| Saturday, 11th April 2026, 6:58 pm

ഹിരക് റാണിയോട് ടാറ്റാ ബൈ ബൈ പറയാനുള്ള സമയം, സ്ത്രീകള്‍ക്ക് 24 മണിക്കൂര്‍ സുരക്ഷ ബി.ജെ.പി ഉറപ്പാക്കും; ബംഗാളില്‍ അമിത് ഷാ

ആദര്‍ശ് എം.കെ.

കൊല്‍ക്കത്ത: ബംഗാളില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ സിന്‍ഡിക്കേറ്റ് രാജ് അവസാനിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

ബാങ്കുറ ജില്ലയിലെ ഓണ്ടയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് അമിത് ഷാ സംസ്ഥാന സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

സംസ്ഥാനത്ത് സിമന്റ് മുതല്‍ മണല്‍ വരെ എന്ത് വാങ്ങുമ്പോഴും ഭരണകക്ഷിക്കോ സിന്‍ഡിക്കേറ്റുകള്‍ക്കോ ‘കട്ട് മണി’ നല്‍കേണ്ട അവസ്ഥയാണെന്ന് ഷാ ആരോപിച്ചു.

‘ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം ഞങ്ങള്‍ ടി.എം.സി സര്‍ക്കാരിന്റെ സിന്‍ഡിക്കേറ്റ് രാജ് അവസാനിപ്പിക്കും. ഹിരക് റാണിയോട് ടാറ്റ ബൈ ബൈ പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,’ സത്യജിത് റേയുടെ ‘ഹിരക് രാജര്‍ ദെഷെ’ എന്ന സിനിമയെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം മമത ബാനര്‍ജിയെ വിമര്‍ശിച്ചു.

ആര്‍.ജി കര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെ കൊലപാതകവും സന്ദേശ്ഖാലിയിലെ അതിക്രമങ്ങളും ബംഗാളിന് നാണക്കേടുണ്ടാക്കി. മമത ബാനര്‍ജിയുടെ ഭരണകാലത്ത് സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ നടത്തിയ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി ഭരിക്കുന്ന അസമില്‍ അര്‍ധരാത്രിയിലും സ്ത്രീകള്‍ക്ക് സുരക്ഷിതമായി പുറത്തിറങ്ങാമെന്നും എന്നാല്‍ ബംഗാളില്‍ സാഹചര്യം മറിച്ചാണെന്നും അദ്ദേഹം ആരോപിച്ചു.

‘ബംഗാളിലെ സ്ത്രീകള്‍ക്ക് 24 മണിക്കൂര്‍ സുരക്ഷ ബി.ജെ.പി സര്‍ക്കാര്‍ ഉറപ്പാക്കും,’ ഷാ കൂട്ടിച്ചേര്‍ത്തു.

നുഴഞ്ഞുകയറ്റക്കാര്‍ രാജ്യത്തിന് ഭീഷണിയാണെന്നും ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ അവരെ പുറത്താക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.

‘ഇന്ത്യ ഒരു ‘ധര്‍മശാല’ (സൗജന്യ അതിഥി മന്ദിരം) അല്ല, രാജ്യത്തിന് ഭീഷണിയുയര്‍ത്തുന്ന നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും,’

ബംഗാളില്‍ രാഷ്ട്രീയ അക്രമങ്ങളില്‍ കൊല്ലപ്പെട്ട 300ലധികം ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നീതി ലഭ്യമാക്കുമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്ക് അര്‍ഹമായ വില ഉറപ്പാക്കാന്‍ അവരുടെ ഉത്പന്നങ്ങള്‍ രാജ്യത്തുടനീളം എത്തിക്കുമെന്നും അമിത് ഷാ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ പരാമര്‍ശിച്ചു. ബംഗാള്‍ സര്‍ക്കാര്‍ നേരത്തെ ഉരുളക്കിഴങ്ങ് മറ്റ് സംസ്ഥാനങ്ങളിലേക്ക് വില്‍ക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

294 സീറ്റുകളുള്ള പശ്ചിമ ബംഗാള്‍ നിയമസഭയിലേക്ക് രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 23ന് ഒന്നാം ഘട്ടവും 29ന് രണ്ടാം ഘട്ട വോട്ടെടുപ്പുകള്‍ നടക്കും. മെയ് നാലിനാണ് വോട്ടെണ്ണല്‍.

Content Highlight: Amit Shah says that if BJP comes to power in Bengal, it will end syndicate raj in the state.

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more