| Sunday, 15th February 2026, 12:43 pm

രാഹുല്‍ വെറും നുണയന്‍; 60 ശതമാനം വോട്ടുകള്‍ നേടി ഭരണം തുടരും; പുതുച്ചേരിയില്‍ അമിത് ഷാ

ആദർശ് എം.കെ.

പുതുച്ചേരി: രാഹുല്‍ ഗാന്ധി നുണ പറയുന്നവനാണെന്നും ഇന്ത്യയിലെ കര്‍ഷകരെയും മത്സ്യത്തൊഴിലാളികളെയും തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കാരയ്ക്കലില്‍ ബി.ജെ.പി സംഘടിപ്പിച്ച പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നല്ലാച്ചി തൊടരട്ടും, പുതുവൈ മലരട്ടും’ (നല്ല ഭരണം തുടരട്ടെ, പുതുച്ചേരി പൂക്കട്ടെ) എന്ന് പേരിട്ട തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച പൊതുചടങ്ങില്‍ അടുത്തിടെ ഒപ്പുവെച്ച ഇന്ത്യ – യു.എസ്. വ്യാപാര കരാറില്‍ ഇന്ത്യയിലെ ഓരോ കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞു.

രാഹുല്‍ ഗാന്ധിയോട് സ്വതന്ത്ര വ്യാപാര കരാറിലെ (എഫ്.ടി.എ) വ്യവസ്ഥകള്‍ ശ്രദ്ധാപൂര്‍വം വായിക്കാന്‍ ആവശ്യപ്പെട്ട അമിത് ഷാ, കരാറില്‍ ഇന്ത്യന്‍ താത്പര്യങ്ങള്‍ നൂറ് ശതമാനവും സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് ആവര്‍ത്തിച്ചു.

അമിത് ഷാ

ഭീകരവാദത്തിനെതിരെ നിര്‍ണായക നടപടികള്‍ സ്വീകരിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ അദ്ദേഹം പ്രശംസിച്ചു. പുല്‍വാമ ആക്രമണത്തിന് ശേഷമുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍, ഓപ്പറേഷന്‍ സിന്ദൂര്‍ എന്നിവ ഇതിന് ഉദാഹരിച്ചുകൊണ്ടായിരുന്നു അമിത് ഷായുടെ പ്രസംഗം.

വരാനിരിക്കുന്ന പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഭാഗമായ എന്‍.ഡി.എ സഖ്യം മികച്ച വിജയം നേടുമെന്നും ഭരണം നിലനിര്‍ത്തുമെന്നും അമിത് ഷാ പറഞ്ഞു. ആകെയുള്ള 30ല്‍ 24ല്‍ സീറ്റുകളും എന്‍.ഡി.എ സഖ്യം നേടുമെന്നും അമിത് ഷാ പറഞ്ഞു.

‘പുതുച്ചേരിയിലെ ജനങ്ങള്‍ക്ക് ബി.ജെ.പിയെയും എന്‍.ആര്‍ കോണ്‍ഗ്രസിനെയും വിശ്വാസമുണ്ട്. 2021ല്‍ 44 ശതമാനം വോട്ടുകള്‍ നല്‍കിയാണ് നിങ്ങള്‍ ഞങ്ങളെ അധികാരത്തിലേറ്റിയത്. ഇത്തവണ ഞങ്ങള്‍ 60 ശതമാനം വോട്ടുകളും 24 സീറ്റുകളും നേടും,’ അമിത് ഷാ പറഞ്ഞു.

മുന്‍പ് വി. നാരായണസാമിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരില്‍ വ്യാപകമായ അഴിമതിയും വികസന ഫണ്ട് ദുരുപയോഗവും നടന്നതായി ഷാ ആരോപിച്ചു.

എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ നിലവിലെ സര്‍ക്കാര്‍ അഴിമതി കുറയ്ക്കുകയും രാഷ്ട്രീയ സ്ഥിരത കൊണ്ടുവരികയും ചെയ്തതായി അദ്ദേഹം അവകാശപ്പെട്ടു.

2021ല്‍ ആകെയുള്ള 30ല്‍ 16 സീറ്റുകള്‍ നേടിയാണ് പുതുച്ചേരിയില്‍ ബി.ജെ.പി സഖ്യം അധികാരത്തിലെത്തിയത്. ഓള്‍ ഇന്ത്യ എന്‍.ആര്‍. കോണ്‍ഗ്രസ് പത്ത് സീറ്റും ബി.ജെ.പി ആറ് സീറ്റും സ്വന്തമാക്കി. ഡി.എം.കെ – കോണ്‍ഗ്രസ് സഖ്യം എട്ട് സീറ്റിലൊതുങ്ങി.

ആറിടത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും വിജയിച്ചു. ഇവരില്‍ ഭൂരിഭാഗവും എന്‍.ഡി.എ സഖ്യത്തിനാണ് പിന്തുണ നല്‍കിയത്. എന്‍.ഡി.എയ്ക്ക് സഭയില്‍ ഭൂരിപക്ഷം ഉറപ്പാക്കുന്നതില്‍ സ്വതന്ത്രരുടെ പിന്തുണ നിര്‍ണായകമായിരുന്നു.

എന്‍.ഡി.എ സഖ്യത്തില്‍ ഐ.എന്‍.ആര്‍ കോണ്‍ഗ്രസാണ് ഏറ്റവുമധികം സീറ്റുകളില്‍ മത്സരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 30ല്‍ 16 ഇടങ്ങളില്‍ ഐ.എന്‍.ആര്‍ കോണ്‍ഗ്രസ് മത്സരിക്കുമ്പോള്‍ പത്തിടത്ത് ബി.ജെ.പിയും ജനവിധി തേടും. രണ്ട് വീതം സീറ്റുകള്‍ അണ്ണാ ഡി.എം.കെയും എല്‍.ജെ.കെയും മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഡി.എം.കെ നയിക്കുന്ന എസ്.പി.എയുടെ സീറ്റ് വിഭജനം പൂര്‍ത്തിയായിട്ടില്ല.

Content highlight: Amit Shah says BJP alliance will come to power in Puducherry

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more