| Wednesday, 1st April 2026, 7:25 pm

എഫ്.സി.ആർ.എ ഭേദഗതി എൻ.ജി.കളുടെ സമ്പത്ത് തട്ടിയെടുക്കാനുള്ള തന്ത്രം: അഖിലേഷ് യാദവ്

മുഹമ്മദ് നബീല്‍

ലഖ്‌നൗ: വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (എഫ്.സി.ആർ.എ) ഭേദഗതി കൊണ്ടുവരാൻ തീരുമാനിച്ച കേന്ദ്ര സർക്കാർ നയത്തിനെതിരെ ആഞ്ഞടിച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷനും ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്.

നിയമനിർമ്മാണത്തിലൂടെ സന്നദ്ധ സംഘടനകളെ നിയന്ത്രിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

വിദേശ ഫണ്ടുകളുടെ കാര്യത്തിൽ ബി.ജെ.പിയുടെ നിലപാടിൽ ഗുരുതരമായ വൈരുദ്ധ്യങ്ങൾ ഉണ്ടെന്നും അഖിലേഷ് ചൂണ്ടിക്കാട്ടി. വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും അദ്ദേഹം തന്റെ എക്സ് പോസ്റ്റിൽ ആവശ്യപ്പെട്ടു.

‘എൻ.ജി.ഒകളുടെ വിദേശ ഫണ്ടിംഗ് നിയന്ത്രിക്കുന്നതിന് മുൻപ്, വിദേശ രാജ്യങ്ങളിൽ നിന്ന് പി.എം കെയേഴ്സ് ഫണ്ടിലേക്ക് ലഭിച്ച പണം തിരികെ നൽകുമോ അതോ ഓഡിറ്റിംഗിൽ ഇളവുകൾ നൽകുമോ എന്നും ബി.ജെ.പി വ്യക്തമാക്കണം,’ അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതി നേരത്തെ റദ്ദാക്കിയ ഇലക്ടറൽ ബോണ്ടുകളെക്കുറിച്ചും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി ചോദ്യങ്ങൾ ഉന്നയിച്ചു. ‘ഇലക്ടറൽ ബോണ്ടുകൾ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ, അവയിലൂടെ ലഭിച്ച പണം എങ്ങനെയാണ് നിയമ വിധേയമാകുന്നത്,’ അദ്ദേഹം ചോദിച്ചു.

രജിസ്റ്റർ ചെയ്യാത്ത എൻ.ജി.ഒകളിലേക്ക് എത്തുന്ന പണവും മതപരമായ പ്രവർത്തനങ്ങളുടെ പേരിൽ ശേഖരിക്കുന്ന പണവും കൃത്യമായി കണക്കുകളിൽ ഉൾപ്പെടുത്തണമെന്നും അഖിലേഷ് യാദവ് പറഞ്ഞു. ഇത്തരം സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും സൂക്ഷ്മമായി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബി.ജെ.പി ഏകാധിപത്യപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ ലോക്സഭാ എം.പി, സ്വതന്ത്ര സംഘടനകളെ സർക്കാർ നിയന്ത്രണത്തിലാക്കാനാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്നും കൂട്ടിച്ചേർത്തു.

‘ബി.ജെ.പിക്ക് എൻ.ജി.ഒകളെ നിയന്ത്രിക്കുകയും അവയെ തങ്ങളുടെ പാവകളാക്കി മാറ്റുകയും വേണം അതിലൂടെ എൻ.ജി.ഒകളുടെ സമ്പത്ത് കൊള്ളയടിക്കുകയും വേണം,’ അദ്ദേഹം പറഞ്ഞു.

വിദേശ ഫണ്ടിംഗിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാനും നിർബന്ധിത മതപരിവർത്തനം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ഫണ്ട് ദുരുപയോഗം ചെയ്യുന്നത് തടയാനുമാണ് ഈ ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്ന് സർക്കാരിന്റെ വിശദീകരണം.

എന്നാൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഈ നിയമനിർമ്മാണത്തെ എതിർത്തു. ഇത് സിവിൽ സൊസൈറ്റി സംഘടനകളെ അടിച്ചമർത്താൻ ലക്ഷ്യമിട്ടുള്ള നിയമമാണെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം.

Content Highlight: Amendment to Foreign Contribution Control Act a ploy to snatch wealth of NGOs: Akhilesh Yadav

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more