| Friday, 5th June 2026, 2:14 pm

കോഹ്‌ലിയുടെയും രോഹിത്തിന്റെ അനുഭവസമ്പത്ത് ഏകദിന ലോകകപ്പിൽ ഇന്ത്യക്ക് ഗുണം ചെയ്യും: മുൻ ഇന്ത്യൻ താരം

ഫസീഹ പി.സി.

ലോകകപ്പ് നേടിയാണ് സൂപ്പർ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശർമയും തങ്ങളുടെ അന്താരാഷ്ട്ര ടി – 20 കരിയറിന് വിരാമമിട്ടത്. കരിയറിന്റെ അവസാന കാലത്തേക്ക് നടന്നടുക്കുന്ന ഇരുവരും ഏകദിന ലോകകപ്പ് കൂടി ഉയർത്തി പടിയിറങ്ങുന്നതാണ് സ്വപ്നം കാണുന്നത്.

2027ൽ സൗത്ത് ആഫ്രിക്ക, നമീബിയ, സിംബാബ്‌വെ എന്നീ രാജ്യങ്ങളിലാണ് ലോകകപ്പ് നടക്കുക. ഇപ്പോൾ ഈ ലോകകപ്പിൽ ഇന്ത്യക്ക് വിരാടിന്റെയും രോഹിത്തിന്റെയും അനുഭവസമ്പത്ത് വേണമെന്ന് പറയുകയാണ് സ്പിൻ ഇതിഹാസം അനിൽ കുംബ്ലെ. സൗത്ത് ആഫ്രിക്കയിലെ സാഹചര്യങ്ങൾ വ്യത്യസ്തമായതിനാൽ കോഹ്‌ലിക്കും രോഹിത്തിന്റെയും സാന്നിധ്യം ടീമിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അനിൽ കുംബ്ലെ.

ലോകകപ്പ് സീസണിന്റെ ആദ്യ ഘട്ടത്തിൽ നടക്കുന്നതിനാൽ പിച്ച് പുതിയതായിരിക്കാമെന്നും അതിനാൽ അനുഭവസമ്പത്തുള്ള താരങ്ങളുടെ സേവന അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്റ്റാർ സ്പോർട്സിൽ നടന്ന ഒരു ചർച്ചയിൽ സംസാരിക്കുകയായിരുന്നു കുംബ്ലെ.

‘ലോകകപ്പിന് (ഏകദിനം) മുമ്പ് ഇനിയും ഒരുപാട് മത്സരങ്ങൾ ബാക്കിയുണ്ട്. സൗത്ത് ആഫ്രിക്കയിലാണ് ലോകകപ്പ് നടക്കുക. അവിടത്തെ സാഹചര്യങ്ങൾ കുറച്ച് വ്യത്യസ്തമാണ്. അതിനാൽ വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമയുടെയും അനുഭവസമ്പത്ത് ടീമിന് ഗുണം ചെയ്യും.

കൂടാതെ, സീസണിന്റെ ആദ്യ ഘട്ടത്തിലാണ് ലോകകപ്പ് നടക്കുന്നത്. അപ്പോൾ പിച്ചുകൾ അല്പം പുതിയതായിരിക്കാനാണ് സാധ്യത. അനുഭവസമ്പത്തുള്ള കളിക്കാരുടെ സേവനം അത്തരം സാഹചര്യങ്ങളിൽ ടീമിന് അനിവാര്യമാണ്. കോഹ്‌ലിയേക്കാളും രോഹിത്തിനേക്കാളും കൂടുതൽ പരിചയസമ്പന്നരായ കളിക്കാർ വേറെ ആരാണുള്ളത്?,’ കുംബ്ലെ പറഞ്ഞു.

വിരാട് കോഹ്‌ലിയും രോഹിത് ശർമയും. Photo: BCCI/x.com

രോഹിത്തും വിരാടും സൗത്ത് ആഫ്രിക്കയിൽ ഏകദിനത്തിൽ തിളങ്ങിയിട്ടുണ്ട്. 13 ഏകദിന ഇന്നിങ്സിൽ കളിച്ച രോഹിത് 256 റൺസാണ് എടുത്തിട്ടുള്ളത്. 19.69 ശരാശരിയും താരത്തിന് സൗത്ത് ആഫ്രിക്കയിലുണ്ട്.

മറുവശത്ത് വിരാട് ഏകദിനത്തിലെ 18 ഇന്നിങ്‌സുകളാണ് സൗത്ത് ആഫ്രിക്കയിൽ കളിച്ചിട്ടുള്ളത്. അതിൽ 993 റൺസാണ് താരത്തിന്റെ സമ്പാദ്യം. 76.38 എന്ന തകർപ്പൻ ആവറേജും കിങ് തന്റെ പേരിലാക്കിയിട്ടുണ്ട്.

Content Highlight: Anil Kumble says that Rohit Sharma and Virat Kohli’s experience will definitely be useful in 2027 ODI World Cup

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more