| Wednesday, 28th November 2018, 7:03 pm

സി.ബി.ഐ: അലോക് വര്‍മ്മയ്ക്ക് അസ്താനയുടെ ഫയലുകള്‍ പരിശോധിക്കാന്‍ ദല്‍ഹി കോടതിയുടെ അനുമതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സി.ബി.ഐ ഡയരക്ടര്‍ അേലാക് വര്‍മ്മയ്ക്കും ജോയിന്റ് സെക്രട്ടറി എ.കെ ശര്‍മ്മയ്ക്കും രാകേഷ് അസ്താനയുടെ കൈക്കൂലി കേസ് സംബന്ധിച്ച ഫയലുകള്‍ പരിശോധിക്കാന്‍ ദല്‍ഹി ഹൈക്കോടതി അനുമതി നല്‍കി. സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനറുടെ ഓഫീസിലാണ് കേസിനെ സംബന്ധിച്ച ഫയലുകള്‍ ഇരിക്കുന്നത്.

വ്യാഴാഴ്ച കമ്മീഷന്‍ ഓഫീസില്‍ പോയി ഫയലുകള്‍ കൈപ്പറ്റാമെന്ന് ജസ്റ്റിസ് നജ്മി വാസിരി അലോക് വര്‍മ്മയോടു പറഞ്ഞു. അസ്താനയ്‌ക്കെതിരെയുള്ള നിര്‍ണ്ണായക തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്ന് രാകേഷ് കഴിഞ്ഞ വാദം കേള്‍ക്കലില്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. എന്നാല്‍ ഇത് സി.ബി.ഐക്ക് മുന്നില്‍ ഹാജരാക്കാനായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.


കേസന്വേഷത്തില്‍ നിര്‍ണ്ണായകമായ ഫയലുകള്‍ വിജിലന്‍സ് കമ്മീഷന്റെ കൈവശം ആയത് കേസന്വഷണത്തെ ബാധിക്കുമെന്ന് സി.ബി.ഐ കോടതി ബോധിപ്പിച്ചിരുന്നു.

വ്യവസായി മൊയിന്‍ ഖുറേഷി ഉള്‍പ്പെട്ട കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് രാകേഷ് അസ്താനയ്‌ക്കെതിരെയുള്ള ആരോപണം. ഒക്ടോബര്‍ 15നാണ് അസ്താനയ്‌ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.


തനിക്കെതിരായ റിപ്പോര്‍ട്ട് സമര്‍പ്പിച്ച അലോക് വര്‍മ്മയ്‌ക്കെതിരെ അസ്താനയും ആരോപണങ്ങളുമായി രംഗത്തെത്തിയത് സി.ബി.ഐയെ പ്രതിസന്ധിയിലാക്കി. വിജിലന്‍സ് കമ്മീഷനുമായി സഹകരിക്കുന്നില്ല എന്നാരോപിച്ച് കേന്ദ്ര സര്‍ക്കാര്‍ അലോക് വര്‍മ്മയെ പൊടുന്നനെ ഡയരക്ടര്‍ സ്ഥാനത്തു നിന്നും മാറ്റുകയും നാഗേശ്വര്‍ റാവുവിനെ ഇടക്കാല ഡയരക്ടര്‍ ആയി നിയമിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ അലോക് വര്‍മയെ സി.ബി.ഐ ഡയരക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് റാഫേല്‍ ഇടപാട് അന്വേഷണം അട്ടിമറിക്കാനാണെന്നും നിയമനടപടി സ്വീകരിക്കുമെന്ന് രാഹുല്‍ ഗാന്ധിയും അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും പറഞ്ഞിരുന്നു


രാകേഷ് അസ്താനയും പ്രധാനമന്ത്രിയുടെ ഓഫീസും ബി.ജെ.പി നേതാവ് സുശീല്‍ മോദിയും ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെ കുടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് അലോക് വര്‍മ്മ ആരോപണം ഉന്നയിച്ചിരുന്നു


ഇതിനിടെ സി.ബി.ഐ ഡി.ഐ.ജി മനീഷ് കുമാര്‍ സിന്ഹ കേന്ദ്ര സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും ബി.ജെ.പിയുടെ കേന്ദ്ര കല്‍ക്കരി സഹമന്ത്രി ഹരിഭായി ചൗധരിക്കും അസ്താന കേസില്‍ ബന്ധമുണ്ടെന്ന് സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more