| Tuesday, 13th November 2012, 2:19 pm

അഞ്ചേരി ബേബി വധം: അന്വേഷണ സംഘത്തിന്റെ നോട്ടീസ് നാളെ കൈപ്പറ്റുമെന്ന് മണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ നുണപരിശോധനയ്ക്ക് ഹാജരാകണമെന്നുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ നോട്ടീസ് നാളെ കൈപ്പറ്റുമെന്ന് സി.പി.ഐ.എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം.മണി.[]

മണിക്ക് പുറമെ സി.ഐ.ടി.യു. മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന ഒ.ജി. മദനന്‍, സി.പി.എം. ജില്ലാ കമ്മിറ്റി അംഗം എ.കെ. ദാമോദരന്‍, പാമ്പുപാറ കുട്ടന്‍ തുടങ്ങിയവരെയും നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചിരുന്നു.

അഞ്ചേരി ബേബിയുടെ മുപ്പതാം ചരമവാര്‍ഷിക ദിനമായ ഇന്ന് തന്നെ നാല്‌പേര്‍ക്കും കുറ്റപത്രം നല്‍കാനായിരുന്നു അന്വേഷണസംഘത്തിന്റെ ശ്രമം.

എന്നാല്‍ ചില കാരണങ്ങളാല്‍ ഇന്ന് സമന്‍സ് കൈപ്പറ്റാന്‍ കഴിയില്ലെന്ന് മണി അറിയിച്ചിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 1982 നവംബര്‍ 13നാണ് ഐ.എന്‍.ടി.യു.സി. നേതാവായിരുന്ന സേനാപതി മേലെചെമ്മണ്ണാര്‍ അഞ്ചേരി ബേബിയെ മേലെചെമ്മണ്ണാറില്‍വെച്ച് വെടിവെച്ചു കൊന്നത്.

കൊലപാതകത്തിന് ദൃക്‌സാക്ഷികള്‍ ഉണ്ടായിരുന്നെങ്കിലും കേസ് എങ്ങും എത്താതെ പോവുകയായിരുന്നു. കേസിലെ പ്രതികളെല്ലാം രക്ഷപ്പെടുകയായിരുന്നു.

എന്നാല്‍, 2012 മെയ് 25ന്, സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം.എം. മണി തൊടുപുഴ മണക്കാട്ട് നടത്തിയ പ്രസംഗത്തില്‍, അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തി.

സി.പി.ഐ.എം രാഷ്ട്രീയ എതിരാളികളെ പട്ടിക തയ്യാറാക്കി കൊന്നിട്ടുണ്ടെന്നായിരുന്നു മണിയുടെ പ്രസംഗം. ഒന്നിനെ വെടിവെച്ചുകൊന്നു, ഒന്നിനെ കുത്തിക്കൊന്നു, ഒന്നിനെ വെട്ടിക്കൊന്നു എന്നും പ്രസംഗിച്ചു.

തുടര്‍ന്ന് ജില്ലയില്‍ മുപ്പതു വര്‍ഷം മുമ്പ് നടന്ന കൊലപാതക കേസുകള്‍ അന്വേഷിക്കാന്‍ എസ്.പി. പി. പ്രകാശിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുയായിരുന്നു.

We use cookies to give you the best possible experience. Learn more