| Saturday, 15th November 2025, 5:52 pm

സ്ഥാനാർത്ഥി നിർണയത്തിൽ തഴഞ്ഞെന്നാരോപണം; ആർ.എസ്.എസ് പ്രവർത്തകൻ ജീവനൊടുക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയത്തിൽ തഴഞ്ഞെന്നാരോപിച്ച് ആർ.എസ്.എസ് പ്രവർത്തകൻ ജീവനൊടുക്കി . തൃക്കണ്ണാപുരം സ്വദേശി ആനന്ദ് കെ.തമ്പി മരിച്ചത്.

ആർ.എസ്.എസ്, ബി.ജെ.പി നേതൃത്വത്തിനെതിരെ ആനന്ദ് ആത്മഹത്യാ സന്ദേശമയച്ചിരുന്നെന്നാണ് റിപ്പോർട്ട്. നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ആനന്ദ് ഉന്നയിച്ചത്.

ആർ.എസ്.എസ്, ബി.ജെ.പി നേതാക്കൾക്ക് മണ്ണുമാഫിയയുമായി ബന്ധമുണ്ടെന്നും തൃക്കണ്ണാപുരത്ത് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച വിനോദ് കുമാർ മണ്ണുമാഫിയയുടെ നോമിനി ആണെന്നും ആനന്ദ് ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് ശേഷമാണ് ആനന്ദ് ആത്മഹത്യ ചെയ്തത്. എന്നാൽ ഒരു ഘട്ടത്തിലും തൃക്കണ്ണാപുരത്ത് അദ്ദേഹത്തെ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നില്ലെന്ന് ബി.ജെ.പി നേതൃത്വം പറഞ്ഞു.

പതിനാറാം വയസുമുതൽ താൻ ആർ.എസ്.എസിന്റെ പ്രവർത്തകൻ ആയിരുന്നെന്നും തന്റെ ഭൗതിക ശരീരം എവിടെ കുഴിച്ചിട്ടാലും ബി.ജെ.പിയുടെയും ആർ.എസ്എസിന്റെയും പ്രവർത്തകരെ കാണാൻ അനുവദിക്കരുതെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.

തന്റെ ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ തെറ്റ് ഒരു ആര്‍.എസ്.എസുകാരനായി ജീവിച്ചിരുന്നു എന്നതാണെന്നും ഈ മരണത്തിന് തൊട്ടുമുമ്പ് വരെയും താനൊരു ആര്‍.എസ്.എസ് പ്രവര്‍ത്തകനായി മാത്രമാണ് ജീവിച്ചിരുന്നതെന്നും അത് തന്നെയാണ് ഇന്ന് ആത്മഹത്യ ചെയ്യാനുള്ള അവസ്ഥയിലേക്ക് കൊണ്ട് എത്തിച്ചതെന്നും ആനന്ദ് കുറിപ്പിൽ പറയുന്നു.

Content Highlight: Alleged failure in candidate selection; RSS worker commits suicide

We use cookies to give you the best possible experience. Learn more