| Thursday, 31st July 2025, 8:10 am

കട്ടുമുടിക്കുകയാണ് ബാബുരാജിന്റെയും അൻസിബയുടെയും ലക്ഷ്യം: അനൂപ് ചന്ദ്രൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ താര സംഘടനയായ AMMAയിലെ തെരഞ്ഞെടുപ്പ് പോര് മുറുകുകയാണ്. ബാബുരാജിനും അൻസിബക്കും എതിരെ ഗുരുതര ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ വീണ്ടും രംഗത്ത്. ഇരുവരും മത്സരിക്കുന്നത് അമ്മയിലെ ഏഴ് കോടി രൂപ തട്ടിയെടുക്കാനാണെന്ന് അനൂപ് ചന്ദ്രൻ പറഞ്ഞു. കട്ടുമുടിക്കുകയാണ് ബാബുരാജിന്റെയും അൻസിബയുടെയും ലക്ഷ്യമെന്നും ബാബുരാജ് ഇതുവരെയും കമ്മിറ്റിയിൽ കണക്ക് അവതരിപ്പിച്ചിട്ടില്ലെന്നും അനൂപ് ചന്ദ്രൻ ആരോപിച്ചു. എക്സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങൾ കണക്ക് ചോദിക്കുമ്പോൾ ബാബുരാജ് മുഷ്ടി ചുരുട്ടി ഡെസ്ക്കിൽ ഇടിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം AMMA തെരഞ്ഞെടുപ്പിൽ നിന്ന് ബാബുരാജ് മാറി നിൽക്കണമെന്നും അദ്ദേഹം മത്സരിക്കുന്നത് സ്വാർത്ഥ താത്പര്യങ്ങൾ സംരക്ഷിക്കാനാണെന്നും അനൂപ് ചന്ദ്രൻ പറഞ്ഞിരുന്നു. ആരോപണങ്ങൾക്ക് വിധേയരായവർ മാറി നിന്നെന്നും എന്നാൽ ബാബുരാജ് അമ്മയുടെ തലപ്പത്തേക്ക് മത്സരിക്കാൻ വരികയാണെന്നും അദ്ദേഹം പറഞ്ഞു. ബലാത്സംഗ കേസിൽ മുൻ‌കൂർ ജാമ്യത്തിൽ നിൽക്കുന്ന പ്രതിയാണ് ബാബുരാജ് എന്നും അങ്ങനെയുള്ള ആളാണോ ‘അമ്മ’യെന്ന ശ്രേഷ്ഠമായ സംഘടനയെ നയിക്കേണ്ടതെന്നും അനൂപ് ചന്ദ്രൻ ചോദിക്കുന്നു.

അൻസിബയടക്കമുള്ള സ്ത്രീകൾ പ്രവർത്തിക്കുന്നത് ബാബുരാജിന്റെ സിൽബന്തിയായിട്ടാണെന്നും കുക്കു പരമേശ്വരൻ, ശ്വേതാ മേനോൻ, അനന്യ, സരയൂ തുടങ്ങിയവരെ അപഹസിക്കലാണ് ഇവരുടെ ലക്ഷ്യമെന്നും അനൂപ് പറഞ്ഞു.

അതേസമയം സംഘടനയിലെ തെരഞ്ഞെടുപ്പ് ചിത്രം ഇന്ന് തെളിയും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമാണ് ഇന്ന്. മോഹൻലാൽ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ് ഉൾപ്പെടെ ആറ് പേർ പത്രിക സമർപ്പിച്ചിരുന്നു. രവീന്ദ്രൻ കഴിഞ്ഞ ദിവസം പ്രസിഡന്റ് സ്ഥാനത്തേക്ക് നൽകിയ നാമനിർദേശ പത്രിക പിൻവലിച്ചിരുന്നു. ജഗദീഷും പിൻവലിക്കുമെന്നാണ് സൂചനകൾ. അതോടെ നടി ശ്വേതാ മേനോന് സാധ്യതയേറും.

നിലവിലെ ജോയിന്റ് സെക്രട്ടറിയായ ബാബുരാജ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്കാണ് പത്രിക നൽകിയിട്ടുള്ളത്. പീഡനാരോപണം നിലനിൽക്കെയാണ് ബാബുരാജിന്റെ സ്ഥാനാർത്ഥിത്വം. ബാബുരാജിനെതിരെ നടിമാരായ മാല പാർവതിയും മല്ലിക സുകുമാരനും രംഗത്തെത്തിയിരുന്നു. മോഹൻലാൽ രാജിവെച്ചത് ബാബുരാജ് സ്ഥാനത്ത് നിന്ന് ഒഴിയാത്തതിനാലാണെന്ന് മാല പാർവതി പറയുകയുണ്ടായി. സംഘടനയെ പ്രതിസ്ഥാനത്ത് നിർത്താതിരിക്കാൻ ബാബുരാജ് മാറിനിൽക്കേണ്ടതായിരുന്നുവെന്നും ബാബുരാജ് മത്സരിക്കുന്നതുകൊണ്ടുതന്നെ പലരും മാറിനിൽക്കുകയാണെന്നും നടി പറയുന്നു.

ആരോപണത്തിന് വിധേയനായപ്പോൾ തന്നെ ബാബുരാജ് വിശദീകരണം നൽകണമായിരുന്നുവെന്നും ആരോപണ വിധേയർ മാറി നിൽക്കണമെന്നായിരുന്നു സംഘടനയുടെ ആദ്യത്തെ തീരുമാനം എന്നും ഇപ്പോൾ എന്തുകൊണ്ടാണ് തീരുമാനം മാറിയതെന്ന് അറിയില്ലെന്നും മല്ലിക സുകുമാരൻ പറഞ്ഞു. മോഹൻലാൽ രാജിവെച്ചത് എന്തുകൊണ്ടും നന്നായെന്നും അദ്ദേഹം എന്തിനാണ് അങ്ങനെ ഒരു കുരിശെടുത്ത് തലയിൽ വെച്ചതെന്ന് ആലോചിട്ടുണ്ടെന്നും മല്ലിക പറഞ്ഞിരുന്നു.

Content Highlight: Anoop Chandran says serious allegations against Baburaj and Ansiba

We use cookies to give you the best possible experience. Learn more