2026ലെ ലോകകപ്പ് ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്റീന സ്‌പെയ്‌നിനോട് പരാജയപ്പെട്ടത്. ന്യൂയോര്‍ക്കിലെ ന്യൂ ജേഴ്‌സിയില്‍ വെച്ച് നടന്ന മത്സരത്തില്‍ 10 പേരുമായി ചുരുങ്ങിയ മെസിപ്പട ഗോള്‍ രഹിത സമനിലയ്ക്ക് ശേഷം എക്‌സ്ട്രാ ടൈമിലാണ് പരാജയമേറ്റുവാങ്ങിയത്. 106ാം മിനിട്ടില്‍ ഫെറാന്‍ ടോറസാണ് അര്‍ജന്റീനയുടെ വല കുലുക്കിയത്. ചരിത്രത്തിലെ രണ്ടാം ലോക കിരീടമാണ് സ്‌പെയ്ന്‍ സ്വന്തമാക്കിയത്. 2010ലായിരുന്നു സ്പെയ്നിന്റെ ആദ്യ കിരീട നേട്ടം. ഇപ്പോള്‍ നീണ്ട 16 വര്‍ഷത്തെ കാത്തിരിപ്പും സ്പെയ്ന്‍ അവസാനിപ്പിച്ചിരിക്കുകയാണ്.
മത്സരത്തിന് പിന്നാലെ മെസിയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ അര്‍ജന്റൈന്‍ സഹതാരം ഡി മിരിയ. ഒരു അര്‍ജന്റീനക്കാരനായതിന് നന്ദിയെന്നും ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് മെസിയെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി പങ്കുവെക്കുകയായിരുന്നു മുന്‍ റയല്‍ മാന്‍ഡ്രിഡ് താരം മരിയ.
‘അര്‍ജന്റീനക്കാരനായതിന് നന്ദി. നമ്മുടെ പതാകയെ ലോകത്തിന്റെ നെറുകയിലെത്തിച്ചതിന് നന്ദി. ഒരു താരമെന്ന നിലയിലും ഒരു മനുഷ്യനെന്ന നിലയിലും മാതൃകയായതിന് നന്ദി.
ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് നിങ്ങള്‍, നിങ്ങള്‍ അനശ്വരനാണ്,’ ഡി മരിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
മത്സരം പരാജയപ്പെട്ടെങ്കിലും ചരിത്രത്തിന്റെ ഭാഗാമായാണ് അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസി മടങ്ങുന്നത്. ലോകകപ്പില്‍ മൂന്ന് ഫൈനലുകളുടെ ഭാഗമാവുന്ന താരമെന്ന നേട്ടം സ്വന്തമാക്കിയാണ് മെസി മടക്കം.
ഏഞ്ചൽ ഡി മരിയ, ലയണൽ മെസ്സി
2014ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പിലാണ് മെസി ആദ്യമായി ഫൈനല്‍ കളിക്കുന്നത്. അന്ന് ജര്‍മനിയോട് പരാജയപ്പെട്ട് അര്‍ജന്റീനക്ക് കിരീടം നഷ്ടമാവുകയായിരുന്നു. ശേഷം 2022ലെ ഖത്തര്‍ ലോകകപ്പിലാണ് മെസി രണ്ടാം ഫൈനല്‍ പോരാട്ടത്തിനിറങ്ങിയത്. ഫൈനലില്‍ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ വീഴ്ത്തി അര്‍ജന്റീന കിരീടവും സ്വന്തമാക്കിയിരുന്നു. എന്നാല്‍ മൂന്നാം ഫൈനലി ലാ റോജാസിനെതിരെ മെസിയും സംഘവും പൊരുതി വീഴുകയായിരുന്നു.
അതേസമയം ഈ ലോകകപ്പില്‍ മിന്നും പ്രകടനം നടത്തി ആരാധകരുടെ ഹൃദയം കീഴടക്കിയാണ് മെസി മടങ്ങിയത്. എട്ട് ഗോളുകളും നാല് അസിസ്റ്റുകളും നേടിയാണ് മെസി ഈ ലോകകപ്പ് അവസാനിപ്പിച്ചത്. ലോകകപ്പ് ചരിത്രത്തില്‍ 21 ഗോളുകളാണ് മെസി നേടിയത്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ രണ്ടാമത്തെ താരമാണ് മെസി. ഈ നേട്ടത്തില്‍ ഒന്നാമന്‍ ഫ്രഞ്ച് നായകന്‍ കിലിയന്‍ എംബാപ്പെയാണ്.
Content Highlight: Angel D Maria Talking About Lionel Messi