| Friday, 17th April 2026, 10:05 pm

സ്ത്രീകളുടെ ക്രോധം നിങ്ങളറിയും; ഡി.എം.കെ അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ക്കെതിരെ അമിത് ഷാ

ആദര്‍ശ് എം.കെ.

ന്യൂദല്‍ഹി: വനിതാ സംവരണ ഭേദഗതി ബില്‍ പരാജയപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്‌സഭയില്‍ ഇന്ന് നടന്നത് തികച്ചും വിചിത്രമായ കാഴ്ചകളാണെന്നും പ്രതിപക്ഷത്തിന്റെ ഈ നിലപാട് അപലപനീയമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ, സമാജ്‌വാദി പാര്‍ട്ടി എന്നിവര്‍ ചേര്‍ന്നാണ് ഈ സുപ്രധാന ഭരണഘടനാ ഭേദഗതി ബില്‍ പരാജയപ്പെടുത്തിയതെന്ന് എക്‌സിലെഴുതിയ കുറിപ്പില്‍ അമിത് ഷാ ആരോപിച്ചു.

സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ബില്‍ തള്ളിക്കളഞ്ഞെന്ന് മാത്രമല്ല, അതില്‍ ആഹ്ലാദിക്കുകയും വിജയഘോഷം മുഴക്കുകയും ചെയ്ത പ്രതിപക്ഷത്തിന്റെ നടപടി അങ്ങേയറ്റം അപലപനീയവും ചിന്താതീതവുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഈ നടപടിയോടെ ലോക്‌സഭയിലും നിയമസഭകളിലും സ്ത്രീകള്‍ക്ക് ലഭിക്കേണ്ടിയിരുന്ന അര്‍ഹമായ 33 ശതമാനം സംവരണം ഇല്ലാതായി. കോണ്‍ഗ്രസും സഖ്യകക്ഷികളും ഇത് ആദ്യമായല്ല ചെയ്യുന്നതെന്നും, അവരുടെ മാനസികാവസ്ഥ സ്ത്രീകളുടെയോ രാജ്യത്തിന്റെയോ താല്‍പ്പര്യത്തിന് നിരക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാരി ശക്തിയോടുള്ള ഈ അവഹേളനം ഇവിടെ അവസാനിക്കില്ലെന്നും ഇതിന്റെ പ്രതിഫലനം രാജ്യമെമ്പാടും ഉണ്ടാകും. 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാത്രമല്ല, എല്ലാ തലങ്ങളിലുമുള്ള തെരഞ്ഞെടുപ്പുകളിലും പ്രതിപക്ഷം ‘സ്ത്രീകളുടെ ക്രോധം’ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

സഭയില്‍ ബില്‍ പാസാക്കാന്‍ വേണ്ടിയിരുന്ന മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയേറ്റത്. ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ബില്‍ പരാജയപ്പെട്ടത്.

543 അംഗങ്ങളുള്ള സഭയില്‍ ബില്‍ പാസാകാന്‍ 360 വോട്ടുകളായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ സര്‍ക്കാരിന് അനുകൂലമായി 298 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ബില്ലിനെതിരെ പ്രതിപക്ഷം 230 വോട്ടുകള്‍ രേഖപ്പെടുത്തി.

സഭയിലെ ആകെ അംഗങ്ങളുടെ ഭൂരിപക്ഷവും, ഹാജരായി വോട്ട് ചെയ്തവരുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷവും ബില്ലിന് ലഭിക്കാത്തതിനാല്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു.

ഭരണഘടനാ ഭേദഗതി ബില്‍ പരാജയപ്പെട്ടതോടെ, ഇതുമായി ബന്ധപ്പെട്ട മണ്ഡല പുനര്‍നിര്‍ണയ ബില്ലും കേന്ദ്രഭരണ പ്രദേശങ്ങളിലെ വനിതാ സംവരണ ഭേദഗതി ബില്ലും മുന്നോട്ട് കൊണ്ടുപോകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി

ബില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. ശനിയാഴ്ച രാവിലെ 11 മണിക്ക് സഭ വീണ്ടും ചേരും

Content Highlight: Amit Shah slams opposition parties after defeat of Women’s Reservation Amendment Bill

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more