്റപ്പെടുത്തി… ജനപ്രതിനിധി മുതല്‍ പലരും ഇതിന് കൂട്ടുനിന്നു. പക്ഷേ, അതെല്ലാം കഴിഞ്ഞ് ആ ജനപ്രതിനിധിയുടെ മകന്‍ എനിക്ക് അയച്ച സന്ദേശം മാത്രം ബാക്കി, ‘തളരരുത്” അന്‍സിബയുടെ കുറിപ്പില്‍ പറയുന്നു.

തന്റെ രണ്ടാനച്ഛന്റേ പേരില്‍ പേലും തേജോവധം ചെയ്‌തെന്നും ഇപ്പോള്‍ സുഹൃത്തുക്കളിലേക്ക് വരെ ആ ക്രൂരമായ നിഴലുകള്‍ നീളുകയാണെന്നും അന്‍സിബ പറഞ്ഞു. കൂടെപ്പിറന്ന നാല് സഹോദരങ്ങള്‍ കൂടി എനിക്കുണ്ട് എന്ന ചിന്ത പോലും അവര്‍ക്ക് എന്നെ തകര്‍ക്കാന്‍ തടസ്സമായില്ല. ലക്ഷങ്ങള്‍ ഒഴുക്കി പി.ആര്‍ ഏജന്‍സികളെക്കൊണ്ട് അവര്‍ എനിക്കെതിരെ ഗൂഢാലോചന മെനയുന്നുവെന്നും അന്‍സിബ കുറിച്ചു.

‘ചാരുകസേരയില്‍ ഇരുന്ന് അവര്‍ എന്റെ സ്വഭാവഹത്യ നടത്തി. മഹാനടന്‍ മുതല്‍ സഹപ്രവര്‍ത്തകര്‍ വരെ, അവസാനമെന്റെ രണ്ടാനച്ഛന്റെ പേരില്‍ പോലും എന്നെ തേജോവധം ചെയ്തു. ഇപ്പോള്‍ സുഹൃത്തുക്കളിലേക്കും ആ ക്രൂരമായ വിരലുകള്‍ നീളുന്നു

കൂടെപ്പിറന്ന നാല് സഹോദരങ്ങള്‍ കൂടി എനിക്കുണ്ട് എന്ന ചിന്ത പോലും അവര്‍ക്ക് എന്നെ തകര്‍ക്കാന്‍ തടസ്സമായില്ല. ലക്ഷങ്ങള്‍ ഒഴുക്കി പി.ആര്‍ ഏജന്‍സികളെക്കൊണ്ട് അവര്‍ എനിക്കെതിരെ ഗൂഢാലോചന മെനയുന്നു. ഇനിയും അവര്‍ ആക്രമിക്കും, ഇനിയും അവര്‍ എന്നെ വേട്ടയാടും. എനിക്കറിയാം. പക്ഷേ, എന്റെ സംഘടനയില്‍ ഞാന്‍ ചോദിച്ച, ഉത്തരമില്ലാത്ത ആ ചോദ്യങ്ങള്‍ വായുവില്‍ അലയുന്നുണ്ട്… അവ എന്നെന്നേക്കുമായി മൗനമാക്കപ്പെടില്ല,’ അന്‍സിബ കുറിച്ചു.

‘ജീവന്‍ തന്നെ അപകടത്തിലാണെന്ന് അറിഞ്ഞിട്ടും ഞാന്‍ പൊരുതാന്‍ തീരുമാനിച്ചത്, എന്റെ ഒടുവിലത്തെ ആശ്രയം ഈ രാജ്യത്തിന്റെ നിയമം മാത്രമായതുകൊണ്ടാണ്. നീതി പുലരുമെന്ന ഉറച്ച വിശ്വാസത്തോടെ, ഈ ക്രൂരതകള്‍ക്കെതിരെ ഞാന്‍ ഇന്ന് പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്. സത്യം വെളിച്ചത്തു വരിക തന്നെ ചെയ്യും. ഈ ഇരുളിലും എന്നെ മുന്നോട്ട് നയിക്കുന്നത് ആ നീതിയിലുള്ള വിശ്വാസം മാത്രമാണ്,’ എന്ന് പറഞ്ഞാണ് അന്‍സിബ കുറിപ്പ് അവസാനിപ്പിക്കുന്നത്.

അന്‍സിബയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

എന്റെ ഓരോ തരിയിലും കത്തിയെരിയുന്ന ഈ വേദനയ്ക്ക് വാക്കുകളില്ല. ആദ്യം ‘മേത്തച്ചി’യാക്കി, പിന്നെ ‘ജിഹാദി’യാക്കി, മതപരിവര്‍ത്തനത്തിന്റെ പേരില്‍ എന്നെ ഒറ്റപ്പെടുത്തി…

ജനപ്രതിനിധി മുതല്‍ പലരും ഇതിന് കൂട്ടുനിന്നു. പക്ഷേ, അതെല്ലാം കഴിഞ്ഞ് ആ ജനപ്രതിനിധിയുടെ മകന്‍ എനിക്ക് അയച്ച സന്ദേശം മാത്രം ബാക്കി: ‘തളരരുത്’.

ചാരുകസേരയില്‍ ഇരുന്ന് അവര്‍ എന്റെ സ്വഭാവഹത്യ നടത്തി.

Ansiba Hassan Letter Shared on Fecebook Post . Photo: facebook.com/AnsibaOfficial

മഹാനടന്‍ മുതല്‍ സഹപ്രവര്‍ത്തകര്‍ വരെ, അവസാനമെന്റെ രണ്ടാനച്ഛന്റെ പേരില്‍ പോലും എന്നെ തേജോവധം ചെയ്തു. ഇപ്പോള്‍ സുഹൃത്തുക്കളിലേക്കും ആ ക്രൂരമായ വിരലുകള്‍ നീളുന്നു.

കൂടെപ്പിറന്ന നാല് സഹോദരങ്ങള്‍ കൂടി എനിക്കുണ്ട് എന്ന ചിന്ത പോലും അവര്‍ക്ക് എന്നെ തകര്‍ക്കാന്‍ തടസ്സമായില്ല.

ലക്ഷങ്ങള്‍ ഒഴുക്കി പി.ആര്‍ ഏജന്‍സികളെക്കൊണ്ട് അവര്‍ എനിക്കെതിരെ ഗൂഢാലോചന മെനയുന്നു.

ഇനിയും അവര്‍ ആക്രമിക്കും, ഇനിയും അവര്‍ എന്നെ വേട്ടയാടും. എനിക്കറിയാം. പക്ഷേ, എന്റെ സംഘടനയില്‍ ഞാന്‍ ചോദിച്ച, ഉത്തരമില്ലാത്ത ആ ചോദ്യങ്ങള്‍ വായുവില്‍ അലയുന്നുണ്ട്… അവ എന്നെന്നേക്കുമായി മൗനമാക്കപ്പെടില്ല.

ജീവന്‍ തന്നെ അപകടത്തിലാണെന്ന് അറിഞ്ഞിട്ടും ഞാന്‍ പൊരുതാന്‍ തീരുമാനിച്ചത്, എന്റെ ഒടുവിലത്തെ ആശ്രയം ഈ രാജ്യത്തിന്റെ നിയമം മാത്രമായതുകൊണ്ടാണ്. നീതി പുലരുമെന്ന ഉറച്ച വിശ്വാസത്തോടെ, ഈ ക്രൂരതകള്‍ക്കെതിരെ ഞാന്‍ ഇന്ന് പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്.

സത്യം വെളിച്ചത്തു വരിക തന്നെ ചെയ്യും. ഈ ഇരുളിലും എന്നെ മുന്നോട്ട് നയിക്കുന്നത് ആ നീതിയിലുള്ള വിശ്വാസം മാത്രമാണ്.

സ്‌നേഹത്തോടെ,
അന്‍സിബ ഹസ്സന്‍

Content Highlight: Ansiba Hassan Letter Shared on Facebook: Allegation Against A Great Actor and Elected Representative

   
സിജൊ

Latest Stories

We use cookies to give you the best possible experience. Learn more