| Wednesday, 1st January 2025, 4:55 pm

മേലുദ്യോഗസ്ഥന്റെ ദ്വയാർത്ഥ പ്രയോഗം, സ്ത്രീവിരുദ്ധത; 17 വര്‍ഷത്തെ മാതൃഭൂമി ജീവിതം അവസാനിപ്പിച്ചതില്‍ അഞ്ജന ശശി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മേലുദ്യോഗസ്ഥനില്‍ നിന്ന് പ്രതികാര നടപടികള്‍ക്ക് വിധയേമായതിനാലാണ് താന്‍ മാതൃഭൂമിയില്‍ നിന്ന് രാജിവെച്ചതെന്ന് അഞ്ജന ശശി.

തീര്‍ത്തും സ്ത്രീവിരുദ്ധമായ ഒരു മേലുദ്യോഗസ്ഥന്റെ പെരുമാറ്റ ദൂഷ്യം മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാനേജ്മെന്റിനെ അറിയിച്ചിരുന്നെന്നും തുടര്‍ന്ന് അതേ ഉദ്യോഗസ്ഥനില്‍ നിന്നുമുണ്ടായ പ്രതികാര നടപടികള്‍ പരിധികള്‍ ലംഘിച്ചെന്നുമാണ് അഞ്ജന പറയുന്നത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അഞ്ജനയുടെ പ്രതികരണം.

‘ദ്വയാർത്ഥ പ്രയോഗ വിദഗ്ധനായ, അശ്ലീല ആംഗ്യ ഭാഷയോട് അമിതമായ അഭിനിവേശമുള്ള, തീര്‍ത്തും സ്ത്രീവിരുദ്ധനായ ഒരു മേലുദ്യോഗസ്ഥന്റെ പെരുമാറ്റ ദൂഷ്യം മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.

അന്ന് തൊട്ട് രഹസ്യമായും പരസ്യമായും പ്രസ്തുത വ്യക്തി എനിക്കെതിരെ നടത്തിവന്ന പ്രതികാര നടപടികള്‍ എല്ലാ പരിധികളും ലംഘിച്ചപ്പോഴാണ് രാജിവെച്ച് നിയമവ്യവസ്ഥയുടെ പിന്തുണയോടെ പോരാടാം എന്ന തീരുമാനത്തിലെത്തിയത്,’ എന്നാണ് അഞ്ജന പറഞ്ഞത്.

രാജിവെച്ചതിന് പിന്നാലെ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അഞ്ജന പ്രതികരിച്ചത്. 17 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് അഞ്ജന മാതൃഭൂമിയില്‍ നിന്ന് രാജിവെച്ചത്. പരസ്യമായി പ്രതികരിക്കുന്നതിന് മുമ്പ് ചില നിയമവഴിയില്‍ ചെയ്തുതീര്‍ക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ ഉണ്ടായിരുന്നുവെന്നും അഞ്ജന പറഞ്ഞു.

തന്നെ അവഹേളിച്ച സീനിയര്‍ ജനറല്‍ മാനേജറെ വെള്ളപൂശിക്കൊണ്ട് സ്ഥാപനം തയ്യാറാക്കിയ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് സഹിതം ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കിയതായും അഞ്ജന പറഞ്ഞു. കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിലാണ് അഞ്ജന പരാതി നല്‍കിയത്.

കോഴിക്കോട് പ്രസ്‌ക്ലബിലെ സുഹൃത്തുക്കളോടോപ്പം പോയാണ് പരാതി ഫയല്‍ ചെയ്തതെന്നും അഞ്ജന പറഞ്ഞു. മാതൃഭൂമിയില്‍ ഒന്നോ രണ്ടോ മാസത്തില്‍ സാധാരണ എല്ലാ ഐ.സി.സി അന്വേഷണവും പൂര്‍ത്തിയാകാറുണ്ട്.

എന്നാല്‍ തന്റെ പരാതിയിലുള്ള അന്വേഷണം മാത്രം മാസങ്ങള്‍ വലിച്ചുനീട്ടപ്പെട്ടിരുന്നതിനാല്‍ പരാതി പൊലീസിലെത്തുമ്പോഴേക്കും സംഭവദിവസത്തില്‍ നിന്ന് മൂന്നുവര്‍ഷം പിന്നിട്ടുവെന്നും മാധ്യമപ്രവര്‍ത്തക ചൂണ്ടിക്കാട്ടി.

നേരത്തെ അഞ്ജനയ്ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതികരിച്ചിരുന്നു. മാതൃഭൂമി പത്രാധിപസമിതി അംഗവും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സെക്രട്ടറിമാരില്‍ ഒരാളുമായ അഞ്ജനയുടെ രാജിക്ക് ഉത്തരവാദി മാതൃഭൂമിയിലെ എച്ച്.ആര്‍ മേധാവിയാണെന്നായിരുന്നു പ്രസ്താവന.

Content Highlight: Anjana Sasi said that she resigned from Mathrubhumi because she faced retaliation from her superiors.

Latest Stories

We use cookies to give you the best possible experience. Learn more